കഴിഞ്ഞ വെള്ളിയാഴ്ച നിയമസഭയില്‍ നടന്നത് കണ്ടവരെല്ലാം സമ്മതിക്കുന്ന ഒരു കാര്യമുണ്ട്. സംസ്ഥാനത്തിന് കളങ്കമുണ്ടാക്കി. കേരളത്തിന് നാണക്കേടുണ്ടാക്കി. സഭയില്‍ കലാപമാണുണ്ടായത്. സ്പീക്കറെ ബന്ദിയാക്കി. വനിതാ മെമ്പര്‍മാരെ കടന്നുപിടിച്ചു.
വനിതാ മെമ്പര്‍ പുരുഷ മെമ്പറെ പിടിച്ചു കടിച്ചു. ഇതെല്ലാം സംഭവിച്ചു. ജനാധിപത്യത്തിന് അപമാനമുണ്ടാക്കിയത് ശതോത്തര രജതജൂബിലി ആഘോഷിച്ച കേരള നിയമസഭയിലാണ്. ഇത്രമാത്രം തെമ്മാടിത്തം തെരുവില്‍ പോലും അരങ്ങേറാറില്ല. മുണ്ടും മടക്കിക്കുത്തി തെരുവില്‍ ആക്രോശമുണ്ടാക്കാന് ഏതാനും പേര് മുതിര്‍ന്നാല്‍ അവരാരും അവിടെ നിന്ന് നടന്നു പോകില്ല.
നാട്ടുകാര്‍ – അവര്‍ അക്ഷരാഭ്യാസമുള്ളവരാകില്ല, അലക്കിവെളുപ്പിച്ച വസ്ത്രം ധരിച്ചവരാകില്ല അര്‍ദ്ധനഗ്നരും അര്‍ദ്ധ പട്ടിണിക്കാരോ മുഴുപട്ടിണിക്കാരോ ആയിരിക്കും- അവര്‍ ഇടപെടും. കൈകാര്യം ചെയ്യും. അതൊന്നും നിയമസഭയില്‍ കാണാന്‍ കഴിഞ്ഞില്ല. കുറേ കൊമ്പുള്ള വമ്പന്മാര് ഖജനാവിലെ കാശുകൊണ്ട് തടിച്ചു കൊഴുത്തവര്‍ സഭയില്‍ തന്തയ്ക്കും തള്ളയ്ക്കും വിളിച്ചിരിക്കുന്നു. ഇതില്‍ ആര് ശരി, ആര്തെറ്റ് എന്ന പരിശോധനയ്ക്കൊന്നും അര്‍ത്ഥമില്ല.
തെറ്റുചെയ്തവര്‍ രണ്ടുപക്ഷവും കാണും. സഭയുടെ ഭാഗവും ഭരണത്തലവനുമായ ഗവര്‍ണ്ണര്‍ക്കും അത് ബോധ്യപ്പെട്ടു. അദ്ദേഹമത് പരസ്യമായി പ്രസ്താവിച്ചിരിക്കുന്നു. ഈ കാര്യങ്ങളെല്ലാം രാഷ്ട്രപതിയെ അറിയിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. തെറ്റുചെയ്തവരെ ശിക്ഷിക്കണമെന്നും ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ്. അത് നടപ്പാക്കണം. സഭയെ, മലയാളികളെ, ജനാധിപത്യത്തെ കളങ്കപ്പെടുത്തിയവര്‍ കസേരയില്‍ വേണ്ട. അതിനുള്ള ആര്‍ജ്ജവം കാണിക്കുക തന്നെ വേണം.
ഗവര്‍ണര്‍ പ്രകടിപ്പിച്ച അഭിപ്രായത്തിനെതിരെ കുരച്ചു ചാടാന്‍ ചിലര്‍ മുന്നിട്ടിറങ്ങിയിരിക്കുകയാണ്. ‘
സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ പ്രതിപക്ഷമുണ്ട്. ഗവര്‍ണര്‍ എന്ന അലങ്കാര പദവി കേരളത്തിന് വേണ്ട, രണ്ടു മുട്ടനാടുകള്‍ തമ്മില്‍ കൂട്ടിമുട്ടുമ്പോള്‍ ചോര കുടിക്കുന്ന കുറുക്കനെപ്പോലെയാണ് ഗവര്‍ണ്ണര്‍ പെരുമാറുന്നത്” എന്നാണ് സര്‍ക്കാരിന്റെ ഭാഗമായ ചീഫ് വിപ്പ് പുലമ്പിയിട്ടുള്ളത്.
ജനങ്ങള്‍ കണ്ടത് മുട്ടനാടുകളെയല്ല കാട്ടുപോത്തുകളെയാണ് സര്. എന്ത് വേണം എന്ത് വേണ്ട എന്ന് തീരുമാനിക്കാനുള്ള ഭരണഘടനാ അധികാരമൊന്നും പി.സി. ജോര്‍ജ്ജിന് ആരും നല്‍കിയിട്ടില്ല. ആരുടെമേലും ചവിട്ടിമെതിക്കാന്‍ അമിതാധികാരം ലഭിച്ചതുപോലെയാണ് ജോര്‍ജ്ജിന്റെ ഭാവം. ഭരണഘടനാ സ്ഥാപനമാണ് നിയമസഭ.
നിയമസഭയുടെ ഭാഗമാണ് ഗവര്‍ണ്ണറും. ഗവര്‍ണ്ണറാണ് നിയമസഭ രൂപീകരിക്കുന്നത്. ഗവര്‍ണ്ണര്‍ നിശ്ചയിച്ച വ്യക്തിയാണ് എംഎല്‍എമാരെ സത്യപ്രതിജ്ഞ ചെയ്യിക്കുന്നത്. ഗവര്‍ണ്ണറാണ് മന്ത്രിസഭ രൂപീകരിക്കുന്നതും മന്ത്രിമാര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുന്നതും. ഗവര്‍ണ്ണര്‍ ഭരണഘടനയുടെ ഭാഗമാണ്. ആ ഗവര്‍ണ്ണറെ തള്ളിപ്പറയുന്നത് ഭരണഘടനയെ അപഹസിക്കുന്നതിന് തുല്യമാണ്.
നിയമസഭയില്‍ കയ്യാങ്കളി നടത്തിയതുപോലുള്ള ആഭാസത്തരം തന്നെയാണ് ജോര്‍ജ്ജ് ഗവര്‍ണ്ണറെ വിമര്‍ശിക്കുന്നതിലൂടെ ചെയ്തുകൊണ്ടിരിക്കുന്നത്. സംസ്ഥാനം ഒരാഴ്ച ദുഃഖാചരണം പ്രഖ്യാപിച്ചിരുന്നു. സ്പീക്കറുടെ നിര്യാണം മൂലമായിരുന്നു അത്. പൊതുവെ അംഗീകരിക്കപ്പെട്ട ജി.കാര്‍ത്തികേയന്റെ സ്മരണ മുറ്റിനില്ക്കവെ സഭയില്‍ ലഡുവിതരണം നടത്തിയത് എന്ത് ആഘോഷത്തിന്റെ, സന്തോഷത്തിന്റെ പേരിലാണ്?
നിയമസഭ വ്യവസ്ഥാപിതമായി കൂടിയെന്നും ചട്ടപ്രകാരമാണ് ബജറ്റവതരണം നടന്നതെന്നും മുഖ്യമന്ത്രി പ്രസ്താവിച്ചിരിക്കുന്നു. സ്പീക്കറും അതേറ്റുപാടി. തലയില്‍ ആള്‍താമസമുള്ള ആര്‍ക്കും അത് ശരിയെന്ന് പറയാനൊക്കില്ല.
ബജറ്റവതരണത്തിന്റെ ദൃശ്യങ്ങള്‍ തല്‍സമയം ജനങ്ങള്‍ കണ്ടതാണ്. സ്പീക്കര്‍ വേദിയിലെത്താന്‍ നടത്തിയ ആദ്യശ്രമം തകര്‍ക്കപ്പെട്ടു. രണ്ടാം തവണ വാച്ച് ആന്റ് വാര്‍ഡിന്റെ സംരക്ഷണ വലയത്തില്‍ വരുന്നത് കണ്ടു. സ്പീക്കര്‍ ആഗതനാകുന്നത് ചീഫ് മാര്‍ഷല്‍ വിളിച്ചുപറയണം. പറഞ്ഞില്ല. അഥവാ പറഞ്ഞെങ്കിലും കേട്ടില്ല. സ്പീക്കര്‍ സഭ ഓര്ഡറിലാക്കിയില്ല.
ധനമന്ത്രിക്ക് 2015-2016 ലെ ബജറ്റവതരണം നടത്താമെന്ന് പറയുന്നതാരും കേട്ടില്ല. ധനമന്ത്രി സ്വന്തം സീറ്റില്‍ നിന്നല്ല പ്രസംഗം വായിച്ചത്. വായിക്കുമ്പോള്‍ മറ്റ് അംഗങ്ങള്‍ അടുത്ത് ചെല്ലാന്‍ പാടില്ല. എന്നാല്‍ കുറേ കിങ്കരന്മാരുടെ നടുവിലായിരുന്നു ധനമന്ത്രി. അതുകൂടി വായിക്കെന്ന് മന്ത്രിയുടെ കയ്യിലെ ബജറ്റ് പ്രസംഗം ചൂണ്ടിക്കാട്ടി പറയുന്നത് ഏത് ചട്ടത്തിലുണ്ട്. ഇതുമതി എന്ന് ചിലര്‍ പറയുന്നു. ശരിയാണോ ഇതൊക്കെ.
ബജറ്റവതരണ വേളയില്‍ എല്ലാം തകിടം മറിഞ്ഞു. ബജറ്റ് മേശപ്പുറത്തെറിഞ്ഞ് പോകാന്‍ ധനകാര്യമന്ത്രിക്കവകാശമില്ല. സ്പീക്കര്‍ അനുവദിച്ചാലേ വയ്ക്കാന്‍ പാടുള്ളു. അങ്ങനെയൊന്ന് നടന്നിട്ടില്ല. എന്നിരുന്നാലും സഭയില്‍ സംഭവിച്ചതെല്ലാം എന്റെ അനുവാദത്തോടെ എന്ന് സ്പീക്കര്‍ അംഗീകരിച്ചാല്‍ അതില്‍ പിന്നെ ചോദ്യമില്ല. അതുകൊണ്ടാണ് ബജറ്റ് അവതരിപ്പിച്ചോ ഇല്ലയോ എന്ന തര്‍ക്കത്തില്‍ ഇടപെടുന്നില്ലെന്ന് ഗവര്‍ണ്ണര്‍ പറഞ്ഞത്.
356-ാം വകുപ്പ് പ്രകാരം റിപ്പോര്‍ട്ട് ചെയ്യാന്‍ തക്കവണ്ണമുള്ള സാഹചര്യമാണ് കേരളത്തിലെന്ന് വിലയിരുത്തിയ ഗവര്‍ണ്ണറെ കാര്യമായെടുക്കേണ്ടതില്ലെന്ന ആഭ്യന്തരമന്ത്രിയുടെ അഭിപ്രായം യുക്തിക്ക് നിരക്കാത്തതും പക്വതയില്ലാത്തതുമാണ്. ചെന്നിത്തല പല ഗവര്‍ണ്ണര്‍മാരെയും കണ്ടിരിക്കും. ഇപ്പോഴത്തെ ഗവര്‍ണ്ണറെ അക്കൂട്ടത്തില്‍പ്പെടുത്തരുത്. നിയമമറിയുന്ന, നടപടിക്രമങ്ങളറിയുന്ന ജസ്റ്റീസ് സദാശിവം ആരുടെ മുന്നിലും ‘കുഞ്ഞിരാമന് കളിക്കുമെന്ന്’ തോന്നുന്നില്ല.
ഗവര്‍ണ്ണറെ കുറ്റംപറയുന്നതിനു പകരം പറ്റിയ തെറ്റ് ഏറ്റു പറയുക. നടപടിക്രമങ്ങള്‍ പാലിച്ച് പുതിയ ബജറ്റ് തയ്യാറാക്കുക. ഇരുപക്ഷവും അക്ഷന്ത്യവ്യമായ കുറ്റമാണ് ചെയ്തിരിക്കുന്നത്. അത് തിരിച്ചറിയാതെ ന്യായീകരിക്കാന്‍ മുതിരുന്നതാണ് ആപത്ത്. ചെയ്തുപോയ അപരാധത്തിന് ജനങ്ങളോട് നിരുപാധികം മാപ്പു പറയുക. മാനവും മര്യാദയുമുള്ളവര്ക്കുള്ള വഴി അതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: