സനാതനധര്‍മം എന്ന ഒരു പ്രത്യേക സാംസ്കാരിക വിശേഷത്തിന്റെ ഉടമയാണ് ഭാരതമെന്ന ഈ അതിപുരാതന രാഷ്ട്രം. വനാന്തരങ്ങളിലെ ഋഷിവാടങ്ങളിലാണ് ഈ സനാതന ധര്‍മം രൂപംകൊണ്ടത്. വ്യാസ, വസിഷ്ഠ, വിശ്വാമിത്രാദികളായ ഋഷികള്‍ ദീര്‍ഘകാലം തപസ്സനുഷ്ഠിച്ചുനേടിയ ഈ വൈദിക വിജ്ഞാനത്തിന്റെ അളവു നിശ്ചയിക്കാനിനിയും നവലോകത്തിന് കഴിഞ്ഞിട്ടില്ല. മനുഷ്യസമൂഹത്തിന്റെ തത്വം അന്വേഷിച്ചറിഞ്ഞ് വരുംതലമുറയ്ക്കു പകര്‍ന്നുകൊടുത്തുകൊണ്ട് എണ്ണമറ്റ സഹസ്രാബ്ദങ്ങള്‍ കടന്നുപോയി. അവര്‍ പറഞ്ഞിട്ടുള്ള കാലപരിഗണനയുടെ പിറകെ പോകാനോ, അന്നത്തെ പശ്ചാത്തലം കണ്ടെത്തി വിശദീകരിക്കാനോ ഇന്നും ആര്‍ക്കും കഴിഞ്ഞിട്ടില്ല. ഗുഹാമുഖത്തുനിന്ന് പുറപ്പെട്ടുവന്ന ആര്‍ഷദര്‍ശനങ്ങള്‍ തലമുറകള്‍ ഉരുവിട്ടു മനപ്പാഠമായി പഠിച്ചുവന്ന വേദങ്ങളില്‍നിന്ന് ഏതോ ചിലത് കണ്ടെത്തിയ വിദേശികള്‍ നമ്മോടു പറഞ്ഞതിനെ ആധുനിക ഭാരതീയരും പിന്തുടരുന്നുവെന്നു പറഞ്ഞാല്‍ തെറ്റില്ല.
സ്വാതന്ത്ര്യാനന്തര ഭാരതത്തിന്റെ അന്വേഷണഗവേഷണങ്ങള്‍ തികച്ചും പരിമിതമാണ്. വിവേകാനന്ദ അരവിന്ദാദി സാധകന്മാരുടെ വാക്കുകളില്‍ക്കൂടി ആ താത്വിക ജീവിതത്തെ കണ്ടെത്താനുള്ള പരിശ്രമം നിരന്തരം നടന്നുകൊണ്ടിരിക്കുന്നു.
പ്രകൃതിയുമായി ഇണങ്ങിച്ചേര്‍ന്ന ഒരു പ്രത്യേക ജീവിതചര്യയായിരുന്നു, ഭാരതീയരെ ഭൗതികഭ്രാന്തില്‍ നിന്ന് ഒരുപരിധിവരെ സംസ്കാരസമ്പന്നരായി നിലനിര്‍ത്തിയത്. തലമുറകള്‍ കൈമാറിവന്ന ജീവിതാനുഭവങ്ങളില്‍ക്കൂടി കലര്‍പ്പില്ലാത്ത കുടുംബപാരമ്പര്യം നിലനിര്‍ത്തുന്നതില്‍ ആധുനിക വിദ്യാഭ്യാസം നമ്മെ അമ്പേ പരാജയപ്പെടുത്തിയിരിക്കുന്നു. കമ്പോളമേല്‍ക്കോയ്മയുടെ ലോകനിലവാരമെന്ന പൊള്ളവാക്കിലാണ് ഭരണാധികാരികള്‍ക്ക് താല്പര്യം.
എന്നാല്‍ ഭാരതീയസമൂഹത്തെ ഒരുപരിധിവരെ ബോധവല്‍ക്കരിക്കാന്‍ അരവിന്ദ വിവേകാനന്ദാദികളുടെ കണ്ടെത്തലുകള്‍ക്കും ഗാന്ധിയന്‍ തത്വചിന്തകള്‍ക്കും കഴിയുമെന്ന വിശ്വാസം പുതുതലമുറയില്‍ മൊട്ടിട്ടുവരുന്നുണ്ട്. അതിന്റെ ഫലമായി ഭാരതത്തിന്റെ നാനാദിക്കിലും സത്യാന്വേഷികളായ ചെറുപ്പക്കാര്‍ പലതും തുടങ്ങിവച്ചിട്ടുണ്ട്.
യുവാക്കളില്‍ സ്വാഭിമാനവും സൗഹൃദവും ഊട്ടിയുറപ്പിക്കാനുള്ള നിരന്തരപ്രവര്‍ത്തനമാണ് രാഷ്ട്രീയ സ്വയംസേവക സംഘം ചെയ്തുകൊണ്ടിരിക്കുന്നത്. അതിനെ പിന്‍പറ്റി ഗുരുകുലങ്ങളിലെപ്പോലെ ബാലികാബാലന്മാര്‍ക്ക്, പാരമ്പര്യാധിഷ്ഠിത സാംസ്കാരിക വിദ്യാഭ്യാസത്തിന്റെ കവാടം തുറന്നുകൊടുക്കാന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ കേരളത്തില്‍ രൂപംകൊണ്ട ബാലഗോകുലമെന്ന കുട്ടികളുടെ പ്രസ്ഥാനം പലതും ചെയ്തുകൊണ്ടിരിക്കുന്നു. പുതുതലമുറയ്ക്കാവേശമായി ബാലഗോകുലം കേരളത്തില്‍ ശക്തിയാര്‍ജിച്ചു എന്നുമാത്രമല്ല, പുറംനാടുകളിലും സാവകാശത്തില്‍ വ്യാപിച്ചുകൊണ്ടിരിക്കുന്നു.
ഭാഗവത-ഭാരതാദി പുരാണങ്ങളില്‍ക്കൂടി നാം വായിച്ചറിയുന്ന അനുഭവത്തിന്റെയും അന്വേഷണത്തിന്റെയും ഫലമായി നേടിയെടുത്ത അറിവിനെ പിന്തുടര്ന്ന് ഒരു പുതിയ തലമുറ വളര്‍ന്നുവരുന്നുണ്ട്. തികഞ്ഞ ദാര്‍ശനികനായ കുഞ്ഞുണ്ണിമാസ്റ്റര്‍ ഇതിന്റെ മാര്‍ഗദര്‍ശിയായിരുന്നു. ശ്രീകൃഷ്ണന്റെ ഗുരുകുല വിദ്യാഭ്യാസത്തിന്റെയും ബാലലീലകളുടെയും വൃന്ദാവന ജീവിതത്തിന്റെയും പശ്ചാത്തലത്തില്‍ ഒരു മാതൃകാ ഗോകുലഗ്രാമം, ലോകശ്രദ്ധ കൊണ്ടുവരാന്‍ കഴിയുമാറ് കേരളത്തില്‍ രൂപംകൊടുക്കണമെന്ന ചിരകാല സ്വപ്നം പ്രാവര്‍ത്തികമാക്കാനുള്ള പരിശ്രമം നടന്നുവരുന്നു.
ബാലഗോകുലത്തിന്റെ വ്യാപകമായ വളര്‍ച്ചയില്‍ നിന്നാണ് ഇതിനാവേശം ലഭിച്ചത്. ശ്രീകൃഷ്ണന് വെറും പൂജാവിഗ്രഹമല്ല, ആധുനിക ലോകത്തിന് അനുകരിക്കാനും ഊര്‍ജം ഉള്‍ക്കൊള്ളാനും കഴിയുന്ന പുരാണ-ചരിത്ര പുരുഷന് കൂടിയാണ്. ബാലഗോകുലത്തിന്റെ 25-ാം വര്‍ഷാഘോഷം കണ്ട് ആവേശംകൊണ്ട സാംസ്കാരിക നായകന്മാരുടെ താല്പര്യങ്ങളും നിര്‍ദേശങ്ങളും ഇതിനുപ്രേരണയായി.
സഹസ്രാബ്ദങ്ങളുടെ ചരിത്രമുള്ള സനാതനധര്‍മ്മത്തിന്റെ പിന്തുടര്ച്ച അവകാശപ്പെടുന്ന ഒരു സമൂഹത്തിന്, പഠിച്ചുവളരാന്‍ പറ്റിയ പശ്ചാത്തലമൊരുക്കലാണിവിടെ എന്നതിനു സംശയമില്ല. എന്നാല്‍ ലോകം ഇന്ന് അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. ഭൗതികശാസ്ത്രത്തിന്റെ നേട്ടങ്ങളുടെ വെളിച്ചത്തില്‍ ലോകത്തെ ഒരു ഗ്രാമമായി സങ്കല്പിക്കാന് തുടങ്ങിയിരിക്കുന്നു. അതുകൊണ്ട്, ലോകസമൂഹത്തിന്റെ ശ്രദ്ധലഭിക്കുന്ന ഒരു സ്ഥാപനത്തെക്കുറിച്ചുമാത്രമേ നമുക്കിന്നു ചിന്തിക്കാന്‍ കഴിയൂ.
ലോകത്തിന്റെ ഏതുഭാഗത്തുനിന്നും ഭാരതത്തിന്റെ തനിമ കണ്ടെത്താന്‍, വരുന്നവര്‍ക്ക് ആശ്വാസമേകുന്നതായിരിക്കണം നമ്മളുടെ ശ്രീകൃഷ്ണകേന്ദ്രം. അയ്യായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ്, കുരുക്ഷേത്രഭൂമിയില്‍ പ്രഖ്യാപിച്ചുവെന്നു നാം വിശ്വസിക്കുന്ന ഭഗവദ്ഗീതയുടെ പൊരുള്‍ തേടുകയാണിന്നും പാശാചാത്യര്‍. ആ ഗീതാപ്രോക്താവായ ശ്രീകൃഷ്ണന്റെ ബാലലീലകള്‍ക്കുസമാനമായി ലീലകളാടിയ ഒരു ബാലനെ ലോകചരിത്രത്തില്‍ കണ്ടെത്താന്‍ വിഷമമാണ്.
അവര്‍ണനീയമാണ് ശ്രീകൃഷ്ണന്റെ ബാലലീലകള്‍. ആ ഗോപബാലന്‍ നയിച്ച ജീവിതം പശ്ചാത്തലമാക്കിയുള്ള ഒരു കേന്ദ്രം രൂപംകൊള്ളണമെന്ന് പറയാന്‍ ബാലഗോകുലത്തിനഭിമാനമുണ്ട്. അപ്പോള്‍ ആധുനിക ലോകബാലന്മാര്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും മാര്‍ഗദര്‍ശനമായ ഒരു കേന്ദ്രമാണ് നിര്‍ദ്ദിഷ്ടമായ അന്താരാഷ്ട്ര ശ്രീകൃഷ്ണകേന്ദ്രത്തില്‍ രൂപം കൊള്ളേണ്ടത്. കേരളം മാത്രമല്ല ലോകം മുഴുവന്‍ നാളെ ഇവിടെവന്ന് ഭാരതീയജീവിതചര്യ കണ്ടുപഠിക്കണം-അതിനുപകരിക്കുന്നതായിരിക്കും സങ്കല്പ്പിത ശ്രീകൃഷ്ണകേന്ദ്രം.
പൗരാണിക ഭാരതീയ സംസ്കാരത്തിന്റെ പ്രതീകങ്ങളെ മാത്രമല്ല, മാറിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ കേരളമെന്ന വ്യത്യസ്ത സ്വഭാവത്തോടുകൂടിയ പ്രകൃതിഭംഗിയും പ്രത്യേകതയുമാര്‍ന്ന കലാരൂപങ്ങളും അതിന്റെ മൂല്യങ്ങളും പുതിയതലമുറക്ക് പകര്‍ന്നുകൊടുക്കാനും, പ്രതീകങ്ങള്‍ പ്രദര്‍ശിപ്പിക്കാനും, ഈ കേന്ദ്രത്തില്‍ ഇടംലഭിക്കും. കേരളത്തിന്റെ മുഖച്ചായ വളരെ വേഗം മാറിക്കൊണ്ടിരിക്കുന്നു.
കവികള്‍ പാടിപ്പുകഴ്ത്തിയിരുന്ന കേരളീയ പ്രകൃതിഭംഗികള്‍ വളരെ വേഗം തല്പരകക്ഷികള് തച്ചുതകര്‍ത്തുകൊണ്ടിരിക്കുകയാണ്. പ്രകൃതിഭംഗിയും അതിന്റെ കുന്നും മലയും പാറക്കെട്ടുകളും അതേപടി നിലനിര്‍ത്തിക്കൊണ്ട്, സന്ദര്‍ശകര്‍ക്ക് പ്രകൃതിയുമായി ഇണങ്ങിച്ചേര്‍ന്നുകഴിയാനുള്ള അവസരം ഒരുക്കാനുമാണ്, വളരെക്ലേശം സഹിച്ച്, കൊടകരയിലെ വൃന്ദാരണ്യമെന്ന മലമടക്കില്‍ നൂറേക്കര്‍ ഭൂമി വാങ്ങാന്‍, അതിനുവേണ്ടി നിയോഗിക്കപ്പെട്ട ബാലസംസ്കാരകേന്ദ്രം ട്രസ്റ്റ് പരിശ്രമിക്കുന്നത്.
കേരളീയര്‍ കൂട്ടുകുടുംബമായി താമസിച്ചിരുന്ന ഒരു എട്ടുകെട്ട് അവിടെയുണ്ടാകണം; പട്ടണപ്രായമായിക്കൊണ്ടിരിക്കുന്ന കേരളത്തില്‍ കൃഷിയും കന്നുകാലിവളര്‍ത്തലും നഷ്ടപ്പെട്ടിരിക്കുന്നു. അതുകൊണ്ട് മാതൃകാപരമായ ഒരു ഗോശാലയും അവിടെയുണ്ടാകണം. പാരമ്പര്യ ഗോവര്‍ഗത്തെ സംരക്ഷിക്കുകയും; ഗോവിഭവങ്ങളെ ഔഷധമാക്കിമാറ്റുന്ന പ്രക്രിയ തുടങ്ങുകയും വേണം. അതിന്റെ തുടക്കമെന്നനിലയിലാണ് ഒരു ഗോശാല ഉല്‍ഘാടനം ചെയ്യുന്നത്.
2010-ല്‍ ബാലഗോകുലം പതിനൊന്ന് ശ്രീകൃഷ്ണായന സന്ദേശങ്ങള്‍ പുറത്തിറക്കിയിരുന്നു. ഭൗതികശാസ്ത്രനേട്ടത്തില്‍ ഭ്രമിക്കുന്ന മനുഷ്യന് വരുന്ന പത്തുവര്‍ഷത്തിനകം നേരിടാന്‍ േപാകുന്ന പ്രശ്നങ്ങളില്‍ നിന്നും അവനെ രക്ഷിക്കാന്‍ വേണ്ടിയുള്ള സൂത്രവാക്യങ്ങളാണ് അവ. വരുംലോകം നേരിടാന്‍ പോകുന്ന വിവിധ പ്രശ്നങ്ങള്‍ക്ക് പരിഹാരമായ മാതൃകകള്‍ ഈ ശ്രീകൃഷ്ണകേന്ദ്രത്തിലുണ്ടാകും. ജോലി തേടി വിദേശങ്ങളില്‍ പോകേണ്ടിവരുന്ന യുവാക്കള്‍ മറന്നുപോകുന്ന അച്ഛനമ്മമാരെക്കുറിച്ചു കേരളം ചിന്തിക്കേണ്ടിയിരിക്കുന്നു എന്നോര്‍മ്മിപ്പിക്കാന്‍ ‘തപോവനം’ എന്ന പേരില്‍ ഒരു വൃദ്ധസദനംകൂടി ഇവിടെ സ്ഥാപിക്കാനുദ്ദേശമുണ്ട്.
അനാഥമായിപ്പോകുന്ന ബാലന്മാരെയും ബാലികമാരേയും പൊതുസമൂഹത്തിലേക്ക് വളര്ത്തിവിടാനുപകരിക്കുന്ന ബാലസദനങ്ങള്‍ അനുബന്ധമായി സ്ഥാപിക്കേണ്ടിവരും. കലാ-കായിക പരിശീലനം നേടിയവരും, അവ നേടാനാഗ്രഹിക്കുന്നവരുമായ വാസനാസമ്പന്നരായ കുട്ടികളുടെ വിഹാരരംഗമായിരിക്കും ശ്രീകൃഷ്ണ കേന്ദ്രം. കൃഷ്ണകഥാ സങ്കല്പങ്ങള്ക്കു പുറമെ, ആധുനികവുമായ ബാലലീലോദ്യാനങ്ങളും (ചില്‍ഡ്രന്‍സ് പാര്‍ക്കുകള്‍) അവിടെയുണ്ടാകും. മൂന്നുനിലകളിലായി ഉയര്ന്നുനില്ക്കുന്ന ശ്രീകൃഷ്ണ മന്ദിരത്തിന്റെ ഗോപുരാഗ്രത്തില്‍ ഗോകുലപതാക പാറിക്കളിക്കും. മന്ദിരത്തിനുചുറ്റും കാളിന്ദി നദിയൊഴുകണമെന്നാണ് പ്രതീക്ഷ. ദൂരെ ദിക്കില്‍നിന്ന് വരുന്ന വിദ്യാര്‍ഥികള്‍ക്കും ഗോകുല ബാലന്മാര്ക്കും വ്യത്യസ്തമായ ഒരു വിനോദസഞ്ചാരകേന്ദ്രമായിരിക്കും ശ്രീകൃഷ്ണകേന്ദ്രം. ഔഷധവനവും അതിന്റെ നടുമധ്യത്തില്‍ ഒരു ധ്യാനകേന്ദ്രവും, ഈ സഹ്യസാനുവില്‍ രൂപം കൊള്ളുമെന്നുറപ്പാക്കണം.
വേദേതിഹാസങ്ങള്‍ തുടങ്ങിയ പൗരാണികവും ആധുനികവുമായ എല്ലാ ഗ്രന്ഥങ്ങളും വന്നിരുന്ന് വായിച്ചുപഠിക്കാനും ചര്‍ച്ചചെയ്യാനും സൗകര്യമൊരുക്കുന്ന ഒരു വേദവിജ്ഞാന കേന്ദ്രം ഇതിന്റെ ഭാഗമായിരിക്കും. നഗരപരിവേഷത്തില്നിന്ന് ഒഴിഞ്ഞുമാറി പ്രകൃതിയുമായി ലയിച്ചുകഴിയാനാഗ്രഹിക്കുന്ന പ്രവാസികള്‍ക്കും ഇവിടെ താമസസൗകര്യമൊരുക്കണമെന്നുണ്ട്.
ആലുവാ കേന്ദ്രമായി രൂപീകരിച്ച ബാലസംസ്കാരകേന്ദ്രം ട്രസ്റ്റിന്റെ ഒരു പ്രോജക്ട് എന്ന നിലയില്‍ അനുഭവസമ്പന്നരായ വിദഗ്ധരടങ്ങിയ ഒരു ശ്രീകൃഷ്ണകേന്ദ്ര കര്‍മസമിതിയായിരിക്കും ഇതിന്റെ ഭരണം നിര്‍വഹിക്കുന്നത്. ഭരണനിര്‍വഹണത്തിനായി വിദഗ്ധ സമിതി തയ്യാറാക്കിയ ഒരു നിയമാവലിയുടെ അടിസ്ഥാനത്തിലാണ് ശ്രീകൃഷ്ണകേന്ദ്രം പ്രവര്‍ത്തിക്കുന്നത്.
എറണാകുളം കേന്ദ്രമായി ഒരു അഡ്മിനിസ്ട്രേറ്റീവ് ഓഫീസും, പ്രോജക്ട് പ്രദേശമായ കൊടകരയില്‍ ഒരു സൈറ്റ് ഓഫീസും പ്രവര്‍ത്തിക്കുന്നുണ്ട്. സേവനവും സംസ്കാരവും സമൂഹത്തിന് ലഭിക്കാനുപകരിക്കുന്ന ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കീഴിലുള്ള പ്രോജക്ട് എന്ന നിലയില്‍ ആദായനികുതി ഇളവുള്ള ഈ പദ്ധതി വിജയിപ്പിക്കാന്‍ സംസ്കാരസമ്പന്നമായ കേരളീയ സമൂഹത്തിന്റെ അകമഴിഞ്ഞ സഹായം ലഭിക്കുമെന്ന വിശ്വാസമാണ് ഈ സംരംഭത്തിനു പിന്നിലുള്ളത്. ഇതിനകം 200 ലധികംപേര്‍ ഒരു ലക്ഷം രൂപ വീതം നല്കി മെമ്പര്‍ഷിപ്പ് എടുക്കുകയും 40 ഏക്കര്‍ ഭൂമി വാങ്ങിക്കുകയും ചെയ്തുകഴിഞ്ഞു.
കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ ശ്രീശങ്കരാചാര്യ പരമ്പരയിലെ കാമകോടി പീഠാധിപതി ജയേന്ദ്രസരസ്വതി സ്വാമികളുടെ ഭൂമിപൂജാ കര്‍മ്മത്തോടെ, ജൈനമഹര്‍ഷിമാര്‍ തപംചെയ്തിരുന്ന വൃന്ദാരണ്യമായ ഈ വിശാലഭൂപ്രദേശത്ത് ഒരു വൃന്ദാവനം സ്ഥാപിക്കാനുള്ള തുടക്കം കുറിച്ചുകഴിഞ്ഞു. മാതാപിതാക്കളോടുകൂടി, ഭഗവാന് കൃഷ്ണന്റെ ലീലാവിലാസങ്ങള്‍ പ്രതിഫലിക്കുന്ന ഈ പവിത്രഭൂമിയിലേക്ക് ഒരു തീര്‍ഥാടനമെന്ന പോലെ ലോകത്തിന്റെ നാനാദിക്കില്‍നിന്നും ബാലികാബാലന്മാര് വന്നുചേരണമെന്ന ശുഭപ്രതീക്ഷയോടെയാണ് ഇതിന് തുടക്കം കുറിച്ചത്.
അനുഭവസമ്പന്നനായ മേജര്‍ ലാല്‍കൃഷ്ണ ഇതിന്റെ ചീഫ് കോര്‍ഡിനേറ്ററായി ചാര്‍ജെടുത്തിട്ടുണ്ട്. ശ്രീകൃഷ്ണകേന്ദ്രം കര്‍മസമിതിയുടെ അധ്യക്ഷന്‍, ഹിന്ദുസ്ഥാന്‍ പേപ്പര്‍ മില്ലില്‍ നിന്ന് വിരമിച്ച ആമേട മംഗലത്ത് വാസുദേവന്‍ നമ്പൂതിരിയാണ. ഇന്‍കം ടാക്സ് കമ്മീഷണറായിരുന്ന കെ. കിട്ടുനായര്‍, ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് സതീശ്കുമാര്‍, മുന്‍ പ്രോവിഡന്റ് ഫണ്ട് കേരള കമ്മീഷണര്‍ വി.ജി. ദിവാകരന്, മസ്ക്കറ്റില്‍ പെട്രോളിയം വകുപ്പില്‍ കമ്മീഷണറായിരുന്ന മോഹനന് നായര്‍, ഐ.എസ്.ആര്.ഒ ഉദ്യോഗസ്ഥനായിരുന്ന ശിവദാസ് അപ്പോളോ ടയേഴ്സ് മുന്‍ എം.ഡി. എന്‍. ശ്രീകുമാര്‍, പ്രാന്തസംഘചാലക് പി.ഇ.ബി. മേനോന് തുടങ്ങിയ ഒട്ടനവധി മഹദ്വ്യക്തികള് ഇതിന് നേതൃത്വം കൊടുത്ത് പ്രവര്‍ത്തിക്കുന്നു. കൊടകരയില്‍ സ്ഥലവാസികളായ ഒട്ടനവധി പ്രശസ്ത വ്യക്തികള്‍ പദ്ധതിയുടെ വിജയത്തിനായി കര്‍മരംഗത്തിറങ്ങിയിട്ടുണ്ട്.
ബാലഗോകുലമെന്ന വിശാല സംഘടനയുടെ ഒരു പദ്ധതിയെന്ന നിലയില്‍ കേരളത്തിലെ ഹിന്ദുസമൂഹത്തിന്റെ അഭിമാനവും താല്പര്യവുമായി ഈ പദ്ധതി വളരെ വേഗം പൂര്‍ത്തീകരിക്കുവാന്‍ വ്യാപകമായ നിധിശേഖരണം നടക്കണം. സംഭാവന, മെമ്പര്‍ഷിപ്പ്, സ്പോണ്സര്ഷി എന്നിങ്ങനെ സഹായധനം സ്വീകരിക്കാന്‍ എസ്.ബി.ടി, ബാങ്ക് ഓഫ് ബറോഡ, ധനലക്ഷ്മി എന്നീ ബാങ്കുകളില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. എല്ലാ ജില്ലകളിലും ധനശേഖരണത്തിന് സംയോജകസമിതികള്‍ രൂപീകരിച്ചുവരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: