തിരുവനന്തപുരം: അരി, പഞ്ചസാര, പെട്രോള്‍, ഡീസല്‍ എന്നിവയുടെ വില വര്‍ധിപ്പിച്ചും സാധാരണക്കാരുടെ മേല്‍ ഏതാണ്ട് ആയിരത്തിലധികം കോടിയുടെ അധിക നികുതി അടിച്ചേല്‍പ്പിച്ചും ധനമന്ത്രി കെ.എം. മാണിയുടെ ബജറ്റ്. കാര്‍ഷിക മേഖലയ്ക്ക് ഊന്നല്‍ നല്‍കുന്നെന്ന് പ്രഖ്യാപിക്കുന്ന ബജറ്റ് സാധാരണക്കാരുടെ അന്നം മുട്ടിക്കും.
അരി, അരിയുല്പന്നങ്ങള്, ഗോതമ്പ് എന്നിവയ്ക്ക് ഒരു ശതമാനവും മൈദ, ആട്ട, സൂചി ഗോതമ്പ്, റവ എന്നിവയ്ക്ക് അഞ്ച് ശതമാനവും നികുതി വര്‍ധിപ്പിച്ച് പാവപ്പെട്ടവരുടെയും സാധാരണക്കാരുടെയും തലയ്ക്കടിച്ചിരിക്കുകയാണ്. ഇവ ഇതുവരെ നികുതിമുക്ത ഉല്പന്നങ്ങളായിരുന്നു. റബ്ബര്‍ മേഖലയിലെ പ്രതിസന്ധി നേരിടാന്‍ പ്രഖ്യാപിച്ച ഉത്തേജക നടപടികള്‍ക്ക് പണം കണ്ടെത്താനാണ് ഈ നടപടിയെന്നാണ് മന്ത്രിയുടെ വിശദീകരണം. സാധാരണക്കാരനില്‍നിന്ന് 110 കോടി രൂപ പിഴിഞ്ഞെടുക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. എന്നാല്‍ പൊതുവിതരണ സമ്പ്രദായത്തിലൂടെ വിതരണം ചെയ്യുന്ന അരിക്ക് ഈ നികുതി നിര്‍ദ്ദേശങ്ങള്‍ ബാധകമാകില്ല. പ്ലാസ്റ്റിക് നിര്‍മ്മിത ചൂലിനും ബ്രഷ്, മോപ്സ് എന്നിവയ്ക്ക് അഞ്ച് ശതമാനം വില വര്‍ദ്ധിക്കും.
പെട്രോള്‍, ഡീസല്‍ എന്നിവയുടെ മേല്‍ അധിക വില്പന നികുതിയായി ലിറ്ററിന് ഒരു രൂപ തീരുവ ചുമത്തും. ഇത് ഇന്ധന വില ഉയര്‍ത്തും, അതു വഴിയും നിത്യോപയോഗ സാധന വില കൂടും. ഇന്ധന നികുതി ഉയര്‍ത്തിയതിലൂടെ സമ്പാദിക്കുന്ന 375 കോടി രൂപ പാവപ്പെട്ടവര്‍ക്ക് വീടുവയ്ക്കുന്നതിനുള്ള പദ്ധതിക്കായി വിനിയോഗിക്കുമെന്നാണ് ബജറ്റില്‍ പറയുന്നത്.
കേരളത്തിലും പഞ്ചസാരക്ക് നികുതി ഏര്‍പ്പെടുത്തി വില വര്‍ധിപ്പിക്കും. പഞ്ചസാരയ്ക്ക് രണ്ടു ശതമാനം നികുതി കൂട്ടി 100 കോടി രൂപ സമാഹരിക്കാനാണ് നിര്‍ദ്ദേശം. വെളിച്ചെണ്ണെയുടെ വില്പന വിലയില്‍ ഒരു ശതമാനം വര്‍ധന വരുത്തി 50 കോടി സമാഹരിക്കാനും ബജറ്റ് നിര്‍ദ്ദേശമുണ്ട്. വിപണിയില്‍ വെളിച്ചെണ്ണയുടെ വിലയും വര്‍ദ്ധിപ്പിക്കുന്ന തീരുമാനമാണിത്. ഇറച്ചിക്കോഴിക്കും വില വര്‍ധിക്കും. കോഴിതീറ്റയ്ക്ക് ഒരു ശതമാനം നികുതി ഏര്‍പ്പെടുത്തിയതാണ് കാരണം.
ബീഡിയുടെ നികുതി 14.5 ശതമാനമാക്കി വര്‍ദ്ധിപ്പിച്ചു. നൈലോണ്‍ കയര്‍, പോളിസ്റ്റര്‍ കയര്‍, പോളിസ്റ്റര്‍ ട്വയിന് എന്നിവയുടെ നികുതി അഞ്ചു ശതമാനമാക്കി. ഇവയ്ക്കുള്ള നികുതിയൊഴിവിന്റെ ആനുകൂല്യം മത്സ്യഫെഡ്, തീരമൈത്രി, സഹകരണ സംഘങ്ങള്‍ എന്നിവ വഴി വില്‍ക്കുന്നവയ്ക്ക് മാത്രമായി പരിമിതപ്പെടുത്തി. ഒരുലക്ഷം രൂപവരെയുള്ള ബൈക്കുകള്‍ക്ക് ഒറ്റത്തവണ നികുതി 8 ശതമാനമാക്കി കൂട്ടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: