ജനങ്ങളെ വെല്ലുവിളിച്ച് നിയമസഭയില്‍ അവതരിപ്പിച്ചതായി പറയുന്ന സംസ്ഥാന ബജറ്റ് കഴിഞ്ഞ നാലുവര്‍ഷത്തെ ബജറ്റിന്റെ ആവര്‍ത്തനമെന്ന് പറയേണ്ടിയിരിക്കുന്നു. നാലുവര്‍ഷത്തിനിടയില്‍ സ്വാഭാവികമായുണ്ടാകുന്ന വര്‍ദ്ധനവുമാത്രമാണ് വിവിധ പദ്ധതികള്‍ക്കായി കൂടുതല്‍ നല്‍കിയിട്ടുള്ളത്. റബര്‍ കര്‍ഷകര്‍ക്ക് താങ്ങുവില ഉയര്‍ത്തിയ പ്രസംഗത്തില്‍ മറ്റുവിളകള്ക്കൊന്നും കാര്യമായ പരിഗണന ലഭിച്ചിട്ടില്ല. നെല്‍സംഭരണത്തിന് 300 കോടിയാണ് നീക്കിവച്ചിട്ടുള്ളത്.
സംഭരിച്ച നെല്ലിന്റെ വിലതന്നെ ഇത്രത്തോളം കുടിശികയുണ്ട്. കാര്‍ഷിക വായ്പ കൃത്യമായി തിരിച്ചടയ്ക്കുന്നവര്‍ക്ക് പലിശ ഇളവുനല്‍കുമെന്ന പ്രഖ്യാപനത്തിലും പുതുമയൊന്നുമില്ല. കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് കൃത്യമായ വിലലഭിക്കുവാനും ഇടത്തട്ടുകാരെ ഒഴിവാക്കാനും വിശ്വാസയോഗ്യമായ പദ്ധതികളൊന്നും ബജറ്റില്‍ കാണാനായില്ല. നാളികേരമാണ് കേരളത്തിന്റെ പ്രധാനവിള. എന്നാല്‍ പ്രതിവര്‍ഷം കുറഞ്ഞുവരുന്ന നാളികേരോല്പാദനം കൂട്ടാന്‍ കാര്യമായ നിര്‍ദ്ദേശങ്ങളൊന്നും മാണിയുടെ പ്രസംഗത്തില്‍ കാണുന്നില്ല. ആകെ നീക്കിവച്ചതാകട്ടെ 75 കോടി രൂപമാത്രം.
സര്‍ക്കാര്‍ നാളികേര കര്‍ഷകരെ സഹായിക്കാന്‍ മാതൃകാ പദ്ധതി ആവിഷ്ക്കരിച്ചുവെന്നുപറയാന് തുടങ്ങിയിട്ട് കാലമേറെയായി. നീര ഉത്പാദനമാണത്. നീര ഉത്പാദന ടെക്നീഷ്യന്മാര്ക്ക് 10000രൂപ വീതം സബ്സിഡി പ്രഖ്യാപിച്ചിരിക്കുന്നു. ഇതിന് നീക്കിവച്ചതാകട്ടെ 10കോടി മാത്രവും. മാണിക്ക് അവകാശപ്പെടാവുന്ന പ്രധാന നേട്ടം പ്ലാന്റേഷന് ടാക്സ് ഒഴിവാക്കിയതാണ്. തോട്ടം ഉടമകള്‍ ഏത് മേഖലയിലാണ്, ഏത് വിഭാഗമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
ബജറ്റ് മുഴുവന്‍ സഭയില്‍ വായിക്കാന്‍ കഴിയാത്ത മാണി മീഡിയാ ഹാളിലെത്തി വിവരിക്കുമ്പോള്‍ സന്തോഷം പ്രകടമായിരുന്നു. എന്നാല്‍ കേരളീയര്‍ക്ക് സന്തോഷം നല്‍കുന്നതല്ല മാണിയുടെ നികുതി നിര്‍ദ്ദേശങ്ങള്‍. അരി, അരി ഉത്പന്നങ്ങള്‍, ഗോതമ്പ് എന്നിവയ്ക്ക് ഒരുശതമാനം നികുതി വര്‍ദ്ധിപ്പിച്ചത് ആരെയാണ് പ്രതികൂലമായി ബാധിക്കുക എന്ന് പറയേണ്ടതില്ലല്ലോ. മൈദ, ആട്ട, സൂചി, റവ എന്നിവയ്ക്ക് അഞ്ചുശതമാനമാണ് നികുതി കൂട്ടുന്നത്.
പെട്രോള്‍, ഡീസല്‍ എന്നിവയുടെമേല്‍ ലിറ്ററിന് ഒരുരൂപ നിരക്കില്‍ അധികനികുതി ചുമത്താനും നിര്‍ദ്ദേശമുണ്ട്. ഇതുവഴി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന തുക 375 കോടിയാണ്. ജനങ്ങളെ പിഴിഞ്ഞ് ഇത്രയും തുക മുതല്‍കൂട്ടുന്നത് വീടില്ലാത്തവര്‍ക്ക് പാര്പ്പിടമൊരുക്കാനാണെന്ന് പറയുന്നു. ഏതുതുകയും വകമാറ്റി ചെലവാക്കാന്‍ വിദഗ്ധനാണ് കെ.എം.മാണി.
സുനാമിഫണ്ട്, പാലാ നിയോജകമണ്ഡലത്തില്‍ ചെലവാക്കാന്‍ ശ്രദ്ധിച്ച മാണി, നാഷണല്‍ ഗെയിംസിന്റെ പണമെടുത്ത് പാലാ സ്റ്റേഡിയം നന്നാക്കിയതും അടുത്തിടെയാണ്. അതുകൊണ്ടുതന്നെ വീടില്ലാത്തവരുടെ പേരില്‍ പിരിക്കുന്ന നികുതിയും എങ്ങനെ ചെലവാക്കുമെന്ന സംശയം തള്ളിക്കളയാനാകില്ല. പഞ്ചസാര, വെളിച്ചെണ്ണ, കോഴിത്തീറ്റ തുടങ്ങിയവയ്ക്കെല്ലാം വിലകൂട്ടാനുതകുന്ന നികുതി വര്‍ദ്ധനവാണ് വരുത്തിയിട്ടുള്ളത്. എന്നാല്‍ ഭക്ഷ്യസുരക്ഷാ പദ്ധതി നടപ്പാക്കാന്‍ 20 കോടി രൂപ മാത്രമാണ് വകയിരുത്തിയിട്ടുള്ളതെന്നോര്ക്കണം.
തൊഴിലില്ലായ്മയാണ് കേരളം നേരിടുന്ന ഗുരുതരമായ പ്രശ്നം. അതിനെ നേരിടാനാകട്ടെ ദുര്‍ബലമായ നിര്‍ദ്ദേശങ്ങളാണ് മാണി മുന്നോട്ടുവച്ചിട്ടുള്ളത്. യുവാക്കളെ വിദേശത്ത് തൊഴില്‍നേടുന്നതിന് പ്രാപ്തരാക്കാന്‍ നൈപുണ്യമികവിനായുള്ള ഒരന്താരാഷ്ട്ര കേന്ദ്രം നിര്‍മ്മിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അതിന് നീക്കിവച്ചത് എത്രയാണെന്നറിയേണ്ടേ- വെറും ഒരു കോടി രൂപ.അതില്‍നിന്നുതന്നെ ഒരുകാര്യം വ്യക്തമായി. ഇത് കൊടുക്കാന്‍ കൂട്ടുന്ന നേര്ച്ചയല്ല.
ഐടിഐകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനവും തുടര്‍സഹായവും നല്‍കുന്നതിനായി എറണാകുളത്ത് ഒരു പ്രാക്ടിക്കല്‍ എന്റര്പര്ണേഴ്സ് ഹബ് സ്ഥാപിക്കാന്‍ അഞ്ചുകോടിയും നല്‍കും. ളാലം ബ്ലോക്കില്‍ നഴ്സുമാര്‍ക്കുവേണ്ടി എംപ്ലോയ്മെന്റ് ഗൈഡന്‍സ് ആന്റ് അഡ്വാന്‍സ്ഡ് ട്രെയിനിംഗ് സെന്റര്‍ സ്ഥാപിക്കാന്‍ ഒരുകോടി രൂപ നല്‍കുമെന്നും മാണിയുടെ പ്രസംഗത്തിലുണ്ട്. ഗുരുതരമായ തൊഴിലില്ലായ്മ പരിഹരിക്കാന്‍ സംസ്ഥാന ബജറ്റില്‍ പറയുന്ന ഈ കാര്യങ്ങള്‍തന്നെ യുവാക്കളോടുള്ള അവഗണനയും വഞ്ചനയും വ്യക്തമാവുകയാണ്.
വിപണി ഇടപെടലുകളും പ്രഹസനമാകും.വിപണി ഇടപെടലിനായി 100 കോടി രൂപ മാത്രമാണ് നല്കാന് പോകുന്നത്. കടംകൊണ്ട് മൂടിനില്ക്കുന്ന സംസ്ഥാനം എത്രതന്നെ നികുതികൂട്ടിയാലും വികസനം നടക്കില്ല. ജനക്ഷേമം കടലാസിലൊതുങ്ങും. വരുമാനത്തിന്റെ സിംഹഭാഗവും ശമ്പളത്തിനും പെന്‍ഷനും പലിശയ്ക്കും നീക്കിവയ്ക്കുമ്പോള്‍ ശൂന്യമായ ഖജനാവുമായി നില്ക്കുന്ന സര്‍ക്കാരിന്റെ പ്രഖ്യാപിച്ച വരുമാനം കടലില്‍ കായംകലക്കിയതിന് സമമാകും.
കെ.എം.മാണി അവകാശപ്പെടുംവിധം സഭയിലവതരിപ്പിച്ച ബജറ്റ് തികച്ചും നിരാശാജനകവും കേരളത്തെ പിറകോട്ട് നയിക്കുന്നതും ജനങ്ങളെ കബളിപ്പിക്കുന്നതുമാണെന്ന് പറയാതിരിക്കാന്‍ വയ്യ. യുദ്ധസമാനമായ സാഹചര്യമുണ്ടാക്കി എന്തിനീ ചുക്കിനും ചുണ്ണാമ്പിനുംകൊള്ളാത്ത ബജറ്റവതരണം എന്ന ചോദ്യം അതുകൊണ്ടുതന്നെ പ്രസക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: