പാശ്ചാത്യലോകം ഇന്നോളം അവതരിപ്പിച്ചിട്ടുള്ള ദര്‍ശനങ്ങള്‍ അപൂര്‍ണമോ വികലമോ ആയിരുന്നു എന്നാണ് ചരിത്രം തെളിയിക്കുന്നത്. സമഗ്രതയെ ദര്‍ശിച്ചുകൊണ്ടല്ലാതെ അംശങ്ങളെ പ്രതിപാദിക്കാന്‍ സാധ്യമല്ല. ഭാരതീയദര്‍ശനം പ്രപഞ്ചത്തെ ഒന്നായി കാണുന്ന അദ്വൈതത്തിലധിഷ്ഠിതമാണ്. അതിന്റെ അടിത്തറയില്‍നിന്നുകൊണ്ട് പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായ അവതരിപ്പിച്ച രാഷ്ട്രീയ തത്വസംഹിതയാണ് ഏകാത്മമാനവദര്‍ശനം.
മനുഷ്യനെ മുഴുപ്രപഞ്ചത്തിന്റെയും അംശമായി കാണുമ്പോഴും ആ മനുഷ്യനെ കേന്ദ്രീകരിച്ച് ഒരു തത്വശാസ്ത്രം ഉരുത്തിരിയിച്ച് എടുത്തിരിക്കുന്നു.
ഇത് മനുഷ്യ കേന്ദ്രീകൃതമാകുവാന്‍ കാരണമുണ്ട്. പ്രപഞ്ചത്തില്‍ മനുഷ്യനൊഴിച്ച് മറ്റെല്ലാ പ്രപഞ്ചവസ്തുക്കളും പ്രകൃതിയുടെ നിയന്ത്രണത്തിനു വിധേയമായി നിലനില്ക്കുന്നു. മനുഷ്യനു മാത്രമാണ് പ്രകൃതിയുടെ വ്യവസ്ഥയെ തെറ്റിക്കാന്‍ പോന്ന കഴിവുള്ളത്.
മനുഷ്യനെ സംബന്ധിച്ചിടത്തോളം മൂന്ന് അവസ്ഥയില്‍ ജീവിക്കാന്‍ കഴിയും. ഒന്ന്, പ്രകൃതിയുടെ നിയമത്തിനു വിധേയമായി മറ്റു ജീവികളെപ്പോലെ. രണ്ട്, പ്രകൃതിക്ക് എതിരായി, നശീകരണാത്മകമായി പ്രവര്‍ത്തിക്കാനും ജീവിക്കാനും. മൂന്ന്, പ്രകൃതിയെ പോഷിപ്പിച്ച് കൂടുതല്‍ ഭാവാത്മകമായി നന്മയിലേക്ക് ഉയര്‍ന്നുപോകാനും പ്രപഞ്ചജീവിതത്തെയാകെ സ്വാധീനിക്കാനും. ഈ മൂന്നവസ്ഥയും സാധിക്കുന്നത് മനുഷ്യന് മറ്റു ജീവജാലങ്ങളില്‍നിന്നു വ്യത്യസ്തമായി മനസ്സും ബുദ്ധിയും അന്തഃകരണങ്ങളും മറ്റും ഉള്ളതുകൊണ്ടാണ്. അതുകൊണ്ടുതന്നെ ഇവയെ എല്ലാം മനുഷ്യസവിശേഷതകളെ പരിഗണിക്കുകയും വിലയിരുത്തുകയും ചെയ്യുന്ന ജീവിതദര്‍ശനത്തിലൂടെ ഉയര്‍ത്താന്‍ കഴിയും.
മനുഷ്യനെ ശരിയായി നയിച്ചാല്‍ മറ്റെല്ലാ ജീവിതത്തെയും പ്രശ്നങ്ങളെയും പരിഹരിക്കാന്‍ കഴിയും.പാശ്ചാത്യ ദര്‍ശനങ്ങള്‍ പൂര്‍ണമാകാതെ പോയത് മനുഷ്യനെ അവന്റെ സമഗ്രതയില്‍ വീക്ഷിച്ചില്ല എന്നതാണ്. മുതലാളിത്തം സുഖഭോഗങ്ങള്‍ക്കു മുന്‍തൂക്കം നല്കി. പക്ഷേ മുഴുവന്‍ ജീവജാലങ്ങള്ക്കുമല്ല. മുഴുവന്‍ മനുഷ്യരെ പോലും പരിഗണിച്ചില്ല. ഏതാനും മനുഷ്യരുടെ സുഖത്തിന് ഭൂരിപക്ഷത്തേയും ചൂഷണം ചെയ്യാനും പ്രകൃതിയെ കൊള്ളയടിക്കാനും മുതലാളിത്തം ആവശ്യപ്പെടുന്നു.
കമ്മ്യൂണിസം ഭൗതികവാദത്തിലൂന്നി നടത്തിയ വിലയിരുത്തലും മനുഷ്യനെ സംബന്ധിച്ച് സ്വാഭാവികമായും അപൂര്‍ണമായി. കാരണം മനുഷ്യന് ഭൗതികജീവി മാത്രമല്ല എന്ന ലളിതമായ സത്യം. ആ സത്യത്തെ ഉള്‍ക്കൊള്ളാനാവാതെ കമ്മ്യൂണിസം പരാജയം ഏറ്റുവാങ്ങി.
കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഈ അപൂര്‍ണത മറയ്ക്കാന്‍ അവര്‍ അനേകം കപടതന്ത്രങ്ങള്‍ പയറ്റിയ ഇടമാണ് കേരളം.
രാഷ്ട്രീയമായ കാപട്യത്തിന്റെയും തത്വശാസ്ത്രപരമായ സത്യസന്ധതയില്ലായ്മയുടേയും ഇരകളാക്കി മലയാളികളെ അവര്‍ മാറ്റി. അതിന്റെ ഏറ്റവും ലഘുവായ ഉദാഹരണമാണ് സര് സിപിയെ വെട്ടിയ ചരിത്രം. സ്വതന്ത്ര തിരുവിതാംകൂര്‍ വാദം ഉയര്‍ത്തി എന്ന് ആരോപിച്ച് സര് സിപിയെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വെട്ടി. എന്നാല്‍ ദേശീയവിരുദ്ധമായി സ്വതന്ത്ര കേരളവാദം ഉന്നയിച്ച ഇഎംഎസിനെ ആരു വെട്ടി?
വിഘടനവാദം ഉയര്‍ത്തിയവരില്‍ ഒരാള്‍ ദേശദ്രോഹിയും മറ്റയാള്‍ ദേശീയവാദിയുമായി ചിത്രീകരിക്കപ്പെട്ട ചരിത്രപരമായ വഞ്ചന നടത്താന്‍ ഒരു മടിയും കാണിക്കാത്തതാണ് കമ്മ്യൂണിസമെന്ന് ഇനിയെങ്കിലും കേരളീയര്‍ മനസ്സിലാക്കണം.
സോഷ്യലിസവും ഭൗതികമായ തലത്തിലാണ് സമത്വം പ്രഖ്യാപിച്ചത്. അതാണെങ്കിലോ നൂറുശതമാനവും പ്രകൃതിനിയമത്തിനെതിരാണ്. പ്രകൃതിയുടെ നിയമം തന്നെ വൈവിധ്യമാണ്. ബാഹ്യമായ സമത്വം അശാസ്ത്രീയവും അപ്രായോഗികവും അപ്രസക്തവുമാണ്. ഏതെങ്കിലും തലത്തില്‍ സമത്വം ചിന്തിക്കാമെങ്കില്‍ അത് ആത്മീയതലത്തിലാണ്. അതാണെങ്കിലോ കമ്മ്യൂണിസത്തിനും സോഷ്യലിസത്തിനും അപ്രാപ്യവും അജ്ഞാതവുമാണ്.
ഏകാത്മമാനവദര്‍ശനത്തിന്റെ പ്രസക്തിയും സവിശേഷതയും ഇവിടെയാണ്. ഭൗതിക കാര്യങ്ങള്ക്കെതിരല്ലെന്നിരിക്കെ ആത്മീയാടിത്തറയെ നിലനിര്‍ത്തുകയും ചെയ്യുന്നു. ഇതിന്റെ വെളിച്ചത്തില്‍ ജീവിതത്തിന്റെ വിവിധവശങ്ങളെ സംബന്ധിച്ച പഠനങ്ങളും പുരോഗതിക്കാവശ്യമായ പദ്ധതികളും രൂപപ്പെടണം. അതിനാവശ്യമായ ഗവേഷണങ്ങള്‍ നടക്കണം. ചര്‍ച്ചകളും സംവാദങ്ങളും നടക്കണം.
ഭാരതീയവിചാരകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ഏപ്രില്‍ 4, 5 തീയതികളില്‍ നടക്കുന്ന ദേശീയ വിചാരസത്രം മനുഷ്യവികാസത്തിന്റെ വിവിധവശങ്ങളെപ്പറ്റി ചര്‍ച്ച ചെയ്യുന്നു. സമഗ്രതയിലൂന്നിയ ദര്‍ശനത്തിന്റെ പ്രയോഗക്ഷമത അവതരിപ്പിക്കേണ്ടതുണ്ട്. അത് കാലഘട്ടത്തിന്റെ ആവശ്യവും ലോകത്തിന്റെ പ്രതീക്ഷയുമാണ്. ആ പ്രതീക്ഷ നിറവേറ്റാനുള്ള ആശയസ്ഫുടത ഈ സത്രത്തിലൂടെ ഉയര്‍ന്നുവരികതന്നെ ചെയ്യും. തുടര്‍ചര്‍ച്ചകളും വിമര്‍ശനങ്ങളും വിശകലനങ്ങളും ഉണ്ടാകട്ടെ. വിലയിരുത്തലും വിവേകപൂര്‍ണമായ തീരുമാനങ്ങളും ഉയര്‍ന്നുവരട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: