വാരാണസി: പൂര്‍ണ്ണമായും സൗരോര്‍ജ്ജത്താല്‍ പ്രവര്‍ത്തിക്കുന്ന ന്യൂജന്‍ വിമാനം സോളാര്‍ ഇംപള്‍സ് ഭാരതത്തിലെയെന്നല്ല, ലോകത്തിലെ തന്നെ ഏറ്റവും പുരാതന നഗരമായ വാരാണസിയില്‍ (കാശി) ഇറങ്ങി. ഇന്നലെ രാവിലെ ഗുജറാത്തിലെ അഹമ്മദാബാദ് എയര്‍പോര്‍ട്ടില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം രാത്രി ഒമ്പതു മണിയോടെ വാരാണസിയില്‍ ലാന്‍ഡ് ചെയ്യുകയായിരുന്നു.
യാത്രമധ്യേ, ജനകോടികളുടെ ആരാധനാപാത്രമായ ഗംഗാ നദിക്കു മുകളില്‍ കൂടി സോളാര്‍ വിമാനം താഴ്ന്നുപറന്നു. വന്‍ ജനക്കൂട്ടമാണ് വിമാനം കാണാന്‍ അവിടെയെത്തിയിരുന്നത്. ഗംഗാ ആരതിയടക്കമുള്ള ചടങ്ങുകളും വിമാനത്തെ വരവേല്‍ക്കാന്‍ ഒരുക്കിയിരുന്നു. രാത്രിയില്‍ ഗംഗാ ആരതിയുടെ ദീപപ്രഭയിലേക്ക് വിമാനം ഒഴുകിയിറങ്ങി. താഴ്ന്നുപറന്ന് ഗംഗയ്ക്ക് അഭിവാദ്യം അര്‍പ്പിച്ച സോളാര്‍ ഇംപള്‍സ് ഗംഗാശുചീകരണ സന്ദേശവും നല്കി. പുലര്‍ച്ചെ അഞ്ചരയോടെ പറന്നുയര്‍ന്ന വിമാനം പതിനഞ്ചു മണിക്കൂറോളം എടുത്താണ് വാരാണസിയില്‍ എത്തിയത്. പിന്നിട്ടത് 1071 കിലോമീറ്റര്‍ ദൂരവും.
ലാല്‍ ബഹാദൂര്‍ ശാസ്ത്രി വിമാനത്താവളത്തില്‍ ഇറങ്ങിയ സോളാര്‍ ഇംപള്‍സിനെ സുരക്ഷിതമായി പാര്‍ക്ക് ചെയ്യാന്‍ ഒന്നര മണിക്കൂര്‍ വേണ്ടിവന്നു. മുഖ്യമന്ത്രി അഖിലേഷ് യാദവ് അടക്കം പ്രമുഖര്‍ വിമാനത്തെ വരവേറ്റു.
മാര്‍ച്ച് പത്തിനായിരുന്നു സോളാര്‍ ഇംപള്‍സ് അഹമ്മദാബാദില്‍ ലാന്‍ഡ് ചെയ്തത്. പതിനാലിന് വാരാണസിയില്‍ എത്തേണ്ടതായിരുന്നു. മോശം കാലാവസ്ഥയാണ് യാത്രവൈകാനുള്ള പ്രധാന കാരണം. പൈലറ്റ് ബെര്ട്രാന്ഡ്പിക്കാര്ഡിന് ഇമിഗ്രേഷന്‍ ക്ലിയറന്‍സ് ലഭിക്കാന്‍ താമസിച്ചതും പ്രശ്നമായി. ആന്ദ്രേ ബോര്സ്ബെഗാണ് അഹമ്മദാബാദില്‍ നിന്ന് വാരാണസിയിലേക്ക് വിമാനം പറത്തിയത്. വാരണസിയില്‍ നിന്ന് മ്യാന്മറിലേക്ക് പറത്തുന്നത് പിക്കാര്‍ഡും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: