ഇന്ത്യന്‍ ഭരണഘടനയുടെ ആത്മാവ് കുടികൊള്ളുന്ന ഭരണഘടനാ സ്ഥാപനങ്ങളിലൊന്നാണ് നിയമനിര്‍മ്മാണ സഭ. ജനാധിപത്യത്തിന്റെ ശ്രീകോവിലെന്നു വിശേഷിപ്പിക്കപ്പെടുന്ന സഭയിലേക്ക് ജനങ്ങള്‍ തെരഞ്ഞെടുത്തയക്കുന്ന ജനപ്രതിനിധികളാണ് യഥാര്‍ത്ഥത്തില്‍ നിയമവും നീതിയും ഉറപ്പു വരുത്തിക്കൊണ്ട് രാജ്യത്തിന്റെയും ഭരണഘടനയുടെയും സംരക്ഷകരാവേണ്ടത്.
ഒരു ജനസമൂഹത്തിന്റെ ആഭിജാത്യവും സംസ്കൃതിയും തനിമയും മാറ്റുരച്ചു നോക്കേണ്ട ഉരകല്ലുകളായി ആധുനിക ജനാധിപത്യം നിയമസഭകളിലെയും പാര്‍ലമെന്റിലെയും അംഗങ്ങളെ കണക്കാക്കുന്നുണ്ട്. ബജറ്റ് അവതരണത്തോട് ബന്ധപ്പെട്ട് കേരള നിയമസഭയില്‍ അരങ്ങേറിയ പേക്കൂത്തുകളും അക്രമങ്ങളും നമ്മുടെ നിയമസഭാംഗങ്ങളില്‍ പലരും ഭ്രാന്തന്മാരും ഹാര്‍ഡ് കോര്‍ ക്രിമിലുകളുമാണെന്ന് തെളിയിച്ചിരിക്കുന്നു. ഇതോര്‍ത്ത് മലയാളികള്‍ ഒന്നടങ്കം ലജ്ജിച്ച് തല താഴ്ത്തേണ്ടി വന്നിരിക്കയാണ്. 13-3-2015 നെ നാണക്കേടിന്റെ നാള് എന്ന് വിശേഷിപ്പിച്ചുകൊണ്ട് ജന്മഭൂമി നല്കിയ തലവാചകം തികച്ചും ഉചിതമാണ്.
അടി, കടി, അസഭ്യം, അശ്ലീലം എന്നീ പദങ്ങള്‍ ആവോളം ഉപയോഗിച്ചുകൊണ്ടാണ് അസംബ്ലിയിലെ കാര്യങ്ങള്‍ ലോകമെങ്ങും മാധ്യമങ്ങള്‍ വാരിവിതറിയത്. പരമോന്നത നീതിപീഠത്തിലെ ഉന്നത ന്യായാധിപന്മാര്‍പോലും മൂക്കത്തു വിരല്‍ വെച്ചുകൊണ്ട് കേരളത്തിലെന്തു നടക്കുന്നു എന്ന് പരസ്യമായി ചോദിച്ചിരിക്കയാണ്.
സ്പീക്കറുടെ ഇരിപ്പിടം സഭാംഗങ്ങള്‍ പൊളിച്ചെറിയുകയും സ്പീക്കര്‍ സഭയില്‍ കടക്കാതിരിപ്പാനായി ആസൂത്രിതമായി അക്രമം സഘടിപ്പിക്കുകയും ചെയ്തത് ഒരു അംഗീകൃത രാഷ്ട്രീയ പാര്‍ട്ടിയുടെ പോളിറ്റ് ബ്യൂറോ അംഗങ്ങള്‍ മുതല്‍ പ്രതിപക്ഷ നേതാവു വരെയുള്ളവര്‍ ആലോചിച്ചുറപ്പിച്ചതനുസരിച്ചാണെന്ന് തെളിഞ്ഞിരിക്കുന്നു. ഭരണഘടന അക്ഷരം പ്രതി പാലിക്കുമെന്നുറപ്പു നല്കി അഫിഡവിറ്റു നല്കി രാഷ്ട്രീയ പാര്‍ട്ടി എന്ന അംഗീകാരം ചോദിച്ചുവാങ്ങിയ സിപിഎമ്മിനോട് ഇലക്ഷന് കമ്മീഷന് വിശദീകരണം തേടേണ്ട സംഭവങ്ങളാണ് അവര്‍ നിയമസഭയ്ക്കുള്ളില്‍ നടത്തിയിട്ടുള്ളത്.
ഒരു ജനാധിപത്യഭരണകൂടത്തില്‍ ബജറ്റിനുള്ള പ്രാധാന്യവും പ്രസക്തിയും എന്താണെന്നും എത്രയാണെന്നും അറിയാത്തവരല്ല സാമാജികര്‍.എന്നിട്ടും ജനാധിപത്യത്തിന്റെ ശ്രീകോവിലില്‍ കാട്ടാളസംസ്കാരത്തോടെ പെരുമാറിയതിന്റെ നാണക്കേട് ലോകമുള്ളിടത്തോളം കാലം കേരളത്തിന്റെ പേരില്‍ കിടക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
അതേസമയം ബജറ്റ് അവതരിപ്പിക്കേണ്ട ഉത്തരവാദപ്പെട്ടവര്‍ അത് തികച്ചും അസ്വസ്ഥത ഉളവാക്കുന്ന തരത്തിലാണ് നടത്തിയതെന്നതില്‍ തര്‍ക്കമില്ല. നിയമസഭയില്‍ ഒളിച്ചുകടക്കുക, സാധാരണയുള്ള ഇരിപ്പിടം മാറ്റുക, ബജറ്റ് പ്രസംഗം നടത്താതെ ഒരു ഖണ്ഡിക വായിച്ച് അത് സഭയുടെ മേശപ്പുറത്ത് വെച്ചതായി പ്രഖ്യാപിക്കുക തുടങ്ങിയ അനഭിലഷണീയമായ ഒട്ടുവളരെ കാര്യങ്ങളാണ് നടന്നത്. സ്പീക്കര്‍ സഭയുടെ നിയന്ത്രണം ഏറ്റെടുത്ത ശേഷം അനുമതി നല്കിയാല് മാത്രം അവതരിപ്പിക്കേണ്ട ബജറ്റാണ് ചന്തയിലെ നാടോടിക്കച്ചവടക്കാരന് വല്ലതും പറഞ്ഞ് വില്‍പ്പന നടത്തുന്ന രീതിയില്‍ അവതരിപ്പിച്ചത്. അതുകൊണ്ടു തന്നെ ബജറ്റവതരിപ്പിച്ചു എന്ന് മേനി നടിക്കുന്ന യുഡിഎഫും അത് തടഞ്ഞെന്ന് വീരവാദം മുഴക്കുന്ന എല്‍ഡിഎഫും ഒരേ നാണയത്തിന്റെ ഇരുപുറവുമാണെന്ന് മനസ്സിലാക്കാന്‍ അത്ര വലിയ ഗവേഷണമൊന്നും നടത്തേണ്ടതില്ല.
സംസ്ഥാനത്ത് അഴിമതി മൂലം ഓരോ വര്‍ഷവും നഷ്ടമാകുന്നത് 30,000 കോടി രൂപയാണെന്ന് ചൂണ്ടിക്കാട്ടിയത് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ എഡിജിപി ജേക്കബ് തോമസാണ്. ഒരു ബജറ്റില്‍ മൊത്തം വിഭാവനം ചെയ്യുന്നത് 77400 കോടിയാണെന്ന്് കരുതുമ്പോള്‍ അതില്‍ അഴിമതിയുടെ പങ്ക് എത്രയെന്നത് ഭീകരമായ വസ്തുതയായി നമ്മുടെ മുമ്പില്‍ നില്ക്കുകയല്ലേ? ഏതു കാര്യത്തിലും അഴിമതിയാണ് മുന്നിട്ടു നില്‍ക്കുന്നത്. അതുകൊണ്ടു തന്നെ അഴിമതിക്കെതിരെ ശക്തമായ നിലപാടുകള്‍ സ്വീകരിക്കേണ്ടത് അനിവാര്യമാണ്. ഓരോരുത്തരും അഴിമതിക്കെതിരെ പോരാടാന്‍ സന്നദ്ധരാവുമ്പോഴാണ് ക്രമേണ അത് സമൂഹത്തില്‍് നിന്ന് എന്നെന്നേക്കുമായി ഇല്ലാതാവുക. രാഷ്ട്രീയ-മതതാല്പര്യങ്ങളില്ലാത്ത പോരാട്ടമാവുമ്പോള്‍ മാത്രമേ അത് സാര്‍ഥകമാവൂ എന്നുകൂടി ഓര്‍ത്തുവെക്കണം.
ധനകാര്യ മന്ത്രിക്കെതിരെ ഗുരുതരമായ അഴിമതിയാരോപണം നിലനില്‍ക്കുന്ന അവസരത്തിലാണ് ബജറ്റ് അവതരിപ്പിക്കപ്പെടുന്നത് എന്നത് വാസ്തവത്തില്‍ അപമാനകരമാണ്. അതിനെതിരെ അകത്തും പുറത്തും നടന്ന സമരരീതികളെ പക്ഷേ പൂര്‍ണ്ണമായി അംഗീകരിക്കാന്‍ കഴിയുന്നതുമല്ല.
സഭയില്‍ വായിക്കേണ്ട ബജറ്റ് പ്രസംഗം ഒടുവില്‍ മീഡിയാ റൂമില്‍ നിന്ന് വായിച്ചു തീര്‍ത്ത ധനകാര്യമന്ത്രി അത് ജനങ്ങള്‍ക്കെതിരെയുള്ള ഒരു യുദ്ധ പ്രഖ്യാപനമായി മാറ്റിയെന്നുവേണം പറയാന്‍. ഉപ്പുതൊട്ടു കര്‍പ്പൂരം വരെ എന്ന ചൊല്ല് അന്വര്‍ത്ഥമാക്കുന്ന തരത്തില്‍ വിലക്കയറ്റം റോക്കറ്റ് വേഗത്തില്‍ കുതിച്ചുയരും. സാധാരണക്കാരെ തികച്ചും അവഗണിച്ച ബജറ്റെന്ന ബഹുമതി കൂടി ഈ ബജറ്റിനുണ്ട്. ഒരു തരത്തിലുമുള്ള യാഥാര്‍ത്ഥ്യബോധവും ബജറ്റിലില്ലെന്ന് സുവ്യക്തമാണ്.
ജനാധിപത്യത്തിന്റെ മഹനീയ മാതൃകയെന്തെന്ന് പെരുമാറ്റം കൊണ്ട് കാണിച്ചുകൊടുത്ത മൂതിര്‍ന്ന ബിജെപി നേതാവ് വാജ്പേയിജിയെ ഇത്തരുണത്തില്‍ ഓര്‍ത്തുപോവുകയാണ്. അയോദ്ധ്യയിലെ തര്‍ക്കമന്ദിരം തകര്‍ന്ന അവസരത്തില്‍ ലോക്സഭയില്‍ ചൂടേറിയ ചര്‍ച്ച നടക്കുമ്പോള്‍ അതിന്റെ എല്ലാ വൈകാരിക ഭാവവും ഉള്‍ക്കൊണ്ട് വാജ്പേയിജി സംസാരിക്കുകയാണ്. അതിരൂക്ഷമായ ശബ്ദകോലാഹലത്തിനിടെ സ്പീക്കര്‍ എഴുന്നേറ്റ് നിന്ന് നിശ്ശബ്ദരാകാന്‍ ആവശ്യപ്പെട്ടു.
വാജ്പേയി സംസാരം തുടര്‍ന്നു. എന്നാല്‍ ഏതാനും നിമിഷം കഴിഞ്ഞപ്പോള്‍ തന്റെ പെരുമാറ്റത്തില്‍ അദ്ദേഹം സഭാദ്ധ്യക്ഷനോട് മാപ്പപേക്ഷിച്ചു. ഒരു കാരണവശാലും സഭാദ്ധ്യക്ഷന് സീറ്റില്‍ നിന്നെഴുന്നേറ്റാല്‍ അംഗങ്ങള്‍ നില്ക്കാന് പാടില്ല. എതിരാളികള്‍ക്ക് വൈകാരികതലത്തില്‍ തന്നെ മറുപടി പറയുമ്പോള്‍ താന്‍ ചട്ടം ലംഘിച്ചതിലുള്ള കുറ്റബോധം മറച്ചുവെക്കാതെ സഭയില്‍ മാപ്പുചോദിച്ച വാജ്പേയിയുടെ സംസ്കാരം ജനാധിപത്യത്തിന് തിലകമാവുമ്പോള് കഴിഞ്ഞ ദിവസം കേരള നിയമസഭയില്‍ അഴിഞ്ഞാടിയവര്‍ അതിന് കളങ്കമാവുകയാണ്.
സ്റ്റാലിന്റെ പ്രേതം സിപിഎം സാമാജികരെ എങ്ങനെയൊക്കെ ആവേശിച്ചിരിക്കുന്നു എന്ന് ജനങ്ങള്‍ക്ക് വളരെ വ്യക്തമായി മനസ്സിലാക്കാനായി. അക്രമരാഷ്ട്രീയത്തിന് മാന്യത നല്കുന്ന നടപടിയാണ് സിപിഎം സാമാജികരില്‍ നിന്നുണ്ടായത് എന്നു പറയാതിരിക്കാനാവില്ല.
കേരള നിയമസഭയില്‍ വാസ്തവത്തില്‍ ബജറ്റ് അവതരിപ്പിച്ചു എന്ന് പറയാനാവില്ല. സ്പീക്കര്‍ക്ക് തന്റെ കര്‍ത്തവ്യം നിര്‍വഹിക്കാനാവാത്ത സ്ഥിതിക്ക് ധനകാര്യമന്ത്രി ബജറ്റ് ഒരു ഖണ്ഡിക വായിച്ച് മേശപ്പുറത്ത് വെക്കുന്നു എന്നു പറഞ്ഞതില്‍ എന്തര്‍ത്ഥമാണുള്ളത്? ഭരണഘടനാ സ്തംഭനം തന്നെയാണ് നടന്നിരിക്കുന്നത്. ഇക്കാര്യത്തില്‍ ഗവര്‍ണര്‍ തന്നില്‍ നിക്ഷിപ്തമായ അധികാരം വിനിയോഗിക്കണം. സഭ സസ്പെന്റ് ചെയ്ത് കേന്ദ്ര ഭരണം നടപ്പാക്കുകയാണ് വേണ്ടത്. കാരണം ഇത്തരമൊരു സഭാ അതിക്രമം ചരിത്രത്തില്‍ ആദ്യത്തേതാണ്. ഈ കളങ്കം മാറണമെങ്കില്‍ അതിനനുസരിച്ചുള്ള നടപടികള്‍ ഭരണഘടനയനുസരിച്ച് സ്വീകരിച്ചേ മതിയാവൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: