തിരുവനന്തപുരം: നഴ്സിങ് റിക്രൂട്ട്മെന്റ് സംബന്ധിച്ച കുവൈറ്റ് ഒഴികെ മറ്റൊരു രാജ്യവും യാതൊരുവിധ നടപടിയും സ്വീകരിക്കാത്ത സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ ഇന്ത്യന്‍ മിഷനുകള്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് മന്ത്രി കെ.സി. ജോസഫ്. ഇക്കാര്യത്തില്‍ നടപടികള്‍ സ്വീകരിക്കുന്നതുവരെ എമിഗ്രേഷന്‍ ക്ലിയറന്‍സ് മറ്റു 17 രാജ്യങ്ങളിലേക്കുമുള്ള നിയമാനുസൃത നഴ്സിങ് റിക്രൂട്ട്മെന്റിന് നല്കാന് നിര്‍ദേശിക്കണം.
ഇതിനായി പരമാവധി മൂന്നുമാസമെങ്കിലും ഇളവുകള്‍ നല്‍കണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന് കത്തയച്ചിട്ടുണ്ട്. വിഷയം കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍കൊണ്ടുവരാന്‍ കേരളത്തിലെ എംപിമാര്‍ക്ക് നിര്‍ദേശം നല്‍കിയതായും അദ്ദേഹം അറിയിച്ചു.
കേന്ദ്രപ്രവാസികാര്യ മന്ത്രാലയം ഏപ്രില്‍ 30 മുതല്‍ 18 ഇസിആര്‍ രാജ്യങ്ങളിലേക്ക് തൊഴില്‍തേടി പോകുന്ന ഇന്ത്യന്‍ നഴ്സുമാര്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ പ്രൊട്ടക്ഷന്‍ ഓഫ് എമിഗ്രന്റ്സ് ഓഫീസില്‍ നിന്നും എമിഗ്രേഷന്‍ ക്ലിയറന്‍സ് നിര്‍ബന്ധമാക്കിയിരുന്നു. കൂടാതെ ഇന്ത്യന്‍ നഴ്സുമാരുടെ റിക്രൂട്ട്മെന്റിന് സംസ്ഥാനസര്‍ക്കാര്‍ ഏജന്‍സികളായ നോര്‍ക്ക-റൂട്ട്സ്, ഒഡിഇപിസി, തമിഴ്നാട്ടിലെ ഓവര്‍സീസ് മാന്‍പവര്‍ കോര്പറേഷന് എന്നീ സ്ഥാപനങ്ങളെ പരിമിതപ്പെടുത്തുകയും ചെയ്തിരുന്നു.
കേരളത്തില്‍ നിന്നും നഴ്സുമാരെ റിക്രൂട്ട് ചെയ്യാന്‍ കുവൈറ്റ് ഗവണ്മെന്റ് മാത്രമാണ് മുന്നോട്ടുവന്നിട്ടുള്ളത്. ഇതേത്തുടര്‍ന്നു കുവൈറ്റ് അധികൃതരുമായി ഏപ്രില്‍ 15, 16 തീയതികളില്‍ നോര്‍ക്കയുടെയും തൊഴില്‍വകുപ്പിന്റെയും ഉദ്യോഗസ്ഥര്‍ പ്രാരംഭചര്‍ച്ച നടത്തിയിരുന്നു. തുടര്‍ചര്‍ച്ചകള്‍ക്കായി ഈമാസം 13, 14 തീയതികളില്‍ കുവൈറ്റ് അധികൃതര്‍ കേരളത്തിലെത്തുമെന്ന് അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കുവൈറ്റിലേക്കുള്ള നിയമനങ്ങളാണ് കൂടുതല്‍ അഴിമതിക്ക് വഴിതെളിച്ചത്. അഴിമതി നടത്തുന്നതായി കണ്ടെത്തിയ ഏജന്‍സികളെ ബ്ലാക്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി നിരോധിക്കണം. ഏജന്‍സികള്‍ക്ക് പണം നല്കാന് നിര്‍ബന്ധിതരായവര്‍ക്ക് പണം തിരികെ ലഭിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുകയും ഏജന്‍സികള്‍ മുഖേനയല്ലാതെ നിയമനം ലഭിച്ചവര്‍ക്ക് ഇസിആര്‍ പ്രകാരം ക്ലിയറന്‍സ് ലഭ്യമാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
പുതിയ ഉത്തരവുപ്രകാരം ഏപ്രില്‍ 30 മുതല്‍ ഇസിആര്‍ രാജ്യങ്ങളിലേക്കുമുള്ള മുഴുവന്‍ നിയമനങ്ങളും സ്തംഭിച്ചിരിക്കുകയാണ്. വിസയുമായി എയര്‍പോര്‍ട്ടില്‍ ചെല്ലുമ്പോള്‍ ക്ലിയറന്‍സ് ലഭിക്കുന്നില്ല. ഇസിആര്‍ വ്യവസ്ഥകള്‍ നിര്‍ബന്ധമാക്കിയതിനാല്‍ 18 രാജ്യങ്ങളിലേക്ക് നഴ്സിങ് ജോലിക്കായി ഇന്ത്യയില്‍ നിന്നും ആര്‍ക്കും പോകാന്‍ കഴിയില്ല. ഇതു നമുക്ക് ലഭിക്കേണ്ട തൊഴില്‍ അവസരങ്ങള്‍ നഷ്ടപ്പെടുത്തുമെന്ന് മാത്രമല്ല, മറ്റു രാജ്യങ്ങള്‍ ഈ അവസരങ്ങള്‍ മുതലെടുക്കാനും ശ്രമിക്കും.
ഈ സാഹചര്യത്തില്‍ കുവൈറ്റ് ഒഴികെ 17 രാജ്യങ്ങളിലേക്കുള്ള നിയമാനുസൃതമായ നഴ്സിങ് റിക്രൂട്ട്മെന്റിന് എമിഗ്രേഷന്‍ ക്ലിയറന്‍സ് നല്‍കാനും കുവൈറ്റിലെ കാര്യത്തില്‍ അഴിമതി ഒഴിവാക്കാന്‍ കഴിയുന്ന സംവിധാനം ഏര്‍പ്പെടുത്താനും നടപടി സ്വീകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: