കോട്ടയം: ഓര്‍ത്തഡോക്സ് സഭ യുഡിഎഫ് സര്‍ക്കാരുമായി കലഹിക്കുന്നു. യാക്കോബായ സഭയ്ക്ക് അമിത പ്രാധാന്യം സര്‍ക്കാര്‍ നല്കുന്നു എന്നതാണ് ഓര്‍ത്തഡോക്സ് സഭയുടെ മുഖ്യ ആക്ഷേപം. അടുത്തിടെ ഭാരതത്തിലെത്തിയ അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവയുടെ കേരള സന്ദര്‍ശനത്തിനിടെയുണ്ടായ സംഭവവികാസങ്ങളാണ് പുതിയ പ്രശ്നങ്ങള്‍ക്ക് കാരണം.
ഓര്‍ത്തഡോക്സ് സഭാംഗമായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കം നേരിട്ടെത്തി പാത്രിയര്‍ക്കീസ് ബാവയെ സ്വീകരിച്ച് തര്‍ക്കമുള്ള പള്ളികളില്‍ കയറി ആരാധന നടത്താന്‍ സാഹചര്യമൊരുക്കിയതാണ് മുഖ്യമന്ത്രി അടക്കം ആറുമന്ത്രിമാരെ ബഹിഷ്കരിക്കണമെന്ന അഭിപ്രായത്തിലേക്ക് സഭയെ എത്തിച്ചത്. പാത്രിയര്‍ക്കീസ് ബാവ പങ്കെടുത്ത ചടങ്ങുകളില്‍ സംബന്ധിച്ച മന്ത്രിമാരെയാണ് ബഹിഷ്കരിക്കണമെന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന സുന്നഹദോസില്‍ അഭിപ്രായമുയര്‍ന്നത്. ഇത് സഭയുടെ അനൗദ്യോഗിക തീരുമാനമായി നിലനില്ക്കുകയും ചെയ്തിരുന്നു.
ഈ തീരുമാനത്തില്‍ നിന്നും പിന്നോട്ടുപോകേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് ഓര്‍ത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷന്‍ ബസേലിയോസ് മര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ ഇന്നലെ മാധ്യമപ്രവര്‍ത്തകരോട് സൂചിപ്പിച്ചു. അധികാരം നിലനിര്‍ത്തുകമാത്രമാണ് മുഖ്യമന്ത്രിയുടെ ലക്ഷ്യം. അതിന് ഏതുമാര്‍ഗ്ഗവും സ്വീകരിക്കുന്നു. മുഖ്യമന്ത്രിയെ കണ്ടുകൊണ്ടല്ല സഭ നിലനില്‍ക്കുന്നത്. സഭയ്ക്ക് രഹസ്യ അജണ്ടകളില്ലെന്നും തീരെ നിവൃത്തിയില്ലാത്തതുകൊണ്ടാണ് മുഖ്യമന്ത്രി അടക്കമുള്ള മന്ത്രിമാരെ ബഹിഷ്കരിക്കണമെന്ന ചിന്ത ഉയര്‍ന്നുവന്നതെന്നും കാതോലിക്കാബാവ പറഞ്ഞു.
സംസ്ഥാന അതിഥിയായി കേരളത്തിലെത്തിയ പാത്രിയര്‍ക്കീസ് ബാവയെ മുഖ്യമന്ത്രി എന്ന നിലയില്‍ സ്വീകരിക്കേണ്ട ബാദ്ധ്യത അദ്ദേഹത്തിനുണ്ടെന്നാണ് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്. അതേസമയം പാത്രിയര്‍ക്കീസ് ബാവയെ അര്‍മേനിയയിലെത്തി കാതോലിക്കാബാവ സന്ദര്ശിച്ചതെന്തിനാണെന്ന ചോദ്യവും വിശ്വാസികള്‍ ഉയര്‍ത്തുന്നു.
ഭാരതത്തിലും കേരളത്തിലും നിരവധി ദിവസം പാത്രിയര്‍ക്കീസ് ബാവ ഉണ്ടായിട്ടും നേരില്‍കാണാന്‍ ശ്രമിക്കാതിരുന്ന ഓര്‍ത്തഡോക്സ് സഭാ പരമാദ്ധ്യക്ഷന്‍ ഔദ്യോഗിക തീരുമാനങ്ങളൊന്നുമില്ലാതെയാണ് വിദേശത്തുവച്ച് പാത്രിയര്‍ക്കീസ് ബാവയുമായി നേരില്‍ കണ്ടത്. ഈ കൂടിക്കാഴ്ചയുടെ സാംഗത്യം സഭാ വിശ്വാസികള്‍ക്ക് വ്യക്തമാക്കിക്കൊടുക്കാന്‍ ഇന്നും സഭാ നേതൃത്വത്തിനു കഴിഞ്ഞിട്ടില്ലെന്ന് വിശ്വാസികള്‍ പറയുന്നു.
പാത്രിയര്‍ക്കീസ് ബാവയുടെ കേരള സന്ദര്‍ശനത്തിനിടെ മുഖ്യമന്ത്രി അടക്കമുള്ള മന്ത്രിമാര്‍ പങ്കെടുത്തതില്‍ വന്‍പ്രതിഷേധം ഉയര്‍ത്തുന്നതില്‍ മുമ്പന്തിയില്‍ നില്‍ക്കുന്നത് യാക്കോബായ സഭയില്‍ നിന്നും ഓര്‍ത്തഡോക്സ് സഭയിലേക്കെത്തിയ ഏതാനും ബിഷപ്പുമാരാണെന്നാണ് സൂചന. സുന്നഹദോസില്‍ മന്ത്രിമാരെ ബഹിഷ്കരിക്കണമെന്ന ആവശ്യം ഉയര്‍ത്തിയതും ഇവരാണത്രെ. എന്നാല്‍ ബഹിഷ്കരണ തീരുമാനം ഔദ്യോഗികമായി സഭാ വിശ്വാസികളെ അറിയിച്ചിട്ടില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: