കേരളം സംരംഭകര്‍ക്ക് അനുകൂലമായ നാടല്ല. ഇതിന് കാരണമായി പറയാറുള്ളത് യുവാക്കള്‍ സര്‍ക്കാര്‍ ജോലി, അതായത് ക്ലറിക്കല്‍ ജോലി ആഗ്രഹിക്കുന്നു, അവരുടെ ലക്ഷ്യം മരണംവരെ കിട്ടുന്ന പെന്‍ഷനാണ് എന്നൊക്കെയാണ്. സംരംഭങ്ങള്‍ തുടങ്ങാന്‍ ആരെങ്കിലും വന്നാല്‍ തന്നെ അതിനുവേണ്ടിയുള്ള അനുമതികള്‍ നേടിയെടുക്കാന്‍പോലും ഭഗീരഥപ്രയത്നം വേണ്ടിവരും.
കേരളത്തിന്റെ മുഖം വ്യവസായ സൗഹൃദപരമല്ല. ധനമന്ത്രി കെ.എം.മാണി ഉള്‍പ്പെടെ വളരെയധികം പേര് നേരിടുന്ന കോഴ ആരോപണങ്ങള്‍, മണ്ണുകടത്തല്‍, മണല്‍ കടത്തല്‍, അനുവദനീയമല്ലാത്ത ക്വാറി പ്രവര്‍ത്തിക്കല്‍ എന്നിവയൊക്കെയാണ് ഇപ്പോള്‍ കേരളത്തിന്റെ മുഖമുദ്ര. ജനന-മരണ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനുപോലും ഇവിടെ കോഴനല്‍കണം. എന്തിനും ഏതിനും കൈക്കൂലി, നോക്കുകൂലി മുതലായവ കേരളത്തിന്റെ മാത്രം പ്രശ്നമാണ്. ഇതെല്ലാം സംരംഭകത്വത്തിന്റെ അവിഭാജ്യഘടകമാണ്.
വി-ഗാര്‍ഡ് ഉടമ ചിറ്റിലപ്പള്ളി തന്റെ സ്ഥാപനത്തിലേക്കുവന്ന സാധനങ്ങള്‍ ഇറക്കാന്‍ ചിലര്‍ നോക്കുകൂലി ആവശ്യപ്പെട്ടപ്പോള്‍ അദ്ദേഹം അത് സ്വയം ഇറക്കിയത് വലിയ വാര്‍ത്തയായി മാറുകയുണ്ടായല്ലോ. കച്ചവടക്കാര്‍ മുതല്‍ മരുന്ന് നിര്‍മാതാക്കള്‍വരെ ലൈസന്‍സുകളുടെ കുരുക്കില്പ്പെടുന്നു എന്നതാണ് മറ്റൊരു വസ്തുത. ഒരു അപ്പാര്‍ട്ടുമെന്റ് നിര്‍മിക്കാനുള്ള അനുമതിക്കായി ആറുമാസം മുതല്‍ ഒരുവര്‍ഷംവരെ കാത്തിരിക്കേണ്ടിവരുന്ന നിര്‍മാതാക്കളുണ്ട്. ഇന്ന് കേരളത്തിലെ ജലം കുടിക്കാന്‍ കൊള്ളില്ല. കുപ്പിവെള്ള നിര്‍മാതാക്കള്‍ക്കും അനുമതി എന്ന കടമ്പ കടന്നുകിട്ടാന്‍ പ്രയാസമാണ്.
ഇപ്പോള്‍ പി.സി.ജോര്‍ജ് കെ.എം.മാണി വാങ്ങിയ കോടികളുടെ കോഴയെപ്പറ്റി വാചാലനാകുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ 50 ശതമാനം വനിതാ പ്രാതിനിധ്യം ഉള്ളതിനാല്‍ അഴിമതി ഉണ്ടാകില്ലെന്ന് വിചാരിച്ചവര്‍ക്ക് തെറ്റി. പഞ്ചായത്തിലെ ക്രമക്കേടുകളെ വിവരാവകാശ നിയമത്തിന്റെ പേരില്‍ ചോദ്യംചെയ്ത വിജിത പൊതുശല്യക്കാരിയായി മുദ്രകുത്തപ്പെട്ടു.
കേരളം വ്യവസായ-കൃഷി വിരുദ്ധമാണ്. മണ്ണില്‍ കൃഷിചെയ്യുന്നത് മലയാളിയ്ക്ക് അന്തസ്സില്ലാത്ത പണിയാണ്. സംരംഭങ്ങള്‍ തുടങ്ങാമെന്ന് ആരെങ്കിലും വിചാരിച്ചാല്‍ നിക്ഷേപത്തിന് സുരക്ഷിതത്വമില്ല. പിന്നെ പ്രവാസി സംരംഭകര്‍ കേരളത്തില്‍ എങ്ങനെ മുതല്‍മുടക്കാന്‍ ധൈര്യപ്പെടും. ഭൂമി വാങ്ങിയാല്‍ പട്ടയംകിട്ടണമെങ്കിലും കോഴ നല്‍കണം. സര്‍ക്കാര്‍ എന്ത് പ്രഖ്യാപനങ്ങള്‍ വേണമെങ്കിലും നടത്തും. അതൊക്കെ നടപ്പിലാവണമെന്ന് യാതൊരു നിര്‍ബന്ധബുദ്ധിയും മന്ത്രിമാര്‍ക്കില്ല.
നിയമസഭായുദ്ധത്തിനും സ്ത്രീപീഡനത്തിനുമെല്ലാം ഇടയില്‍ ധനമന്ത്രി അവതരിപ്പിച്ച ബജറ്റില്‍ കാര്‍ഷികരംഗം, അടിസ്ഥാനവികസനം, സംരംഭകത്വം തുടങ്ങിയ മേഖലകള്‍ക്ക് മുന്‍തൂക്കമുണ്ട്. പക്ഷേ കെ.എം.മാണി ബജറ്റ് വിറ്റു എന്നാണല്ലോ മുന്‍ ചീഫ് വിപ്പിന്റെ ആരോപണം. ബജറ്റില്‍ റബര്‍-നെല്ല് സംഭരണത്തിനും നീര ഉല്‍പ്പാദനത്തിനും കോടികള്‍ നീക്കിവച്ചു. പണം നീക്കിവച്ചതുകൊണ്ടുമാത്രം കാര്യമില്ല. അത് പ്രയോഗത്തില്‍ വരണമെങ്കില്‍ സംരംഭകര്‍ മടിശ്ശീല അഴിയ്ക്കണം. ധനമന്ത്രിയുടെ ബജറ്റില്‍ എന്തെല്ലാം നിര്‍ദ്ദേശങ്ങളുണ്ടെങ്കിലും ഏതെല്ലാം നടപ്പിലാവുമെന്ന് പരിശോധിക്കാന്‍ സംവിധാനമില്ല. ഇടതു-വലതു ഭേദമില്ലാതെ മുദ്രാവാക്യങ്ങള്‍ മുഴക്കുമ്പോഴും കോരന് കഞ്ഞി കുമ്പിളില്‍ തന്നെ.
തട്ടിപ്പിന്റെ തട്ടകത്തില്‍ നഴ്സുമാരെ ഉള്‍പ്പെടുത്തി നടത്തിയ തട്ടിപ്പ് ഇപ്പോഴും നീറിപ്പുകയുകയാണ്. അതിനിടയില്‍ വീട്ടുകരം കുറയ്ക്കണമെന്നും നികുതിവര്‍ധന ഒഴിവാക്കണമെന്നും വാടകച്ചീട്ടിന്റെ മുദ്രവില കുറയ്ക്കണമെന്നും ആവശ്യപ്പെടുന്നത് ആരാണ്? രാജ്യം ഭരിക്കുന്ന യുഡിഎഫ്! മലയാളികള്‍ക്ക് തിയേറ്ററുകള്‍ ആവശ്യമില്ലാത്ത കാലമാണിത്.സിനിമയും നാടകവും എല്ലാം രാഷ്ട്രീയത്തിലും നിയമസഭയിലും കാണാം.
കേരളത്തില്‍ ഇപ്പോള്‍ വിളയുന്നത് വിവാദങ്ങളും വാഗ്ദാനങ്ങളുമാണ്. വിവാദങ്ങള്‍ കൊഴുക്കുമ്പോള്‍,ഇരകളായ ഭരണാധികാരികള്‍ അത് നേരിടാന്‍ വ്യഗ്രതകാണിക്കുമ്പോള്‍ ഭരണം നിശ്ചലമാകുന്നു.സാധാരണക്കാരുടെ പ്രശ്നങ്ങള്‍ പ്രശ്നങ്ങളായിത്തന്നെ അവശേഷിക്കുന്നു. ഇവര്‍ക്കാണെങ്കില്‍ കോഴകൊടുത്ത് കാര്യം നേടാനുള്ള ആസ്തിയുമില്ല. അതുകൊണ്ട് എന്‍ഡോസള്‍ഫാന്‍ ഇരകള്‍ ആശ്വാസം കിട്ടാതെ മരിക്കുന്നു. അട്ടപ്പാടിയില്‍ ശിശുമരണങ്ങളും ബാലികാ ബലാത്സംഗങ്ങളും നടക്കുന്നു. സര്‍ക്കാരിന്റെ പരിഹാരം അതിവേഗം ബഹുദൂരം മന്ത്രിമാരുടെ യാത്ര മാത്രമാണ്!
പ്രതികരിക്കാൻ ഇവിടെ എഴുതുക: