തകഴി എന്നത് ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടിലെ ഒരുസ്ഥലനാമമല്ല! സ്ഥലനാമം മാത്രമല്ല എന്നാണ് എഴുതേണ്ടിയിരുന്നത് എന്നറിയാമെങ്കിലും ഒരു സ്ഥലത്തിന്റെ പേര് എന്നതിലേക്ക് ചുരുക്കിപ്പറയാവുന്നതിനുമപ്പുറമാണ് ‘തകഴി’ എന്ന വാക്കിനുള്ള മഹത്വം.
തകഴി എന്നുകേള്‍ക്കുമ്പോള്‍ ഒരുപാട് കഥാപാത്രങ്ങള്‍, ജീവിതത്തിന്റെ വ്യത്യസ്തങ്ങളായ നിരവധി ഭാവങ്ങള്‍, വിലമതിക്കാനാവാത്തതിലും അധികമായ നിരവധി പുസ്തകങ്ങള്‍…അവയെല്ലാം മനസ്സിലേക്കോടിക്കേറുന്നു. അതില്‍ ത്യാഗത്തിന്റെ പ്രതിഫലമുണ്ട്, ചെമ്മീനുണ്ട്, കയറുണ്ട്, തോട്ടിയുടെ മകനും ഏണിപ്പടികളും അനുഭവങ്ങള്‍ പാളിച്ചകളും രണ്ടിടങ്ങഴിയും എരിഞ്ഞടങ്ങലുമുണ്ട്.
സാഹിത്യമെഴുത്തിനെ ഇത്രത്തോളം ജനകീയവത്കരിച്ച മറ്റൊരെഴുത്തുകാരന് മലയാളത്തിലില്ല. കുട്ടനാടന്‍ പാടശേഖരങ്ങളിലെ ചേറ്റുമണം, കയറുപിരിക്കുന്ന പെണ്ണുങ്ങള് അഴുകാനിട്ട തൊണ്ടില്‍നിന്ന് കാറ്റുകൊണ്ടുവന്ന മണം, പുറക്കാട്ടെ കടല്‍തീരത്തെ കരിമണലിന്റെ മണം, തകഴിയിലെ കള്ളുഷാപ്പിലെ എരിവുകൂടിയ കറികളുടെ മണം, അവിടുത്തെ കറുത്തമേശമേല് താളംപിടിച്ച് പാട്ടുപാടിയ കുട്ടനാട്ടുകാരുടെ മണം….തകഴിയുടെ സാഹിത്യത്തില്‍ പ്രതിഫലിച്ചത് അതാണ്. തകഴിയുടെ എഴുത്തില്‍ മണ്ണ് മണക്കുന്നു എന്നുപറയുന്നത് അക്ഷരാത്ഥത്തില്‍ ശരിയായിരുന്നു.
തകഴിശിവശങ്കരപ്പിള്ള മലയാളത്തിനു സമ്മാനിച്ച നോവലുകളും കഥകളുമെല്ലാം മലയാള ഭാഷയുള്ളിടത്തോളം കാലം നിലനില്‍ക്കുന്നതിനുപിന്നിലെ രഹസ്യവും മറ്റൊന്നല്ല. സാധാരണക്കാരന്റെ കഥകളാണ് തകഴി പറഞ്ഞത് എന്നതിനാലാണത്. അന്നന്നത്തെ അന്നത്തിന് പാടത്തും പറമ്പിലും പണിയെടുക്കുന്ന സാധാരണക്കാരായ നാട്ടിന്‍പുറത്തുകാരാണ് തകഴിയുടെ കഥകളിലും നോവലുകളിലും കഥാപാത്രങ്ങളായത്.
കള്ളുഷാപ്പിലെ ലഹരിക്കുമുന്നില്‍ കണ്ടെത്തിയവര്മുതല് തുച്ഛമായ മാസവരുമാനത്തില്‍ ജീവിക്കുന്ന സര്‍ക്കാരുദ്യോഗസ്ഥര്‍ വരെ തകഴിക്കഥകളിലൂടെ ജീവിതത്തെ കുറിച്ച് സംസാരിച്ചു.
മലയാളസാഹിത്യത്തെ ദരിദ്രരുടെയും വേശ്യകളുടെയും പതിതരുടെയും ജീവിതത്തിലേക്ക് നോക്കാന്‍ പ്രേരിപ്പിക്കുകയായിരുന്നു തകഴി. നമ്മുടെ നാട്ടിടവഴികളിലെ പച്ചമണ്ണിലും ചെളിയിലും കാല്ചവുട്ടിനടക്കുന്നതാണ് ഏറെ സുഖമെന്നദ്ദേഹം തെളിയിച്ചു.
പാശ്ചാത്യസാഹിത്യത്തിന്റെ ചുവടുപിടിച്ച് സാഹിത്യരചന നടത്തിയിരുന്നവര്‍ക്കും പാശ്ചാത്യസാഹിത്യമാണ് വലുതെന്ന് പറഞ്ഞുനടന്നവര്‍ക്കും മുന്നില്‍ തോട്ടിയുടെ മകന്റെയും തെണ്ടിവര്ഗ്ഗത്തിന്റെയും ഔസേപ്പിന്റെ മക്കളുടെയുമൊക്കെ കഥകള്‍ അദ്ദേഹം നിരത്തിവച്ചു. അദ്ദേഹത്തിന്റെ സാഹിത്യസൃഷ്ടികള്‍ ലോകം മുഴുവനുള്ള വായനക്കാരുടെ കൈകളിലേക്കെത്തി. മലയാളഭാഷയും കടന്ന് ലോകത്തിന്റെ വിവിധഭാഷകളിലൂടെ അത് പ്രചരിക്കപ്പെട്ടു.
മണ്ണില്‍ പണിയെടുക്കുന്നവരുടെ, ജീവിതയാഥാര്‍ത്ഥ്യങ്ങളുടെ ശരിയായ ആവിഷ്കാരത്തിന്റെ കഥകള്‍ എന്തെന്ന് തിരിച്ചറിഞ്ഞ ലോകമെങ്ങുമുള്ള വായനക്കാര്‍ മലയാളസാഹിത്യത്തിലേക്ക് ഉറ്റുനോക്കി. പാശ്ചാത്യ എഴുത്തുകാര്‍ മലയാളസാഹിത്യത്തെ തിരിച്ചറിയുകയായിരുന്നു തകഴിയുടെ രചനകളിലൂടെ.
സാധാരണ മനുഷ്യന്, കഷ്ടപ്പെടുന്ന മനുഷ്യന്, അവഗണിക്കപ്പെടുന്ന മനുഷ്യന് എന്നിവരൊക്കെയാണ് തകഴിയുടെ രചനകളിലെ ശ്രദ്ധാകേന്ദ്രമായത്. തകഴിയുടെ മുഖ്യകഥാപാത്രങ്ങള്‍ നമ്മുടെ ശ്രദ്ധയെ ആകര്‍ഷിക്കുന്നത് സമൂഹത്തിലെ ഉന്നതസ്ഥാനംകൊണ്ടായിരുന്നില്ല. അവരെല്ലാം സാധാരണ ജനങ്ങളുടെ ഘടനാരീതികള്ക്കനുസരണമായുള്ളവരായിരുന്നു. എന്നാല്‍ ആ കഥാപാത്രങ്ങള്‍ പ്രകടിപ്പിച്ച ഇച്ഛാശക്തി അപാരമായിരുന്നതിനാലാണ് വായനക്കാരനിലേക്ക് അവര്‍ ആഴത്തില്‍ ഇറങ്ങിവന്നത്. ജീവിതാനുഭവങ്ങളില്‍ നിന്നല്ലാതെ ഒരു കഥയും തകഴി എഴുതിയിട്ടില്ല.
നോവല്‍ കഥാപാത്രങ്ങളെ അദ്ദേഹം സൃഷ്ടിച്ചത് തന്റെ അനുഭവങ്ങളുടെ ചൂരും ചൂടും നല്‍കിയാണ്. മലയാള സാഹിത്യത്തില്‍ ആധുനികതയും ഉത്തരാധുനികതയുമൊക്കെ അരങ്ങുനിറഞ്ഞാടിയപ്പോഴും തകഴിയെന്ന എഴുത്തുകാരനും അദ്ദേഹത്തിന്റെ എഴുത്തും സജീവമായി നിലനിന്നത് അത് മണ്ണിനോടും മനുഷ്യനോടും ചേര്‍ന്നു നിന്നതിനാലാണ്. സാഹിത്യത്തിന് എത്രശാഖകളുണ്ടായാലും അത് വായിക്കുന്ന മനുഷ്യനോട് ചേര്ന്നുനില്ക്കുന്നതാകണമെന്നതായിരുന്നു തകഴിയുടെ മതം.
തകഴിശിവശങ്കരപ്പിള്ള ഓര്‍മ്മയായിട്ട് ഇന്ന് പതിനാറ് വര്‍ഷങ്ങളാകുന്നു. മലയാള സാഹിത്യത്തിന്റെ കുട്ടനാടന്‍ തിരുമുറ്റമായിരുന്നു തകഴിയിലെ ശങ്കരമംഗലം തറവാട്. ഇന്നത് തകഴിയുടെ ഓര്‍മ്മകള്‍ തുടിക്കുന്ന സ്മാരകമാണ്. ആ പൂമുഖത്തിരുന്നാണ് മലയാള ഭാഷയെ തന്റെ എഴുത്തിലൂടെ ലോകോത്തരമാക്കിയ തകഴിശിവശങ്കരപ്പിള്ള ”കാത്തേ..” എന്നു നീട്ടിവിളിച്ചത്.
ഭാര്യാഭര്‍തൃ ബന്ധത്തിലെ അപൂര്വ്വസ്നേഹത്തിന്റെ പ്രതീകമായിരുന്നു തകഴിയും കാത്തയും. കാത്തയില്ലാതെ തകഴിയും തകഴിയില്ലാതെ കാത്തയും പൂര്‍ണ്ണതയിലെത്തിയില്ല.
ശങ്കരമംഗലം തറവാട്ടില്‍ വിഖ്യാത എഴുത്തുകാരനെ കാണാന്‍ പോയ ഓര്‍മ്മകളിലും ‘കാത്തേ…’ എന്ന നീട്ടിവിളിയുണ്ട്. വീട്ടിലെത്തുന്നവരോട് സംസാരിക്കുന്നതിനും കാത്തയുടെ സാന്നിധ്യം അനിവാര്യമായിരുന്നു.
വീട്ടിലെത്തുന്നവരെ സന്തോഷത്തോടെ സ്വീകരിച്ചിരുന്ന തകഴി, അപ്പോഴെല്ലാം കാത്തച്ചേച്ചിയെ അരികില്‍ നിര്‍ത്തി. പുരുഷ മേല്‍ക്കോയ്മയുള്ള ഒരു സമൂഹത്തില്‍ സ്ത്രീയോട് ഏതു തരത്തില്‍ പെരുമാറണമെന്ന് തകഴി സ്വന്തം ജീവിതത്തിലൂടെ കാട്ടിത്തന്നു. അദ്ദേഹത്തിന്റെ എഴുത്തിലെ സ്ത്രീകഥാപാത്രങ്ങളോടും അവരിലൂടെയും അദ്ദേഹം അത് സ്ഥാപിക്കാനും ശ്രമിച്ചു.
പ്രണയവും സംഘര്‍ഷവും രാഷ്ട്രീയവുമെല്ലാം തകഴിക്കു വഴങ്ങുന്ന എഴുത്തുവിഭവങ്ങളായിരുന്നു.പ്രണയത്തിന്റെയും കാവ്യാത്മകതയുടെയും ഇളംകാറ്റുപോലെ വായനക്കാര തഴുകിയ നോവലാണ് ചെമ്മീന്‍. പിന്നീട് ചലച്ചിത്രമാകുകകൂടി ചെയ്തതോടെ ഈ കൃതി ലോകത്തിനുമുന്നില്‍ പ്രണായാര്‍ദ്രമായ കവിതയായി. തകഴിയെ ഓര്‍ക്കുമ്പോള്‍ ശരാശരി വായനക്കാരനിലേക്ക് ആദ്യമെത്തുന്നതും ചെമ്മീനാണ്.
മുക്കുവ ജീവിതത്തിന്റെ വൈകാരികതകളെ സൂക്ഷ്മമായി അവതരിപ്പിക്കുന്ന നോവലെന്ന നിലയില്‍ ഇത് മികച്ചുനില്ക്കുന്നു. മുക്കുവന്റെ ആചാരങ്ങള്‍,വിശ്വാസങ്ങള്‍,അനുഷ്ഠാനങ്ങള്‍ എന്നുതുടങ്ങി ദൈനംദിന ജീവിതത്തിലെ പരുക്കന്‍ യഥാര്ഥ്യങ്ങളെവരെ തകഴി ചെമ്മീനിലൂടെ അവതരിപ്പിച്ചു. കടപ്പുറത്തുനിന്ന് നേരിട്ടുപഠിച്ച ജീവതമായിരുന്നു ചെമ്മീനില്‍ അദ്ദേഹം പകര്‍ത്തിയത്.
ആലപ്പുഴ പട്ടണത്തിലെ തോട്ടികളുടെ നരകതുല്യമായ ജീവിതം പശ്ചാത്തലമാക്കിയാണ് അദ്ദേഹം തോട്ടിയുടെ മകന് രചിച്ചത്. തൊഴിലാളിവര്‍ഗത്തിന്റെ ദുരിതജീവിതം ചിത്രീകരിക്കുകയും അധ്വാനത്തിന്റെയും വിയര്‍പ്പിന്റെയും വില അവര്‍ക്കു മനസ്സിലാക്കിക്കൊടുക്കുകയും ചെയ്യുന്നതില്‍ വലിയപങ്കാണ് ഈ നോവല്‍ നിര്‍വ്വഹിച്ചത്. സമൂഹം അറപ്പോടും അവജ്ഞയോടും കണ്ടിരുന്ന ഒരു ജനവിഭാഗം മനുഷ്യരാണെന്നും അവര്‍ക്കൊരു ജീവിതമുണ്ടെന്നും കാട്ടിക്കൊടുക്കാന്‍ തോട്ടിയുടെ മകനുകഴിഞ്ഞു.
തകഴിയുടെ മാസ്റ്റര്‍പീസ് നോവലാണ് കയര്‍. ഏകദേശം 250 കൊല്ലത്തെ സമുദായത്തിന്റെ പരിണാമകഥ ‘കയറി’ല്‍ കാണാം. 250 വര്‍ഷംമുമ്പ് ഭൂമി അളന്ന് തിരിച്ച് ഉടമസ്ഥാവകാശം നിര്‍ണ്ണയിക്കാന്‍ ഒരു ഉദ്യോഗസ്ഥന് വരുന്നതുമുതല്‍ നക്സലൈറ്റ് പ്രസ്ഥാനം വരെയാണ് നോവലിലെ പ്രതിപാദ്യ വിഷയം.
കുട്ടനാട്ടിലെ കുറേ നായര്‍ മരുമക്കത്തായ തറവാടുകളുടെ തകര്‍ച്ച, നമ്പൂതിരി ബന്ധം, ക്ഷേത്രവും ക്ഷേത്ര കലകളും, കൃഷിയുടെ സംസ്കാരവും വ്യവസായവും, സ്ത്രീകളോടുള്ള സമീപനം, കര്‍ഷകത്തൊഴിലാളികളുടെ വര്‍ഗ്ഗചരിത്രം, മതപരിവര്‍ത്തനവും ക്രിസ്ത്യന്‍ സമുദായത്തിന്റെ വളര്‍ച്ചയും, പണത്തിന്റെ ശക്തി, പുലയരുടെ ത്യാഗം തുടങ്ങിയവയെല്ലാം വലിയ ഒരു ക്യാന്‍വാസില്‍ വിശദാംശങ്ങളോടെ വരച്ചുകാണിക്കുകയാണ് കയറില്‍.
1964ലാണ് ഏണിപ്പടികള്‍ എന്ന നോവല്‍ പുറത്തുവരുന്നത്. രാഷ്ട്രീയവും ഉദ്യോഗസ്ഥ ഭരണവും ഇത്രത്തോളം മലീമസമാകാത്ത കാലം. ഏണിപ്പടികളില്‍ രാഷ്ട്രീയ ഉദ്യോഗസ്ഥ ദുര്‍ഭരണത്തിനെതിരെ മുന്നറിയിപ്പ് നല്‍കുകയായിരുന്നു തകഴി. സാധാരണ ഗുമസ്തനില്നിന്ന് ചീഫ് സെക്രട്ടറി സ്ഥാനംവരെ ഉയരുന്ന കേശവപിള്ള എന്ന കഥാപാത്രത്തിലൂടെയാണ് കഥപറയുന്നത്.
ജീവിതത്തിലെ ബന്ധങ്ങളെയെല്ലാം ഭൗതികവിജയത്തിനായുള്ള ഏണിപ്പടികള്‍ മാത്രമായാണ് അയാള്‍ കണ്ടത്. അതില്‍ ഒരു കുറ്റബോധവും കേശവപിള്ളയ്ക്കില്ല. കാലത്തിന്റെ തികവില്‍ കേശവപിള്ളയ്ക്കും അധികാരമൊഴിഞ്ഞുകൊടുക്കേണ്ടിവരുന്നു. ദിവാന് ഭരണംമുതല്‍ കേരളത്തിലെ ആദ്യകമ്യൂണിസ്റ്റ് മന്ത്രിസഭവരെയുളള തിരുവതാംകൂറിന്റെ രാഷ്ട്രീയചരിത്രമാണീ നോവല്‍.
ശങ്കരമംഗലം തറവാട് ഇന്ന് തകഴിയുടെ പേരിലുള്ള സ്മാരകമാണ്. തകഴി മരിച്ച ശേഷം കാത്തച്ചേച്ചി സര്ക്കാരിനിവിടം വിട്ടുകൊടുത്തു. സാംസ്കാരിക വകുപ്പ് ഏറ്റെടുത്ത് മ്യൂസിയമാക്കി മാറ്റിയ ഈ വീട് തകഴിയുടെ എഴുത്തുലോകത്തേക്കുള്ള കവാടമാണ്.തകഴി എഴുതിയ കൃതികളും അവയ്ക്ക് പല ഭാഷകളിലുണ്ടായ വിവര്‍ത്തനങ്ങളും എല്ലാം ഇവിടെ ക്രമീകരിച്ചിരിക്കുന്നു. തകഴി പതിവായി ഉപയോഗിച്ചിരുന്ന പേന, ടൈപ് റൈറ്റര്‍, ചാരുകസേര, ഊന്നുവടികള്‍, കിടക്ക എല്ലാം അതേപോലെ ഇപ്പോഴുമുണ്ട്.ജ്ഞാനപീഠവും പത്മഭൂഷണുമടക്കം ലഭിച്ച പുരസ്കാരങ്ങളും ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
ഇതിനെല്ലാം ഉപരി തകഴി ശിവശങ്കരപ്പിള്ള ഇവിടെയുണ്ട്. ആ നീളന്‍ വടി കുത്തി ഒറ്റമുണ്ടുമുടുത്ത് തോളില്‍ തോര്‍ത്തുമിട്ട്, വായിലെ വെറ്റിലചവച്ചത് നീട്ടിതുപ്പി തകഴി ശങ്കരമംഗലത്തുതന്നെ ജീവിക്കുന്നു. മലയാളിക്ക് അത്രപെട്ടെന്നൊന്നും മറക്കാനാകില്ല അദ്ദേഹത്തെ. കാരണം തകഴി എന്നത് കുട്ടനാട്ടിലെ ഒരു ദേശത്തിന്റെ പേരല്ല. തകഴി എന്നാല്‍ കേരളത്തിന്റെ പര്യായമാണ്!
പ്രതികരിക്കാൻ ഇവിടെ എഴുതുക: