ഭാരതീയ സംസ്കൃതിയില്‍ സൂര്യനും ചന്ദ്രനും ഒരേ മഹത്വമാണ് കല്‍പ്പിച്ചിട്ടുള്ളത്. ലോകത്തുതന്നെ ആദ്യമുണ്ടായ രാജവംശങ്ങളാണ് സൂര്യവംശവും ചന്ദ്രവംശവും. പുരുഷോത്തമനായ ശ്രീരാമചന്ദ്രന് അവതരിച്ചത് സൂര്യവംശത്തില്‍പ്പെട്ട രാജകുടുംബമായ രഘുവംശത്തിലും ഭഗവാന് കൃഷ്ണന് അവതാരത്തിനായി തിരഞ്ഞെടുത്തത് ചന്ദ്രവംശത്തില്‍പ്പെട്ട രാജകുടുംബമായ യദുവംശത്തിലുമാണ്.
അതുപോലെതന്നെ, ഭാരതീയ കലാഗണനയില് സൂര്യനും ചന്ദ്രനും പ്രത്യേക പ്രാധാന്യം നല്കിയിരിക്കുന്നു. മാസങ്ങള്‍ നിര്‍ണയിക്കുന്നതിന് ചന്ദ്രമാസവും വര്‍ഷങ്ങള്‍ നിര്‍ണയിക്കുന്നതിന് സൗരവര്ഷവുമാണ് കണക്കിലെടുത്തിട്ടുള്ളത്.
ഭാരതീയ കാലഗണനാപ്രകാരം നവവര്‍ഷം ആരംഭിക്കുന്നത് ചൈത്രമാസത്തിലെ ശുക്ലപക്ഷത്തിലെ പ്രതിപദ മുതല്ക്കാണ്. പ്രതിപദ എന്നാല്‍ പ്രഥമ അഥവാ ഒന്ന്.
”ചൈത്രേമാസേ ജഗദ് ബ്രഹ്മാ സസര്പ്രഥമ്യേ ഹാനി” ‘ചൈത്രമാസത്തിലെ ആദ്യദിവസം ബ്രഹ്മാവ് സൃഷ്ടി ആരംഭിച്ചു’ എന്നാണ് ബ്രഹ്മപുരാണത്തില്‍ സൂചിപ്പിച്ചിട്ടുള്ളത്.
സത്യയുഗത്തില്‍ ലോകരക്ഷാര്‍ത്ഥം ഭഗവാന് വിഷ്ണു മത്സ്യാവതാരമെടുത്ത് ഹയഗ്രീവനെന്ന രാക്ഷസനെക്കൊന്ന് മൂന്നുവേദങ്ങളിലെ മന്ത്രങ്ങള്‍ വീണ്ടെടുത്തതും ഇതേ ദിനത്തിലാണ്.
ഭഗവാന് കൃഷ്ണന്റെ അനുഗ്രഹാശിസ്സുകളോടുകൂടിയ അധര്‍മ ശക്തികളെ നശിപ്പിച്ച് യുധിഷ്ഠിരനെ രാജ്യാഭിഷേകം ചെയ്ത സുദിനവും ഇതുതന്നെ.
ഭഗവാന് കൃഷ്ണന്റെ സ്വര്‍ഗാരോഹണത്തിനുശേഷമുള്ള കൃഷ്ണവര്‍ഷം അഥവാ കലിയുഗത്തിന്റെ ആരംഭം കുറിച്ചതും വര്‍ഷപ്രതിപദ ദിനത്തിലാണ്. ചൈനയിലെ താരീം നദീതീരത്ത് വസിച്ചിരുന്ന അപരിഷ്കൃതരായ ക്രൂരജനവിഭാഗമായിരുന്നു ശകന്മാര്. അവരെക്കൊണ്ട് പൊറുതിമുട്ടിയാണ് ചൈനയിലെ വന്മതില് പണികഴിപ്പിച്ചതുതന്നെ.
നിഷ്ഠുരരായ ശകന്മാരെ തോല്‍പ്പിച്ചോടിച്ച് പര്വതനിരകള്ക്കപ്പുറത്തേക്ക് തുരത്തിയ വീരകേസരിയായിരുന്നു ഉജ്ജയിനിക്കടുത്തുണ്ടായിരുന്ന പഴയ മാള്‍വാ ഗണരാജ്യമടങ്ങിയ സാമ്രാജ്യത്തിലെ ചക്രവര്‍ത്തിയായിരുന്ന വിക്രമാദിത്യന്. ആബാലവൃദ്ധം ജനങ്ങളുടെ കടബാധ്യതയും വിദേശാക്രമണ ഭയവും ഇല്ലാതാക്കി സമാധാനാന്തരീക്ഷവും ഐശ്വര്യവും കൊണ്ടുവന്ന അദ്ദേഹത്തിന്റെ സ്മരണയ്ക്കായിട്ടാണ് മാള്‍വാ ഗണരാജ്യത്തിലെ യശോധര്‍മ്മന്‍ വിക്രമസംവത്സരം തുടങ്ങിയത്.
ഹൂണന്മാരുടെ ആക്രമണത്തില്‍നിന്നും സ്വന്തം ജനങ്ങളെ രക്ഷിച്ചതിനുശേഷമാണ് വിക്രമസംവത്സരം എന്നപേരില്‍ ഭാരതീയ കലണ്ടര്‍ അദ്ദേഹം ആരംഭിച്ചത്.
എഡി 1889 ഏപ്രില്‍ ഒന്നിലെ വര്‍ഷപ്രതിപദ ദിനത്തിലാണ് രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ സ്ഥാപകനായ പൂജനീയ കേശവ ബലിറാം ഹെഡ്ഗേവാര്‍ ജനിച്ചത്.
പ്രപഞ്ചസൃഷ്ടിക്കുമുമ്പുള്ള നിരാകാര ചൈതന്യാവസ്ഥയില്‍ മുഴങ്ങിക്കേട്ടിരുന്ന ബ്രഹ്മനാദമായ ഓംകാര ശബ്ദത്തെ (ശംഖ് ചെവിയില്‍ വച്ചാല്‍ കേള്‍ക്കുന്ന ശബ്ദം) സൂചിപ്പിക്കുന്ന ഓം എന്നെഴുതിയ കാവി പതാകകള്‍ വര്‍ഷ പ്രതിപദ ദിനത്തില്‍ വീടുകള്‍ തോറും ഉയര്‍ത്താറുണ്ട്. ഭാരതീയ നവവര്‍ഷത്തിനു മുന്നോടിയായി കൊണ്ടാടുന്ന നിറങ്ങളുടെ ഉത്സവമായ ഹോളി ഐശ്വര്യസമൃദ്ധമായ ഒരു ഭാവിയുടെ നിറക്കൂട്ടിനേയും ആഹ്ലാദത്തേയും സൂചിപ്പിക്കുന്നു.
ഈ സുദിനത്തില്‍ ആബാലവൃദ്ധം ജനങ്ങളും കുളിച്ച് കുറിതൊട്ട് വൃത്തിയുള്ള വസ്ത്രം ധരിച്ച് മാവിലകള്കൊണ്ടും കുരുത്തോലകള്‍കൊണ്ടും തോരണം തൂക്കി കാവിക്കൊടികള്‍ കൊണ്ടലങ്കരിച്ച് വീടുംപരിസരവും വൃത്തിയാക്കി മോടിപിടിപ്പിക്കുന്നു.
അരിപ്പൊടികൊണ്ട് കോലം വരയ്ക്കുന്നു. ഉറുമ്പുകള്‍ക്കും പക്ഷിമൃഗാദികള്‍ക്കും ദരിദ്രര്‍ക്കും കുഞ്ഞുങ്ങള്‍ക്കും അന്നം നല്കുന്നു. സസ്യലതാദികള്‍ക്ക് നീര് നല്കി ഭാരതമാതാവിനെ വന്ദിച്ച്, രാഷ്ട്രരക്ഷചെയ്ത ധീരദേശാഭിമാനികളേയും സൈനികരേയും സ്മരിച്ചും ഗോരക്ഷാ പ്രതിജ്ഞയെടുത്തും സ്വദേശി വസ്തുക്കള്‍ മാത്രം പരമാവധി ഉപയോഗിക്കുമെന്ന് ദൃഢനിശ്ചയം ചെയ്തുകൊണ്ടുമാണ് ഭാരതീയര്‍ ഈ സുദിനം ആഘോഷിക്കുന്നത്.
ലോകത്തെമ്പാടുമുള്ള ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഉചിതമായ സ്ഥലങ്ങളില്‍ ഒത്തുചേര്‍ന്ന് അതതു ശാഖകളുടെ നേതൃത്വത്തില്‍ ആദ്യ സര്‍സംഘചാലകായിരുന്ന പൂജനീയ ഡോക്ടര്‍ കേശവ ബലിറാം ഹെഡ്ഗേവാറിന് പ്രണാമമര്‍പ്പിക്കാന്‍ വര്‍ഷത്തിലൊരിക്കല്‍ മാത്രം ലഭിക്കുന്ന അസുലഭാവസരമാണ് വര്‍ഷപ്രതിപദ ഉത്സവദിനം.
രാജ്യരക്ഷ, സംസ്കാര രക്ഷ, ഹിന്ദുധര്‍മ രക്ഷ, ഭാഷാരക്ഷ, ദരിദ്രനാരായണ രക്ഷ, തീരദേശ രക്ഷ, നദീരക്ഷ, പെണ്‍കുഞ്ഞുങ്ങളുടേയും ആണ്മക്കളുടേയും രക്ഷ, വൃദ്ധരക്ഷ, കാഴ്ചയില്ലാത്ത സഹോദരങ്ങളുടെയും അംഗവിഹീനരുടേയും രക്ഷ, വനവാസീ സഹോദര രക്ഷ, ധര്മസന്ന്യാസി രക്ഷ, ഭാരതീയ ഗോവശംരക്ഷ, നാരീരക്ഷ, സംസ്കൃതി വനരക്ഷ, അതിര്‍ത്തി ജനരക്ഷ എന്നിവയൊക്കെ സംഭവ്യമാകണമെങ്കില്‍ യുവതീയുവാക്കളും വാനപ്രസ്ഥികളും വിവിധ കര്മമണ്ഡലങ്ങളിലുള്ള ശ്രേഷ്ഠ വ്യക്തികളും വന്ദ്യസ്ത്രീജന സമൂഹവും ത്യാഗമനസ്സോടെ, ഒത്തൊരുമയോടെ പദ്ധതികളാവിഷ്കരിച്ച് നടപ്പാക്കാന്‍ മുന്നിട്ടിറങ്ങേണ്ടതുണ്ട്. സംഘകാര്യം ഈശ്വരീയ കാര്യമാണ്. നേരായ വഴിയാണ്. നടപ്പിലാക്കിയാല്‍ കാവ്യം പോലെ സുന്ദരമാണ്. ഒരു പൂവിരിയുന്നതുപോലെ, ഒരമ്മയുടെ വാത്സല്യം പോലെ മധുരമാണത്. വര്‍ഷപ്രതിപദയുടെ സന്ദേശം ‘ഉത്തിഷ്ഠ ഭാരത’ എന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: