കൊച്ചി: കൊച്ചിയിലെ പെട്രോനെറ്റ് എല്‍എന്‍ജി പദ്ധതി പ്രവര്‍ത്തനം ആരംഭിക്കാത്തതിനാല്‍ വാര്‍ഷിക നഷ്ടം 400 കോടി രൂപ. വന്‍ നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന പദ്ധതിയുമായി എറെനാള്‍ മുന്നോട്ട് പോകാനാകില്ലെന്ന് പെട്രോനെറ്റ് സിഇഒ എ.കെ. ബല്യാന്‍ പറഞ്ഞു. പദ്ധതി തത്കാലം ഉപേക്ഷിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ സര്‍ക്കാര്‍ ഇച്ഛാശക്തി കാണിക്കണം. കൊച്ചിയുടെ വികസനക്കുതിപ്പിന് സഹായിക്കുന്ന സ്വപ്നപദ്ധതിയാണ് നഷ്ടത്തിലേക്ക് കൂപ്പുകുത്തിയത്. വലിയ പ്രതീക്ഷയോടെയാണ് കൊച്ചിയിലേക്ക് വന്നത്. സര്‍ക്കാരില്‍നിന്ന് പിന്തുണയും പ്രതീക്ഷിച്ചിരുന്നു. വികസനത്തിന് രാഷ്ട്രീയം നോക്കരുത്. പൈപ്പ് ലൈനുകള്‍ സ്ഥാപിക്കാന്‍പോലും ഇതേവരെ കഴിഞ്ഞിട്ടില്ല. ഇതിന് ഒരുകാരണവും കാണുന്നില്ല.
പദ്ധതി വൈകുന്നത് സംസ്ഥാന സര്‍ക്കാരിനാണ് നഷ്ടം ഉണ്ടാക്കുന്നത്. പൈപ്പ് ലൈന്‍ സംബന്ധിച്ച് ജനങ്ങള്‍ക്കുള്ള ആശങ്കയും തെറ്റിദ്ധാരണകളും പരിഹരിക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. കേരളത്തിനൊപ്പം പരിഗണിച്ച ഗുജറാത്തിലെ എല്‍എന്‍ജി പദ്ധതി പ്രവര്‍ത്തനം തുടങ്ങിയിട്ട് കാലം ഏറെയായെന്നും ബല്യാന്‍ ചൂണ്ടിക്കാട്ടി. അനുമതികള്‍ ലഭിച്ചാല്‍ ഏഴോ എട്ടോ മാസം കൊണ്ട് പദ്ധതി പ്രവര്‍ത്തന ക്ഷമമാകുമെന്നും അദ്ദേഹം പറഞ്ഞു.
2013 ഓഗസ്റ്റിലാണ് കൊച്ചി എല്‍എന്‍ജി ടെര്‍മിനല്‍ കമ്മിഷന് ചെയ്തത്. കൊച്ചിയില്‍നിന്ന് മംഗലാപുരത്തേക്കുള്ള പ്രകൃതിവാതക പൈപ്പ്ലൈന് ഭൂമിയേറ്റെടുക്കുന്നതിലെ കാലതാമസംമൂലം അനിശ്ചിതത്വത്തിലാണ്. പദ്ധതി നടപ്പാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രകടിപ്പിക്കുന്ന അലംഭാവത്തോടുള്ള അതൃപ്തിയാണ് പെട്രോനെറ്റ് സിഇഒയുടെ വാക്കുകള്‍. പദ്ധതിയിലെ തടസ്സങ്ങള്‍ പരിഹരിക്കുന്നതിന് അടുത്തിടെ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ജില്ലാ കളക്ടര്‍മാര്‍ മുതല്‍ എന്‍ജിനീയര്‍മാര്‍ വരെയുള്ള ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിരുന്നു.
ഭൂമിയേറ്റെടുക്കുന്നതിന് ജില്ലാ കലക്ടര്‍മാര്‍ക്ക് കൂടുതല്‍ അധികാരവും നല്കി. എന്നാല്‍ ഇതുകൊണ്ടും ഫലമുണ്ടായിട്ടില്ല. ചില തീവ്രവാദ സംഘടനകളുടെ നേതൃത്വത്തില്‍ വ്യാജ പ്രചരണം നടത്തിയാണ് ഭൂമിയേറ്റെടുക്കല്‍ തടസ്സപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: