സംസ്ഥാനത്ത് സര്‍ക്കാര്‍ സര്‍വ്വീസില്‍ 30000 തസ്തികകള്‍ അധികമാണെന്നും അതില്‍ 25% വരുന്ന 7500 എണ്ണം 2014-15 ധനകാര്യ വര്‍ഷത്തില്‍ കുറവ് ചെയ്യണമെന്നും കാണിച്ച് Go (P) No 400/2014/ Fin/ Dated 19.09.2014 എന്ന ഉത്തരവ് പ്രകാരം ധനകാര്യ വകുപ്പ് എല്ലാ വകുപ്പ് മേധാവികള്‍ക്കും കത്തയച്ചിരുന്നു.
ഈ മുപ്പതിനായിരം തസ്തികകള്‍ എങ്ങനെയാണ് കണ്ടെത്തിയതെന്നോ അതിന്റെ മാനദണ്ഡം എന്തായിരുന്നുവെന്നുള്ളതിനോ യാതൊരു വിശദീകരണവും നല്‍കിയിട്ടില്ല. എന്നാല്‍ 11/10/2013-ലെ Go (p) No. 515/2013/fin എന്ന ഉത്തരവ് അനുസരിച്ച് തുടര്‍ച്ചാനുമതി ആവശ്യമുള്ള വിവിധ വകുപ്പുകളിലെ താല്‍ക്കാലിക തസ്തികകളുടെ എണ്ണമാണ് ഈ 30000 എന്ന് സൂചിപ്പിക്കുന്നു. ഇതിനൊരു മറുവശമുണ്ട്.
കഴിഞ്ഞ കുറേവര്‍ഷങ്ങളായി സര്‍ക്കാര്‍ വകുപ്പുകളില്‍ പുതിയ തസ്തികകള്‍ താല്‍ക്കാലികം എന്നു പറഞ്ഞാണ് അനുവദിക്കുന്നത്. അത്തരം തസ്തികകള്‍ സ്ഥിരമായി പ്രഖ്യാപിക്കാതെ ഓരോ വര്‍ഷവും തുടര്‍ച്ചാനുമതി നല്‍കിയാണ് നിലനിറുത്തിവരുന്നത്. അതിന് അതാതു സമയം സര്‍ക്കാര്‍ ഉത്തരവുകളും പുറപ്പെടുവിക്കാറുണ്ട്. പ്രസ്തുത തസ്തികകള്‍ ബന്ധപ്പെട്ട വകുപ്പിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമെന്ന് കണ്ടാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. ഇതുസംബന്ധിച്ചുള്ള കണക്കുകളിലും വളരെയേറെ വൈരുദ്ധ്യങ്ങള്‍ കാണുവാന്‍ കഴിയും.
2015-16-ലെ ബഡ്ജറ്റ് കണക്കുപ്രകാരം 27 വകുപ്പുകളിലായി 13418 താല്‍ക്കാലിക തസ്തികകളാണ് സംസ്ഥാനത്ത് നിലവിലുള്ളത് എന്നാണ് പറഞ്ഞിട്ടുള്ളത്. അപ്പോള്‍ മേല്‍പ്പറഞ്ഞ ഈ മുപ്പതിനായിരത്തിന്റെ കണക്ക് എങ്ങനെ ലഭിച്ചുവെന്ന് വ്യക്തമല്ല.
സര്‍ക്കാര്‍ സര്‍വ്വീസിന്റെ ഘടന
2015-16 വര്‍ഷത്തെ ബഡ്ജറ്റിനോടൊപ്പം ധനകാര്യ വകുപ്പു പുറത്തിറക്കിയ കണക്കനുസരിച്ച് കേരളത്തില്‍ 114 വകുപ്പുകളിലായി 511487 ജീവനക്കാരാണ് ജോലി ചെയ്യുന്നത്. അതില്‍ 498069 സ്ഥിരം ജീവനക്കാരും 13418 താല്‍ക്കാലിക ജീവനക്കാരും ഉള്‍പ്പെടുന്നു. ഏറ്റവും കൂടുതല്‍ താല്‍ക്കാലിക ജീവനക്കാര്‍ ജോലി ചെയ്യുന്നത് ജലവിഭവ വകുപ്പിലാണ്. 4276 പേര് കുറവ് സര്‍വ്വേ വകുപ്പിലും. ഒരാള്‍ മാത്രമാണ് അവിടെയുള്ളത്. മറ്റ് വകുപ്പുകളിലെ കണക്ക് ചുവടെ ചേര്‍ക്കുന്നു.
താല്‍ക്കാലിക ജീവനക്കാരുടെ വകുപ്പു തിരിച്ചുള്ള കണക്ക്
ജുഡീഷ്യറി – 1214
കൃഷി വകുപ്പ് – 39
ആര്‍ക്കിയോളജി – 7
ആര്‍ക്കൈവ്സ് – 3
ലാന്റ് ബോര്‍ഡ് – 792
സര്‍വ്വേ വകുപ്പ് – 1
സ്പോര്‍ട്സ് & യുവജനക്ഷേമം – 7
സഹകരണ വകുപ്പ് – 4
സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് – 98
തെരഞ്ഞെടുപ്പ് കമ്മീഷന് – 182
എക്സൈസ് വകുപ്പ് – 3
ആരോഗ്യ വകുപ്പ് – 1552
വനം വകുപ്പ് – 1358
ഭവന നിര്‍മ്മാണ വകുപ്പ് – 547
ജലവിഭവ വകുപ്പ് – 4276
നിയമസഭ സെക്രട്ടറിയേറ്റ് – 171
ആഡിറ്റ് വകുപ്പ് – 12
മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് – 114
പോലീസ് – 850
അച്ചടി വകുപ്പ് – 73
പൊതുമരാമത്ത് വകുപ്പ് – 51
ഗവ: സെക്രട്ടറിയേറ്റ് – 607
സാമൂഹ്യ നീതി വകുപ്പ് – 58
സ്റ്റേറ്റ് ഇന്‍ഷ്വറന്‍സ് – 281
വിജിലന്‍സ് വകുപ്പ് – 616
കോളേജ് വിദ്യാഭ്യാസം – 401
ന്യൂനപക്ഷ ക്ഷേമം – 97
ആകെ – 13418
റവന്യൂ വരവും ശമ്പള ചെലവുകളും: യാഥാര്‍ത്ഥ്യം എന്താണ്
സംസ്ഥാനത്തെ റവന്യൂ വരവിന്റെ 80 ശതമാനവും ശമ്പളവും പെന്‍ഷനും നല്കുവാന് ചെലവഴിക്കുന്നുവെന്നും അതുകൊണ്ട് വികസന-ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യത്തിന് പണം ചെലവഴിക്കുവാന്‍ കഴിയുന്നില്ലായെന്നുള്ള തരത്തിലുള്ള വ്യാജ പ്രചാരണങ്ങളാണ് സര്‍ക്കാര്‍തന്നെ നടത്തുന്നത്. എന്നാല്‍ യാഥാര്‍ത്ഥ്യവുമായി യാതൊരു ബന്ധവുമില്ലാത്ത ആരോപണങ്ങളാണ് മേല്‍പ്പറഞ്ഞത് എന്നുള്ളതാണ് സത്യം. കഴിഞ്ഞ കുറേവര്‍ഷങ്ങളായി ഓരോ വര്‍ഷവും ശമ്പള ചെലവുകള്‍ കുറഞ്ഞുവരുന്നു എന്നുള്ളതാണ് യാഥാര്‍ത്ഥ്യം. 2011-12 സാമ്പത്തിക വര്‍ഷത്തില്‍ സംസ്ഥാനത്തെ റവന്യൂ വരുമാനത്തിന്റെ 65.20% തുക ശമ്പളത്തിനും പെന്‍ഷനും കൂടി ചെലവഴിച്ച സ്ഥാനത്ത് 2014-15 ആയപ്പോള്‍ അത് 53.3 ശതമാനമായി കുറയുകയാണുണ്ടായത്. അതായത് കഴിഞ്ഞ 4 വര്‍ഷത്തിനിടയില്‍ 12 ശതമാനത്തോളം കുറവ് വന്നു. സര്‍ക്കാരിന്റെ കണക്കുകള്‍ തന്നെ ഇത് വ്യക്തമാക്കുമ്പോള്‍ സംസ്ഥാനത്തിന്റെ വരുമാനം മുഴുവന്‍ ശമ്പളം നല്കുവാന് ചെലവാക്കുന്നു എന്നുള്ള പച്ചക്കള്ളം പറയാതിരിക്കുന്നതിനുള്ള മര്യാദയെങ്കിലും ഭരണാധികാരികള്‍ കാണിക്കണം. സംസ്ഥാനത്തെ ശമ്പള പെന്ഷന് ചെലവുകള്‍ ഓരോ വര്‍ഷം കഴിയുമ്പോഴും കുറഞ്ഞുവരുന്നതായാണ് സര്‍ക്കാര്‍ തന്നെ സൂചിപ്പിക്കുന്നത്. അത് ചുവടെ ചേര്‍ക്കുന്നു.
വര്‍ഷം ശമ്പള ചെലവ് പെന്ഷന് ചെലവ് ആകെ
2011-12 42.31% 22.89% 65.2%
2012-13 39.23% 20.9% 60.13%
2013-14 37.43% 18.78% 56.21%
2014-15 35.76% 17.54% 53.3%
ജീവനക്കാരുടെ ശമ്പള ചെലവിന്റെ സിംഹഭാഗവും ജനങ്ങളുടെ പ്രധാന സേവന മേഖലകളായ വിദ്യാഭ്യാസം, ആരോഗ്യം, ക്രമസമാധാനം തുടങ്ങിയ മേഖലകളിലാണ് ചെലവാക്കപ്പെടുന്നത് എന്നുള്ള യാഥാര്‍ത്ഥ്യം മറച്ചുവെച്ചുകൊണ്ടാണ് സര്‍ക്കാരും ധനകാര്യ വിദഗ്ദന്മാരും ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തുന്നത്. ആകെയുള്ള 511487 ജീവനക്കാരില്‍ 397972 പേരും ഈ മേഖലകളില്‍ ജോലി ചെയ്യുന്നവരാണ്. ബാക്കിയുള്ള 113515 പേരാണ് റവന്യൂ, പഞ്ചായത്ത്, വാണിജ്യനികുതി തുടങ്ങി ബാക്കിമുഴുവന്‍ വകുപ്പുകളിലുമായി ജോലിചെയ്യുന്നത്. കേരളത്തിലെ റവന്യൂ വരുമാനം മുഴുവന്‍ പിരിച്ചെടുക്കുന്നത് ഈ വകുപ്പുകളില്‍ ജോലിചെയ്യുന്ന ജീവനക്കാരാണെന്നത് കാണാതിരുന്നുകൂടാ. ഇവരെക്കൂടി മാറ്റിനിറുത്തിയാല്‍ കേരളം എന്ന സംസ്ഥാനത്തിന് ചലിയ്ക്കുവാന്‍ കഴിയുമോ? ഈ യാഥാര്‍ത്ഥ്യങ്ങള്‍ക്കുനേരെ കണ്ണടയ്ക്കുന്നവര്‍ വിഢികളുടെ സ്വര്‍ഗ്ഗത്തിലാണ് ജീവിക്കുന്നത് എന്ന് പറയേണ്ടിവരുന്നതില്‍ ഖേദമുണ്ട്.
കേരളത്തിലെ സേവനമേഖലകളില്‍ ജോലി ചെയ്യുന്നവരുടെ കണക്ക്
വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരുടെ സ്ഥിതി വിവരം
(അദ്ധ്യാപകര്‍ ഉള്‍പ്പെടെ)
1. പൊതുവിദ്യാഭ്യാസം – 169788
2. കോളേജ് വിദ്യാഭ്യാസ വകുപ്പ് – 22057
3. ഹയര്‍ സെക്കണ്ടറി – 28931
4. വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി – 8723
5. സാങ്കേതിക വിദ്യാഭ്യാസം – 8825
6. ഐറ്റിഐകള്‍ – 3366
ആകെ ജീവനക്കാര്‍ – 241690
വിദ്യാഭ്യാസ വകുപ്പിലെ 241690 ജീവനക്കാരില്‍ 140196 പേരും സ്വകാര്യ-എയ്ഡഡ് മേഖലയില്‍ ജോലിചെയ്യുന്നവരാണ്. ബാക്കി 101494 ജീവനക്കാരാണ് സര്‍ക്കാര്‍ മേഖലയില്‍ അദ്ധ്യാപകരടക്കം ജോലി ചെയ്യുന്നത്.
എയ്ഡഡ് സ്കൂള്‍ / കോളേജ് / എന്‍ജിനീയറിംഗ് കോളേജ് / പോളി ടെക്നിക് എന്നിവിടങ്ങളിലെ അദ്ധ്യാപകരുടേയും
അനദ്ധ്യാപകരുടേയും കണക്കുകള്‍ ചുവടെ
ചേര്‍ത്തിട്ടുള്ളത് ശ്രദ്ധിക്കുക
1. എയ്ഡഡ് സ്കൂള്‍ ജീവനക്കാര്‍
അദ്ധ്യാപകര്‍ – 112027
അനദ്ധ്യാപകര്‍ – 9749
ആകെ – 121776
2. എയ്ഡഡ് കോളേജ് ജീവനക്കാര്‍
അദ്ധ്യാപകര്‍ – 10454
അനദ്ധ്യാപകര്‍ – 6047
ആകെ – 16501
3. എയ്ഡഡ് എന്‍ജിനീയറിംഗ് കോളേജ് / പോളി ടെക്നിക്കുകള്‍
അദ്ധ്യാപകര്‍ – 887
അനദ്ധ്യാപകര്‍ – 497
ആകെ – 1384
4. എയ്ഡഡ് ആയുര്‍വേദ മെഡിക്കല്‍ കോളേജ്
അദ്ധ്യാപകര്‍ – 93
അനദ്ധ്യാപകര്‍ – 184
ആകെ – 277
5. എയ്ഡഡ് ഹോമിയോ മെഡിക്കല്‍ കോളേജ്
അദ്ധ്യാപകര്‍ – 128
അനദ്ധ്യാപകര്‍ – 130
ആകെ – 258
ആരോഗ്യമേഖല (ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ)
1. ആരോഗ്യ വകുപ്പ് (ഉഒട) – 37236
2. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് – 12682
3. ഹോമിയോ വകുപ്പ് – 3178
4. ആയുര്‍വേദ വകുപ്പ് – 4323
5. ഇന്‍ഷ്വറന്‍സ് മെഡിക്കല്‍ വകുപ്പ് (ഋടക) – 2876
ആകെ ജീവനക്കാര്‍ – 60295
യൂണിഫോംഡ് സര്‍വ്വീസുകള്‍
1. പോലീസ് – 56770
2. ഫയര്‍ ഫോഴ്സ് – 4500
3. ഫോറസ്റ്റ് – 6736
4. എക്സൈസ് – 4941
5. ജയില്‍ വകുപ്പ് – 1825
ആകെ ജീവനക്കാര്‍ – 74772
ജുഡീഷ്യറി സര്‍വ്വീസ് (ജഡ്ജിമാര്‍ ഉള്‍പ്പെടെ) – 13014
ജലവിഭവ വകുപ്പ് – 8201
ജനങ്ങള്‍ക്ക് നേരിട്ട് സേവനം നല്കുന്ന ഈ വിഭാഗങ്ങളില്‍ മാത്രം ആകെയുള്ള ജീവനക്കാരില്‍ 397972 പേര് ജോലി ചെയ്യുമ്പോള്‍ അവര്‍ക്ക് പ്രതിഫലമായി നല്കുന്ന ശമ്പളത്തിന്റെ ചെലവ് ജനങ്ങളുടെ സേവനത്തിനുവേണ്ടിയാണ് നല്‍കുന്നത് എന്നുള്ള യാഥാര്‍ത്ഥ്യം ബോധപൂര്‍വ്വം മറച്ചുവയ്ക്കുകയല്ലേ ചെയ്യുന്നത്.
തസ്തിക വെട്ടികുറയ്ക്കല്‍
സര്‍ക്കാര്‍ കണക്ക് വിശ്വസിച്ചാല്‍ തന്നെ 13418 തസ്തികകളാണ് താല്‍ക്കാലികാടി സ്ഥാനത്തില്‍ സംസ്ഥാനത്തുള്ളത്. എന്നാല്‍ ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി 2015 ഫെബ്രുവരി മാസത്തില്‍ വിവിധ വകുപ്പു മേധാവികളെ ചര്‍ച്ചയ്ക്കെന്ന് പറഞ്ഞ് വിളിച്ചുവരുത്തി അധികമുള്ള 30000 തസ്തികകളുടെ 25 ശതമാനമായ 7500 എണ്ണം മാര്‍ച്ച് മാസത്തില്‍തന്നെ കുറവുചെയ്ത് ഉത്തരവ് പുറപ്പെടുവിക്കണമെന്നും അല്ലാത്തപക്ഷം നടപടിയുണ്ടാകുമെന്നും പറഞ്ഞ് ഭീക്ഷണിപ്പെടുത്തുകയാണ് ചെയ്തത്. ഈ തസ്തികകള്‍ കുറവുചെയ്യുമ്പോള് അവിടെ ജോലിചെയ്യുന്ന ജീവനക്കാരുടെ ഭാവി സംബന്ധിച്ചും ആശങ്ക നിലനില്‍ക്കുകയാണ്.
സേവന മേഖലകള്‍ പരിമിതപ്പെടുത്തുവാനും അവിടങ്ങളില്നിന്നും ക്രമേണ ഗവണ്മെന്റ് പിന്മാറുന്നതിന്റെയും സൂചനകളാണ് തെളിഞ്ഞുവരുന്നത്. റവന്യൂ വകുപ്പ് നല്കിയ സേവനങ്ങള്‍ അക്ഷയ കേന്ദ്രങ്ങളിലൂടെ നല്കി വരുന്നതും, പാഠപുസ്തകങ്ങള്‍ ഉള്‍പ്പെടെയുള്ള അച്ചടി സ്വകാര്യ പ്രസ്സുകളെ ഏല്പ്പിച്ചതുമടക്കമുള്ള കാര്യങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തിയാല്‍ സര്‍ക്കാരിന്റെ ലക്ഷ്യം വ്യക്തമാകും.
ശമ്പള ചെലവുകള്‍ വര്‍ദ്ധിക്കുന്നുവെന്ന് പറയുമ്പോഴും പെന്ഷന് പ്രായം ഉയര്ത്തില്ലായെന്നും യുവജനങ്ങളുടെ തൊഴിലവസരം നഷ്ടപ്പെടാന്‍ അനുവദിക്കില്ലായെന്നും പറയുന്ന സര്‍ക്കാര്‍ തന്നെ നിലവിലുള്ള തസ്തികകള്‍പോലും വെട്ടിക്കുറച്ചുകൊണ്ട് ഒരേസമയം സര്‍ക്കാര്‍ ജീവനക്കാരേയും യുവജനങ്ങളേയും വഞ്ചിക്കുന്ന നടപടികളാണ് സ്വീകരിച്ചുകാണുന്നത് എന്നുള്ളത് വിരോധാഭാസമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: