പത്തനംതിട്ട: വിനോദസഞ്ചാര മേഖലയിലെ പത്തനംതിട്ട ജില്ലയുടെ അനന്തസാധ്യതകള്‍ വേണ്ടരീതിയില്‍ പ്രയോജനപ്പെടുത്താന്‍ ശ്രമിക്കാതെ ടൂറിസം വകുപ്പ്. പ്രസിദ്ധമായ ഗവിയും പെരുന്തേനരുവി വെള്ളച്ചാട്ടവും കോന്നി ആനത്താവളവുമടക്കം സഞ്ചാരികളെ ആകര്‍ഷിക്കുന്ന നിരവധി സ്ഥലങ്ങള്‍ ജില്ലയിലുണ്ട്. എന്നാല്‍ അടിസ്ഥാന സൗകര്യങ്ങളൊരുക്കാന്‍ ബന്ധപ്പെട്ടവര്‍ മടിക്കുന്നതാണ് പദ്ധതികളുടെ നിറം കെടുത്തുന്നത്.
അവധിക്കാലമായതോടെ പത്തനംതിട്ട ജില്ലയിലേക്കുള്ള സന്ദര്‍ശകരുടെ ഒഴുക്കും വര്‍ദ്ധിച്ചിട്ടുണ്ട്. എന്നാല്‍ ഇവര്‍ക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനോ വിവരങ്ങള്‍ ലഭ്യമാക്കുന്നതിനോ ജില്ലയിലെ ടൂറിസം അധികൃതര്‍ താല്പര്യം കാട്ടിയിട്ടില്ല. ഗവിയിലേക്കുള്ള സഞ്ചാരികള്‍ക്ക് കൃത്യമായ വിവരങ്ങള്‍ ലഭിക്കുന്നതിനുള്ള സംവിധാനം ഇല്ല. ഡിടിപിസി ഏര്‍പ്പെടുത്തിയിട്ടുള്ള പാക്കേജിന് നിരക്ക് കൂടുതലായതിനാല്‍ ഏറെപ്പേരും സ്വകാര്യ വാഹനങ്ങളേയും കെഎസ്ആര്‍ടിസി ബസ്സിനേയുമാണ് ആശ്രയിക്കുന്നത്.
സാധാരണ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ പോകുന്ന ലാഘവത്തോടെ കെഎസ്ആര്‍ടിസി ബസ്സില്‍ ഗവിയിലെത്തുന്നവരാണ് ആഹാരം പോലും കിട്ടാതെ വലയുന്നത്. പത്തനംതിട്ടയില്‍ നിന്നും രാവിലെ 6.30ന് പുറപ്പെടുന്ന ബസ്സില്‍ ഗവിയിലേക്ക് പോകുന്നവരില്‍ അവിടെ ചെന്ന് ഉച്ചഭക്ഷണം കഴിക്കാമെന്ന് കരുതുന്നവരാണ് വെട്ടിലാകുന്നത്. മുന്‍കൂട്ടി ബുക്കു ചെയ്യാതെ ഗവിയില്‍ ഉച്ചഭക്ഷണം കൂടുതല്‍ പേര്‍ക്ക് ലഭിക്കാറില്ല. ടൂറിസം വകുപ്പിന്റെ എന്തെങ്കിലും കടകളോ മറ്റ് സംവിധാനങ്ങളോ ഇവിടെയില്ല.
ചെറിയ കടകള്‍ മാത്രമാണ് ഗവിയിലുള്ളത്. കാട്ടിലൂടെയുള്ള ബസ് യാത്രയും പലപ്പോഴും സന്തോഷപ്രദമാകണമെന്നില്ല. റോഡിന്റെ ശോച്യാവസ്ഥയും ബസ്സിന്റെ സ്ഥിതിയും കാരണം മിക്കപ്പോഴും വഴിയില്‍ കിടക്കുന്നതും പതിവാണ്. സ്വകാര്യ വാഹനങ്ങള്‍ ഗവിയിലേക്ക് കടത്തിവിടുന്നതിന് നിയന്ത്രണങ്ങളുണ്ട്.രാവിലെ 8ന് മുമ്പ് ആങ്ങമൂഴി കൊച്ചാണ്ടി ചെക്കുപോസ്റ്റില്‍ എത്തുന്ന നിശ്ചിത എണ്ണം വാഹനങ്ങളെയാണ് പാസ് നല്കി കടത്തിവിടുന്നത്. പ്ലാസ്റ്റിക്ക്, മദ്യ നിരോധിത മേഖലയായ ഗവിയിലേക്കുള്ള വാഹനങ്ങള്‍ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കും.
ഡിടിപിസിയുടെ ഗവി പാക്കേജിനു ടെമ്പോട്രാവലര്‍ നോണ്‍ എ.സിയില്‍ ഭക്ഷണമടക്കം ഒരാള്‍ക്ക് 1300 രൂപയും എസി യാത്രയ്ക്ക് 1600 രൂപയുമാണ് ഈടാക്കുന്നത്.
കോന്നി ആനത്താവളത്തിലെ ഇക്കോടൂറിസം പദ്ധതിയുടെ ഭാഗമായ കുട്ടവഞ്ചി സവാരിക്ക് എത്തുന്നവര്‍ക്കും യാത്രാ സൗകര്യമടക്കമുള്ളവ ബുദ്ധിമുട്ടുണ്ടാക്കുന്നു. ഡിടിപിസിയ്ക്ക് സ്വന്തമായി വാഹനമില്ലാത്തതിനാല്‍ സഞ്ചാരികളെ സ്വകാര്യ ഏജന്‍സികള്‍ ചൂഷണം ചെയ്യുന്നതായും പരാതിയുണ്ട്. തണ്ണിത്തോട് മുണ്ടകന്മൂഴിയിലെത്തിവേണം കുട്ടവഞ്ചി സവാരി ചെയ്യാന്‍ ഇതുവഴി ബസ് സര്‍വ്വീസ് ഉണ്ടെങ്കിലും ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ദൂരസ്ഥലങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് ലഭ്യമല്ല.
നിരവധി സഞ്ചാരികളെത്തുന്ന പെരുന്തേനരുവിയിലും യാതൊരു സംവിധാനങ്ങളോ സൗകര്യങ്ങളോ ഒരുക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. ഇവിടെ ടൂറിസം പദ്ധതിക്കുവേണ്ടിയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ട് ഏറെ നാളായെങ്കിലും ഇതുവരെ പൂര്‍ത്തിയായിട്ടില്ല. മണ്ണടി, ആറന്മുള, കവിയൂര്‍ ഗുഹാക്ഷേത്രം തുടങ്ങിയ ഇടങ്ങളിലേക്കും സഞ്ചാരികളുടെ തിരക്ക് വര്‍ദ്ധിച്ചിട്ടുണ്ട്. എന്നാല്‍ ഇവിടങ്ങളിലൊന്നും ടൂറിസം വകുപ്പിന്റേതായ യാതൊരു സൗകര്യങ്ങളും ഒരുക്കിയിട്ടില്ല. ജില്ലയുടെ സമഗ്ര വികസനവും ഏറെ തൊഴില്‍ സാധ്യതയും തുറന്നുനല്‍കുന്ന വിനോദ സഞ്ചാരമേഖലയെ അധികൃതര്‍ തീര്‍ത്തും അവഗണിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: