സ്വതന്ത്രഭാരത ചരിത്രത്തില്‍ ഒരിക്കലും അനുഭവപ്പെടാത്ത പുതിയൊരു ഭരണശൈലിയാണ് കേന്ദ്രസര്‍ക്കാര്‍ പ്രാവര്‍ത്തികമാക്കിക്കൊണ്ടിരിക്കുന്നതെന്ന് ഏവര്‍ക്കും ബോധ്യപ്പെടുകയാണ്. ഭരണത്തിലേറി ഒരു വര്‍ഷംപോലും തികഞ്ഞില്ല. അതിനിടയില്‍ ജനങ്ങള്‍ക്കുവേണ്ടി പ്രത്യേകിച്ച് അടിസ്ഥാന വര്‍ഗ്ഗത്തിനുവേണ്ടി ഒട്ടനവധി കാര്യങ്ങള്‍ പ്രഖ്യാപിക്കുകമാത്രമല്ല അത് ആരംഭിക്കുകയും ചെയ്തിരിക്കുന്നു. വ്യക്തമായ കാഴ്ചപ്പാടും പദ്ധതിയും അതോടൊപ്പം പ്രാവര്‍ത്തികമാക്കാനുള്ള ദൃഢനിശ്ചയവുമാണ് നരേന്ദ്രമോദി സര്‍ക്കാരിനെ വ്യത്യസ്തമാക്കുന്നത്.
‘എല്ലാവര്‍ക്കുമൊപ്പം എല്ലാവര്ക്കും വികസനം’എന്ന പ്രഖ്യാപിത ലക്ഷ്യത്തിലേക്ക് സര്‍ക്കാര്‍ അതിവേഗം നീങ്ങുകയാണ്. മുന്‍കാലങ്ങളിലും പ്രഖ്യാപനങ്ങള്‍ക്ക് ഒട്ടും പഞ്ഞമുണ്ടായിരുന്നില്ല. പക്ഷെ അതൊന്നും പ്രവര്‍ത്തിപഥത്തിലെത്താറില്ല. ഇന്നിപ്പോള്‍ പറയുന്ന കാര്യങ്ങള്‍ കാലതാമസം കൂടാതെ പ്രവര്‍ത്തിയിലേക്ക് നീങ്ങുന്നു. അതില്‍ ഏറ്റവും ഒടുവിലത്തേതാണ് കല്‍ക്കത്തയില്‍ ഉദ്ഘാടനം ചെയ്യപ്പെട്ട മൂന്നു പദ്ധതികള്‍.
അടല്‍ പെന്ഷന് യോജന, സുരക്ഷാ ബീമാ യോജന, ജീവന് ജ്യോതി ബീമാ യോജന തുടങ്ങിയവയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത്. കേരളത്തില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലും ഒരേസമയം ഉദ്ഘാടനം നടന്നു. തിരുവനന്തപുരത്ത് ഗവര്‍ണ്ണര്‍ പി.സദാശിവം ഉദ്ഘാടനം നിര്‍വ്വഹിച്ചു. ചടങ്ങില്‍ കേന്ദ്രമന്ത്രി നിര്‍മ്മലാ സീതാരാമനാണ് അധ്യക്ഷത വഹിച്ചത്.രാജ്യത്തെ ഓരോ പൗരനും സാമൂഹ്യസുരക്ഷ ഉറപ്പാക്കുകയാണ് എന്‍ഡിഎ സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് നിര്മ്മലാസീതാരാമന് പ്രഖ്യാപിക്കുമ്പോള്‍ കേന്ദ്രഭരണം കുത്തകകള്‍ക്ക് വേണ്ടിയെന്ന നുണപ്രചാരണം നടത്തുന്നവര്‍ക്കുള്ള ചുട്ട മറുപടിയായി.
മുന്‍പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ പേരിലുള്ള അടല്‍ പെന്ഷന് യോജനയിലെ അംഗങ്ങള്‍ക്ക് പ്രതിമാസം ആയിരം രൂപ മുതല്‍ 5000 രൂപ വരെ പെന്ഷന് ലഭിക്കുംവിധമാണ് അതിന്റെ സംവിധാനം.
60 വയസ്സ് തികയുമ്പോള്‍ മുതല്‍ ഇത് ലഭ്യമാകും. 18 തികഞ്ഞവര്‍ക്ക് പദ്ധതിയില്‍ ചേരാം. അംഗങ്ങള്‍ അടയ്ക്കുന്നതിനുപുറമേ കേന്ദ്രസര്‍ക്കാരും ഒരു നിശ്ചിത തുക അടയ്ക്കും. അടയ്ക്കുന്ന തുകയുടെ അടിസ്ഥാനത്തിലാകും പെന്ഷന് തുക നിശ്ചയിക്കുക. അപകടത്തില്‍ മരിക്കുകയോ അംഗവൈകല്യമുണ്ടാകുകയോ ചെയ്താല്‍ ഇന്‍ഷുറന്‍സ് ലഭിക്കുന്നതിനായുള്ളതാണ് സുരക്ഷാ ഭീമാ യോജന.
18 നും 70 നും മദ്ധ്യേ പ്രായമുള്ള ആര്‍ക്കും ചേരാം. ബാങ്ക് അക്കൗണ്ട് വഴിയാണ് പണം അടയ്ക്കേണ്ടത്. പദ്ധതിയുടെ വാര്‍ഷിക പ്രീമിയം വെറും 12 രൂപ മാത്രം. മരിക്കുകയോ രണ്ടുകണ്ണുകളുടേയും കാഴ്ച നഷ്ടപ്പെടുകയോ ചെയ്താല്‍ രണ്ടുലക്ഷം രൂപ ലഭിക്കും, ഭാഗികമായ അംഗവൈകല്യത്തിന് ഒരുലക്ഷം രൂപയും 18 നും 50 നും മദ്ധ്യേ പ്രായമുള്ള ആര്‍ക്കും ചേരാവുന്നതാണ് പ്രധാനമന്ത്രി ജീവന് ജ്യോതി ഭീമായോജന.
സര്‍ക്കാര്‍ ആനുകൂല്യമോ പെന്‍ഷനോ ഏതാനും ചിലര്‍ മാത്രം അനുഭവിക്കുന്നതാണ് നടപ്പുശീലം അതപ്പടി മാറ്റുകയാണ് സര്‍ക്കാരിന്റെ മുന്നിലുള്ള മുന്തിയ പരിഗണന. വാര്‍ഷിക പ്രീമിയം 330 രൂപ. സാധാരണ മരണം, അസ്വാഭാവികമായ മരണം, ആത്മഹത്യ എന്നിവയ്ക്ക് രണ്ട് ലക്ഷം രൂപയുടെ പരിരക്ഷ. ഓരോ വര്‍ഷവും പദ്ധതി പുതുക്കണം. രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും ഇന്‍ഷ്വറന്‍സ് പരിരക്ഷ ഉറപ്പാക്കുകയാണ് പദ്ധതികളുടെ ലക്ഷ്യം. സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ ബജറ്റിലുള്ളതാണ് മൂന്നുപദ്ധതികളും. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം, സുരക്ഷ തുടങ്ങിയവ ലക്ഷ്യമിട്ട് മോദി സര്‍ക്കാര്‍ തുടങ്ങിയ സുകന്യ സമൃദ്ധി യോജനയ്ക്ക് വന്‍ ജനപിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഒരു വര്‍ഷം ഏറ്റവും കുറഞ്ഞത് അടയ്ക്കേണ്ടത് ആയിരം രൂപയാണ്.
ആറരലക്ഷം രൂപവരെയാണ് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം എന്നിവയ്ക്ക് ലഭിക്കുക.
ഫെഡറല്‍ സംവിധാനവും ജനാധിപത്യവും അരക്കിട്ടുറപ്പിക്കുന്നതിനുള്ള ഫലപ്രദമായ നടപടികളും സര്‍ക്കാരിന്റെ മുന്നിലുണ്ട്. പ്രധാനമന്ത്രി അത് അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത വിധം ഇന്നലെ കല്‍ക്കത്തയില്‍ വ്യക്തമാക്കുകയും ചെയ്തിരിക്കുന്നു.
കേന്ദ്രസര്‍ക്കാരും 29 സംസ്ഥാനസര്‍ക്കാരുകളും ടീം ഇന്ത്യയുടെ 30 തൂണുകളാണെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയത്. ദേശീയതലത്തിലുള്ള പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണാന്‍ കേന്ദ്രസര്‍ക്കാരും സംസ്ഥാനങ്ങളും ടീം ഇന്ത്യയെപോലെ പ്രവര്‍ത്തിക്കണം. ഇന്‍ഡോ ബംഗഌ അതിര്‍ത്തി കരാര്‍ അടക്കമുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഈ സമീപനമാണ് വേണ്ടതെന്ന് കേന്ദ്രത്തോട് അപ്രിയം പ്രകടിപ്പിച്ചുപോന്ന മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ സാന്നിദ്ധ്യത്തില്‍ പ്രധാനമന്ത്രി പറഞ്ഞപ്പോള്‍ ക്രിയാത്മക പ്രതികരണമായിരുന്നു മുഖ്യമന്ത്രിക്ക്.
നിതി ആയോഗിന്റെ രൂപീകരണം, സംസ്ഥാനങ്ങള്‍ക്ക് അധികറവന്യൂ വീതംവച്ച് നല്കിയ കാര്യം എന്നിവ പ്രത്യേകം പറഞ്ഞുകൊണ്ടാണ് സംസ്ഥാനങ്ങളോട് ചിറ്റമ്മനയം സ്വീകരിച്ചിരുന്ന മുന്‍ കേന്ദ്രസര്‍ക്കാരിന്റെ സമീപനം തിരുത്തിയെന്നറിയിച്ചത്.ഭാരതത്തിലെ ഭൂമിശാസ്്രതപരമായ അസന്തുലിതാവസ്ഥ പരിഹരിക്കേണ്ടതുണ്ട്. കിഴക്കന്‍ ഭാരതവും വികസിക്കണം. അതിന് ബംഗാളിന്റെ വികസനം അത്യാവശ്യമാണ്.ധാതുസമ്പന്നമായ കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ജില്ലാ ധാതുഫൗണ്ടേഷനുകള്‍ സ്ഥാപിക്കണം. അതുവഴി വികസനം ത്വരിതപ്പെടുത്തണം.
ബംഗാള്‍, അസാം, മിസോറാം, മേഘാലയ, ത്രിപുര എന്നീ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ കേന്ദ്രത്തോട് തോളോട് തോള്‍ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള ആഗ്രഹവും പ്രകടിപ്പിച്ച നരേന്ദ്രമോദി തന്റെ സങ്കല്പമായ ‘നല്ലനാളെ’ പ്രയോഗത്തിലാക്കുമെന്നു തന്നെയാണ് ആവര്‍ത്തിച്ചത്. ജനങ്ങള്‍ക്ക് ഇതുവരെ അനുഭവപ്പെടാത്ത സല്‍ഭരണം. അത് കാട്ടിത്തരുവാനുള്ള നിശ്ചയദാര്‍ഢ്യമാണ് എന്‍ഡിഎ സര്‍ക്കാരിനുള്ളത്. അതിനെ ഭാവാത്മകമായി കാണുന്നതിനു പകരം നിഷേധാത്മകമായി സമീപിക്കുന്നവരെ ജനങ്ങള്‍ കറിവേപ്പിലയാക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: