വൈദികന്റെ പീഡന ശ്രമം ചെറുത്ത കന്യാസ്ര്തീയെ ആലുവ തോട്ടേയ്ക്കാട്ടുകരയിലെ സിസ്റ്റേ്ഴസ് ഓഫ് സെന്റ് ആഗത്താ കോണ്‍വെന്റില്‍ നിന്നും പുറത്താക്കിയ സംഭവം സമൂഹ മനസാക്ഷിയെ ഞെട്ടിച്ചിരിക്കുകയാണ്. മക്കളെ മഠങ്ങളിലേക്കോ സെമിനാരികളിലേക്കോ അയക്കുന്നതിനു മുന്‍പ് മാതാപിതാക്കള്‍ ഇനി 40 വട്ടം ചിന്തിക്കണം.
ലൈംഗിക ചൂഷണത്തിന് വഴിപ്പെടാത്ത കന്യാസ്ത്രീകളുടെ വഴി പുറത്തേയ്ക്കാണ് എന്ന ശക്തമായ സൂചനയും സന്ദേശവും മുന്നറിയിപ്പുമാണ് സഭാനേതൃത്വം ഇതിലൂടെ കന്യാസ്ത്രീകള്‍ക്കും സമൂഹത്തിനും നല്‍കുന്നത്.
ആലുവ സംഭവത്തില്‍ മെത്രാന് സമിതിയുടെ തീരുമാനം ഫാ.പോള്‍ തേലക്കാട്ട് പ്രസ്താവിച്ചപ്പോള്‍ സഭയിലെ കന്യാസ്ത്രീകളുടെ മാത്രമല്ല, സമൂഹത്തിലെ മുഴുവന്‍ സ്ത്രീകളുടെയും ചാരിത്ര്യത്തിന് വിലപറയുകയും സ്ത്രീത്വത്തെ അപമാനിക്കുകയുമാണ് ചെയ്തിരിക്കുന്നത്. സ്ത്രീകളുടെ ക്ഷേമത്തിനും സ്ത്രീശാക്തീകരണത്തിനുംവേണ്ടി പ്രവര്‍ത്തിക്കുന്നുവെന്നവകാശപ്പെടുന്ന പൊതുപ്രവര്‍ത്തകരേയും അല്മായ സംഘടനകളേയും ഇക്കാര്യത്തില്‍ കണ്ടില്ല എന്നത് ദുഖകരമാണ്.
ആലുവ മഠത്തില്‍നിന്നും പുറത്താക്കിയ കന്യാസ്ത്രീ ചെയ്ത കുറ്റം ഒരു ധ്യാന ഗുരുവിന്റെ ലൈംഗിക ചൂഷണത്തെ എതിര്‍ത്തു തോല്‍പ്പിച്ചതാണ്. പല കോണ്‍വെന്റുകളിലേയും ഉത്തരവാദിത്വപ്പെട്ടവര്‍ ഇത്തരം ലൈംഗിക ചൂഷണങ്ങള്‍ക്ക് പിന്തുണനല്‍കുന്നതായി പുറത്തുവന്നിട്ടുള്ള പല കന്യാസ്ത്രീകളും വെളിപ്പെടുത്തുന്നു. ഇത് അതീവ ഗൗരവത്തോടെ കാണണം. ഇടുക്കി കട്ടപ്പനക്കടുത്തുള്ള ഒരു മഠത്തിലെ കന്യാസ്ത്രീ അടുത്തിടെ ഒരു കുഞ്ഞിന് ജന്മംനല്‍കിയിരുന്നു.
ആ കുഞ്ഞിന്റെ പിതൃത്വം ഏറ്റെടുക്കാതെ സുഖജീവിതത്തിലാണ് കുട്ടിയുടെ പിതാവ്. ഇവിടെയും സ്ത്രീത്വവും മാതൃത്വവും ചവിട്ടിമെതിക്കപ്പെടുകയാണ്. സ്ത്രീകളെ ഉപഭോഗവസ്തുവായി കണ്ടിരുന്ന പഴയ സംസ്കാരത്തില്‍നിന്നും മാറുവാന്‍ സഭാനേതൃത്വം അല്പം പോലും തയ്യാറായിട്ടില്ല. ഇതിനുമാറ്റമുണ്ടാവണം സ്ത്രീകള്‍ ചവിട്ടിമെതിക്കപ്പെടേണ്ടവരല്ല എന്നു തന്നെ സമൂഹം തിരിച്ചറിയണം.
ഇവിടെ രണ്ടു ചോദ്യങ്ങള്‍ പ്രസക്തമാണ്. ഈ പുതിയ യുഗത്തില്‍ കന്യാസ്ത്രീമഠങ്ങള്‍ ആവശ്യമുണ്ടോ? അഭയമാരെയും അനിറ്റാമാരെയും പോലെ ആയിരക്കണക്കിന് ജീവിതങ്ങള്‍ അനാഥമാകുന്നു. ഉപഭോഗവസ്തുക്കളായി ചവിട്ടിമെതിക്കപ്പെടുന്നു. ലോകത്ത് അറിയപ്പെടുന്ന അയ്യായിരത്തിലധികം ക്രിസ്തീയ സഭകളുണ്ട്. കത്തോലിക്കാസഭയിലെ പുരോഹിതര്‍ മാത്രമാണ് ഇത്രയധികം ലൈംഗിക അപവാദത്തിന് പേരുകേള്‍ക്കുന്നത്. ഒന്‍പത് വയസ്സുള്ള കുഞ്ഞിനെ ദുരുപയോഗം ചെയ്ത ഫാ.രാജൂ കൊക്കനും ഫാ.പുതൃക്കയും ഫാ.ഓണംകുളവുംപോലെ നിരവധിപേര്‍ക്കെതിരേ സമൂഹവും നിയമവും കുറ്റവിചാരണ നടത്തുന്നു.
എറണാകുളം ബിഷപ്പായിരുന്ന തട്ടുങ്കല്‍ പിതാവ് അപമാനിതനായി. അള്ത്താരബാലന്മാരെ ലൈംഗികമായി ദുരുപയോഗം ചെയ്തത് കണ്ടെത്തിയതിനെതുടര്‍ന്ന് എറണാകുളത്ത് ഒരു പള്ളി അടച്ചിടേണ്ടിവന്നു. ഫാ.ആന്റണിയെ കൊലചെയ്തത് സഹപുരോഹിതരാണെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. ബെംഗളൂരുവില്‍ സെമിനാരി റെക്ടറായിരുന്ന ഫാ.ജോസഫിനെ കൊലചെയ്ത സഹപുരോഹിതരെ പോലീസ് അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചു.
വിശ്വാസസമൂഹങ്ങളിലുള്ള സ്ത്രീകളേയും കുഞ്ഞുങ്ങളേയും ദുരുപയോഗം ചെയ്തതിന്റെ പേരില്‍ സ്വന്തം പള്ളികളില്‍നിന്നും സ്ഥലം മാറ്റപ്പെട്ടവര്‍ നിരവധിയാണ്. സ്വന്തം പള്ളിയില്‍ തൂങ്ങിമരിച്ച പുരോഹിതനും കേരളത്തില്‍ത്തന്നെ. ധാരാളംപേര്‍ സന്യാസത്തില്‍നിന്നും പുറത്തുവരുന്നു. കുറ്റാരോപിതരായ വൈദികരുടെയും കന്യാസ്ത്രീകളുടെയും എണ്ണം ദിനംപ്രതി വര്‍ദ്ധിക്കുന്നു. വാര്‍ത്തകളില്‍ വന്നതും വരാത്തതുമായ സംഭവങ്ങളുടെ പരമ്പരതന്നെ ഉണ്ടായിരിക്കുന്നു.
യഥാര്‍ത്ഥത്തില്‍ ഇവര്‍ മാത്രമാണോ കുറ്റക്കാര്‍? മറ്റ് ക്രിസ്തീയ സഭകളിലേപോലെ കത്തോലിക്കാ പുരോഹിതര്‍ വിവാഹിതരല്ല.
പതിനാറാം നൂറ്റാണ്ടിന്റെ ആരംഭം വരെ കത്തോലിക്കാ പുരോഹിതര്‍ വിവാഹിതരായിരുന്നു. ഇതിലേയ്ക്കു തിരിച്ചുവരുവാന്‍ കേരളത്തിലെ മെത്രാന് സിനഡു കൂടിയാല്‍ ഒരു മണിക്കൂറിനുള്ളില്‍ തീരുമാനമെടുക്കാം. മറ്റൊരുകാര്യം ആത്മീയസേവനങ്ങളില്‍ അധിഷ്ടിതമായിരുന്ന സഭയുടെ നയം മാറിയിരിക്കുന്നു. വിശ്വാസികളില്‍നിന്നും കോടികള്‍ പിരിച്ചെടുത്ത്, കോഴയും നിര്‍മ്മാണപ്രവര്‍ത്തനങ്ങളും പോലുള്ള, ലാഭം ലക്ഷ്യമാക്കിയുള്ള ഭൗതികപ്രവര്‍ത്തനത്തിലേക്ക് സഭ മാറിയപ്പോള്‍ ആത്മീയചൈതന്യമുള്ള പുരോഹിതരുടെ എണ്ണം സഭയില്‍ വളരെയധികം കുറഞ്ഞുവരികയും ചെയ്തു.
പത്രങ്ങളിലും ടെലിവിഷനുകളിലും സപഌമെന്റ് പരസ്യങ്ങളും രാഷ്ട്രീയക്കാര്‍ ചെയ്യുംപോലെ ഫഌക്സ് ബോര്‍ഡുകളും ഉപയോഗിച്ചാണ് ഒരാളുടെ പുത്തന്കുര്ബാന ആഘോഷിക്കുന്നത്. സഭയിലെ പുരോഹിതര്‍ക്ക് വിവാഹജീവിതം പുനസ്ഥാപിക്കുകയാണ് ചെയ്യേണ്ടത്. ഇല്ലെങ്കില്‍ ഭൂരിപക്ഷം വിദേശ ക്രിസ്ത്യന്‍ രാജ്യങ്ങളിലും സഭ ഇല്ലാതായതുപോലെ, പള്ളിക്കെട്ടിടങ്ങളും മഠങ്ങളുടെ കെട്ടിടങ്ങളും വില്‍ക്കാനുണ്ട് എന്ന ബോര്‍ഡുകള്‍ സമീപഭാവിയില്‍ തൂക്കേണ്ടിവരും. ഈ നിലയില്‍ മഠങ്ങളിലേക്കോ സെമിനാരികളിലേക്കോ കുട്ടികളെ അയക്കുന്നതിനു മുന്‍പ് മാതാപിതാക്കള്‍ ചിന്തിക്കുമെന്നതില്‍ സംശയമില്ല.
(കാത്തലിക് ചര്‍ച്ച് റിഫര്‍മേഷന്‍
മൂവ്മെന്റ് സംസ്ഥാന സെക്രട്ടറിയാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: