ഒരു ‘സദാചാരഗുണ്ട’ കൂടി ഇഹലോകവാസം വെടിഞ്ഞതോടെ മുത്തശ്ശി പത്രത്തിന് സമാധാനമായി. ഒരുവീടുകൂടി അനാഥമായതോടെ മരണവ്യാപാരത്തിന്റെ ബാലന്‍സ് ഷീറ്റ് കണ്ട് മുതലാളി മനസില്‍ ചിരിച്ചു കാണും. വാര്‍ത്തയും എഡിറ്റോറിയലുമായി ആഘോഷിച്ചപ്പോള്‍ തകര്‍ന്നത് ഒരു കുടുംബത്തിന്റെയല്ല നിരവധി കുടുംബങ്ങളുടെ ശാന്തിയും സൈ്വര്യവുമാണെന്ന് ആ ബാലന്‍സ് ഷീറ്റില്‍ തെളിയില്ലല്ലോ.
തങ്ങളുടെ പെണ്‍മക്കളെക്കുറിച്ചോര്‍ത്ത് ഉറക്കം വരാത്ത അച്ഛനുമമ്മയുമുള്ള നാടാണ് കേരളം. ആധിമൂത്ത്, തീക്കനല്തിന്ന് അവര്‍ കാത്തുസൂക്ഷിക്കുന്നത് നാടിന്റെ സംസ്കാരവും പൈതൃകവും മൂല്യങ്ങളും ഒന്നുമല്ല. മക്കളുടെ ജീവിതവും ഭാവിയുമാണ്. റെയില്‍പാതകളില്‍ ചിതറിത്തെറിക്കുന്ന ഇറച്ചിക്കഷണങ്ങളായി മാറാതിരിക്കാന്‍, അടഞ്ഞ മുറിയിലെ ഉത്തരത്തില്‍ കയറിന് തുമ്പില്‍ കഴുത്തു മുറുകി ഊഞ്ഞാലാടാതിരിക്കാന് അവര്‍ തങ്ങളുടെ പെണ്മക്കള്ക്ക് കാവല്‍ നില്ക്കുന്നു. പെണ്മക്കളുടെ മാനത്തിനല്ല, അവരുടെ ജീവിതത്തിനാണ് അവര്‍ കാവല്‍ നില്ക്കേണ്ടിവരുന്നത്. അച്ഛനുറങ്ങാത്ത കേരളത്തിലെ വീടുകളെക്കുറിച്ച് പക്ഷെ, പത്രമുത്തശ്ശിക്ക് മനസിലാവില്ല.
പ്രലോഭനങ്ങളുടെ ചൂണ്ടകള്‍, ആഗ്രഹങ്ങളുടെ കുതിരകള്‍, കൗമാരത്തിന്റെ ചാപല്യങ്ങള്‍ , ആസൂത്രണത്തിന്റെ അഴിയാക്കുരുക്കുകള്‍ എല്ലാം വലയെറിഞ്ഞ് പിടിക്കുന്നത് അവളെ; അവളെമാത്രം. അതിലൊന്നായിരിക്കാം തന്റെ മകളെപ്പോലെ കരുതി ആറ്റുനോറ്റുവളര്‍ത്തിയ ഓമനയുടെ അടുത്തെത്തിയതെന്ന് ചിന്തിച്ചുപോയ രക്ഷിതാക്കളെ, ബന്ധുക്കളെ അന്നം തിന്നുന്നവര്‍ക്ക് കുറ്റം പറയാനാവില്ല.
കൊടുങ്ങല്ലൂരില്‍ സംഭവിച്ചത് അതാണ്. അത് മാത്രമാണ്. വീട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും അതറിയാമായിരുന്നു. ഇപ്പോള്‍ നാട്ടുകാര്‍ക്കും; വൈകിയാണെങ്കിലും പോലീസിനും. കൗമാര ചാപല്യങ്ങള്‍ക്കെതിരെ ഒരു കരുതല്‍ വേണമെന്ന ഒരു നാട്ടുരീതി-പച്ചയായ നാട്ടിന്‍പുറത്തെ ഗുണദോഷിക്കല്-മാത്രമായിരിക്കാം അവിടെ നടന്നത്. അതു പോലും താങ്ങാനാവാതെ അവള് യാത്രയായത് ഞെട്ടലോടെയാണ് വീട്ടുകാര്‍ നേരിട്ടത്. ആ ദുരന്തത്തിന്റെ ആഘാതം താങ്ങാനാവാതെ തരിച്ചുനില്ക്കുമ്പോളതാ മറ്റൊരു ഇടിത്തീ.
മക്കളെപ്പോലെ സ്നേഹിച്ച മരുമകള്‍ യാത്രയായതിന് പിന്നാലെ മുരളി ജീവനൊടുക്കിയ സംഭവം. തന്നെ സദാചാരഗുണ്ടയായി പ്രഖ്യാപിച്ച് നടത്തിയ നിരന്തരപ്രചാരണത്തില്‍ മനം നൊന്താണ് മുരളി ജീവനൊടുക്കിയത്. മക്കളില്ലാത്തതിന്റെ ദു:ഖം ഇവര്‍ മറന്നത് മരുമകളെ ലാളിച്ച് വളര്‍ത്തിയതിലൂടെയാണ്. അവളുടെ മരണത്തിന് കാരണക്കാരനാണെന്ന് ഒരു പത്രവും ചാനലും വലിയ വായില്‍ വിളിച്ചു പറയുമ്പോള്‍ അതിനെ പ്രതിരോധിക്കാനോ താന്‍ നിരപരാധിയാണെന്ന് സ്ഥാപിക്കാനോ മുരളിയുടെ കയ്യില്‍ ആയുധങ്ങളൊന്നുമുണ്ടായിരുന്നില്ല.
തന്നെ കുറ്റവാളിയാക്കിയ പത്രമുത്തശ്ശിയെ മരണം കൊണ്ട് തോല്പിച്ചുകളയാനാണ് മുരളി ശ്രമിച്ചത്. ഒരു മുരളിയല്ല നൂറുനൂറു മുരളിമാര്‍ ജീവനൊടുക്കിയാലും അലിയാത്ത കാരിരുമ്പിന്റെ ഹൃദയമുള്ളവരാണ് പത്രമുത്തശ്ശിയുടെ നടത്തിപ്പുകാരെന്ന് തിരിച്ചറിയാനുള്ള ലോകവിവരവും മുരളിക്കുണ്ടായില്ലെന്ന് വേണം കരുതാന്‍.
പ്ലസ് വണ്‍ പരീക്ഷയ്ക്ക് പഠിക്കാനിരുന്ന കുട്ടിയുടെ അടുത്ത് അപരിചതനായ ഒരു കൂട്ടുകാരനെ കണ്ടാല്‍ ആരെന്ന് ചോദിക്കാനുള്ള ബന്ധുക്കളുടെ സര്‍വ്വസാധാരണമായ ഔത്സുക്യത്തെ സദാചാരഗുണ്ടാപ്രവര്ത്തനമായി ചിത്രീകരിക്കാന്‍ തോന്നുന്നതിന് പിന്നില്‍ ഒരു ചേതോവികാരമുണ്ട്. മാതൃഭൂമിക്ക് മാത്രമുണ്ടാവുന്ന ഒരുതരം അധമവികാരം.
മറ്റു പ്രമുഖ പത്രങ്ങള്‍ ആ വാര്‍ത്ത എങ്ങനെ നല്കി എന്ന് നാട്ടുകാര്‍ വായിച്ചതാണ്. ഒരു മരണത്തില്‍ നിന്നു മറ്റൊരു കൊലപാതകത്തിലേക്ക് നയിക്കുന്ന പണിക്കല്ല മാധ്യമപ്രവര്‍ത്തനം എന്നു പറയുന്നത്. അതിനെ മരണവ്യാപാരം എന്നുവിളിക്കാം. കൊടുങ്ങല്ലൂര്‍ സംഭവത്തില്‍ മാതൃഭൂമി ചെയ്തതാണ്. തെറ്റ് പറ്റുന്നത് സ്വാഭാവികം. എന്നാല്‍ ബോധപൂര്‍വ്വം ചെയ്തു തെറ്റാണിതെന്ന് മാതൃഭൂമിയുടെ ഇതു സംബന്ധിച്ച തുടര്‍വാര്‍ത്തകള്‍ വായിച്ചാല്‍ മനസ്സിലാകും.
കൊടുങ്ങല്ലൂര്‍ സംഭവത്തില്‍ മാതൃഭൂമിയുടെ നിലപാടില്‍ പ്രതിഷേധിച്ച് കൊടുങ്ങല്ലൂരില്‍ നാട്ടുകാര്‍ മാതൃഭൂമി കത്തിച്ചു. അതൊരു കടുത്ത പ്രതിഷേധരീതിതന്നെയാണ്. എന്നാല്‍ ആ വാര്‍ത്ത മാതൃഭൂമി പ്രസിദ്ധീകരിക്കാത്തത് മനസിലാക്കാം. പകരം കൊടുങ്ങല്ലൂരിലെ മനുഷ്യാവകാശ കൂട്ടായ്മ എന്ന പേരില്‍ ആളുടെ പേരില്ലാത്ത പ്രസ്താവനയിറക്കിയാണ് പത്രം പിടിച്ചുനില്ക്കാന് ശ്രമിക്കുന്നത്. കൂടെ ഐജിയുടെ പ്രവചനവും. മുരളി ജീവനൊടുക്കിയത് മരുമകളുടെ വിയോഗം സഹിക്കാനാകാതെയാണെന്ന് ഐജി ടി.ജെ.ജോസ് പറഞ്ഞത്.
കള്ളന് കഞ്ഞിവെച്ചാല്‍ ഇങ്ങിനെയിരിക്കും. മാതൃഭൂമിയുടെ പ്രചാരവേലയില്‍ കുടുങ്ങി സമ്മര്‍ദ്ദത്തിലായ പോലീസ് മുരളിയെ ചോദ്യംചെയ്തിരുന്നു. ആത്മഹത്യയുടെ യഥാര്‍ത്ഥ കാരണം കണ്ടെത്തേണ്ട പോലീസ് മാതൃഭൂമിയുടെ വക്കാലത്ത് ഏറ്റെടുക്കേണ്ട സ്ഥിതിയിലായത് തങ്ങളും ഈ കേസില്‍ കൂട്ടുപത്രിയാണെന്നത് കൊണ്ടുതന്നെയാണ്. അവിടെ നിന്നും സൂചന ലഭിച്ചുവെന്നാണ് ഐജി പറഞ്ഞിരിക്കുന്നത്.
മാതൃഭൂമി സൃഷ്ടിച്ച മനുഷ്യവകാശ കൂട്ടായ്മ പോലെ മറ്റൊരു പൊയ്വെടി! ആര്‍ക്കും എളുപ്പം വിശ്വസിക്കാവുന്ന കാരണവും പോലീസ് മേധാവി കണ്ടെത്തിയിട്ടുണ്ട്. മരുമക്കളെ മകളെപ്പോലെ മുരളി സ്നേഹിച്ചിരുന്നുവത്രെ! ഇദ്ദേഹത്തെ സദാചാരഗുണ്ടയായി പ്രഖ്യാപിച്ച് പ്രചാരണം നടത്തിയ പത്രത്തിനെ എന്തുകൊണ്ട് ഐജി കാണുന്നില്ലെന്ന് വ്യക്തമാക്കേണ്ടതുണ്ട്. മരുമക്കളെ മകളെപ്പോലെ സ്നേഹിച്ചതുകൊണ്ടാണ് മുരളി സദാചാരഗുണ്ടായല്ലെന്ന് നാട്ടുകാരും വീട്ടുകാരും പറയുന്നത്. അത് മാതഭൂമിക്ക് മനസിലാകാത്തതെന്തെന്ന് ആര്‍ക്കും മനസിലാക്കാം. ഐജി പിന്നെയുമെന്തിനാണ് കഞ്ഞിവെക്കാനൊരുങ്ങുന്നത് എന്നാണറിയാത്തത്.
പത്രത്തിന്, അത് മാതൃഭൂമിക്കായാലും ഒരു അജണ്ടയുണ്ടാവുന്നത് തെറ്റൊന്നുമല്ല. അതിനുവേണ്ടി ചെല്ലും ചെലവും നല്കി പലരെക്കൊണ്ടും പണിയെടുപ്പിക്കുന്നതിനെക്കുറിച്ചും ആര്‍ക്കും വേവലാതിയില്ല. എന്നാല്‍ തങ്ങളുടെ രഹസ്യ അജണ്ടകള്‍ നടപ്പാക്കാന്‍ നാട്ടില്‍ എത്ര എത്ര സംഭവങ്ങള്‍ ഉണ്ട്. അതൊന്നും പോരാഞ്ഞിട്ടാണോ ഓരോ കുടുംബത്തിലും കയറി അവിടെ ആത്മഹത്യയും കൊലപാതകങ്ങളും ഉണ്ടാക്കുന്നത്.
ഒരു കുടുംബത്തില്‍ ഉണ്ടാവുന്ന ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അവര്‍ക്കറിയാം. അവിടുത്തേക്ക് പത്രസ്വാതന്ത്ര്യത്തിന്റെ കുന്തവുമായി കയറിച്ചെന്ന് അവരെ ആക്രമിക്കാതിരിക്കാനെങ്കിലും മനസു കാണിക്കുക എന്നാണ് കൊടുങ്ങല്ലൂര്‍ സംഭവം ആവശ്യപ്പെടുന്നത്. അപരിചിതനായ യുവാവിനെക്കുറിച്ചന്വേഷിച്ചപ്പോള്, പെണ്‍കുട്ടി ആത്മഹത്യ ചെയ്തെന്ന് വന്‍ പ്രചാരണം നല്കുമ്പോള് അതിന്റെ പ്രത്യാഘാതങ്ങള്‍ എന്തായിരിക്കുമെന്നുകൂടി ഓര്‍ത്ത് പക്വതകാണിക്കുമ്പോഴാണ് അത് മനുഷ്യത്വപരമായ പത്രപ്രവര്ത്തനമാകുന്നത്.
കച്ചവടത്തന്റെ തുറിച്ച കണ്ണുകള്‍ക്കിടയില്‍ നിന്ന് പരിപാവനമായ ആ വികാരം മലയാളിക്ക് പ്രതീക്ഷിക്കാമോ. നാടൊട്ടുക്കും അരയും തലയും മുറുക്കി സദാചാരഗുണ്ടകള്‍ വിളയാടുന്നുവെന്നതല്ല സത്യം. ചിലപ്പോഴക്കെ അതുണ്ട്. ഇല്ലെന്നല്ല. എന്നാല്‍ പെണ്ണിനെ ശരീരമായി മാത്രം കാണുന്ന കഴുകന്മാരാണ് അതിനേക്കാള്‍ കൂടുതല്‍. ശവശരീരമല്ല പച്ചയായ മാംസമാണവര്ക്കാവശ്യം. അത് കാണാന്‍ പത്രമുത്തശ്ശിക്ക് കഴിയുന്നില്ലെന്ന് മാത്രം. തെരുവു ചുംബനത്തിന്റെ ഉന്മാദലഹരിയില്‍ ആ പത്രത്തിന് നഷ്ടപ്പെട്ടതും ഈ വിവേകത്തിന്റെ പാരമ്പര്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: