എന്റെ മകളോ സഹോദരിയോ വിവാഹപൂര്‍വ ബന്ധത്തില്‍ ഏര്‍പ്പെട്ട് സ്വയം അപമാനിതയായാല്‍, അത്തരം നടപടികളിലൂടെ മാനം കളഞ്ഞാല്‍ തീര്‍ച്ചയായും ഞാനവളെ എന്റെ ഫാം ഹൗസില്‍ കൊണ്ടുപോയി എന്റെ കുടുംബത്തിനു മുന്നിലിട്ട് പെട്രോളൊഴിച്ച് കത്തിക്കും,” നിര്‍ഭയ കേസില്‍ പ്രതിയുടെ വക്കീല്‍ അഡ്വ. എ. പി. സിങ്.
” …സമൂഹത്തില്‍ സ്ത്രീകള്‍ വജ്രത്തേക്കാളും രത്നത്തേക്കാളം വിലയുറ്റതാണ്. വജ്രം എങ്ങനെ സൂക്ഷിക്കുമെന്നത് നിങ്ങളുടെ തീരുമാനമാണ്. വജ്രം തെരുവിലിട്ടാല് അതു നായകൊണ്ടുപോകും. ആര്‍ക്കും തടയാനാവില്ല,”നിര്‍ഭയ കേസില്‍ പ്രതിയുടെ വക്കീല്‍ അഡ്വ. മനോഹര്‍ ലാല്‍ ശര്‍മ്മ.
ര്‍ഭയ കേസിലെ പ്രതിഭാഗം വക്കീലന്മാരെ ഏറ്റവും അടുത്ത നിമിഷം ബാര്‍ കൗണ്‍സിലില്‍ നിന്നു പുറത്താക്കണം. അവര്‍ ഭാരത സമൂഹത്തിനും വക്കീല്‍ തൊഴില്‍ രംഗത്തിനും മാനക്കേടാണ്.
ഭാരതത്തില്‍ സ്വാതന്ത്ര്യത്തിനു മുമ്പും പിന്‍പും വക്കീലന്മാരുടെ സേവനം സാമൂഹ്യതാല്പര്യങ്ങള് മുന്‍നിര്‍ത്തിയായിരുന്നു. മഹാത്മാ ഗാന്ധി, മോത്തിലാല്‍ നെഹ്റു, ജവഹര്‍ലാല്‍ നെഹ്റു, രാജഗോപാലാചാരി, ഡോ. അംബേദ്കര്‍ തുടങ്ങിയ എണ്ണമറ്റ വക്കീല്‍ പ്രൊഫഷണലുകള്‍ സാമൂഹ്യസേവനം മുന്‍നിര്‍ത്തി പ്രവര്‍ത്തിച്ചു.
ഭരണഘടനാ നിര്‍മ്മാണവും ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങള്‍ രൂപപ്പെടുത്തലും അവരുടെ ധര്‍മ്മവും കര്‍ത്തവ്യവുമായി കരുതി പ്രവര്‍ത്തിച്ചു. അന്നെല്ലാം അഭിഭാഷകവൃത്തിക്കു സമൂഹത്തോടു കടപ്പാടുണ്ടായിരുന്നു. എന്നാല്‍ ഇന്ന് അതിനുവിരുദ്ധമായ മാര്‍ഗ്ഗത്തിലും വഴിയിലുമാണ് വക്കീല്‍ ജോലി പ്രൊഫഷനാക്കിയവരുടെ പ്രവൃത്തി.
ദല്‍ഹിയില്‍ ബസ്സില്‍ പെണ്‍കുട്ടിയെ അതിക്രൂരമായി കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ കേസിലെ പ്രതികളെ ന്യായീകരിച്ചും രാജ്യത്തെ മുഴുവന്‍ സ്ത്രീ സമൂഹത്തെയും അപമാനിച്ചും പ്രസ്താവന നടത്തിയ പ്രതിഭാഗം വക്കീലന്മാരായ എ. പി. സിങ്ങിനേയും മനോഹര്‍ ലാല്‍ ശര്‍മ്മയേയും ഒരുനിമിഷം ഇനി കൗണ്‍സിലില്‍ വെച്ചുപൊറുപ്പിക്കരുത്. അവര്‍ അഭിഭാഷവൃത്തി തൊഴിലായി സ്വീകരിച്ചവര്ക്കാകെ നാണക്കേടാണ്.
ബാര്‍ കൗണ്‍സില്‍ വക്കീല്‍ പ്രൊഫഷനായി സ്വീകരിച്ചവര്‍ക്ക് തൊഴില്‍ ചട്ടമുണ്ടാക്കിയിട്ടുണ്ട്. അതില്‍ കോടതിക്കകത്തും കക്ഷികളോടും പെരുമാറുന്നതു സംബന്ധിച്ച കാര്യങ്ങളാണുള്ളത്. സമൂഹത്തോടുള്ള ബാധ്യത സംബന്ധിച്ചു വ്യക്തമായ നിര്‍ദ്ദേശങ്ങളില്ലാത്തത് വലിയ പോരായ്മയാണ്. ബാര്‍ കൗണ്‍സില്‍ പുതുതായുണ്ടാക്കിയ ചില വ്യവസ്ഥകളിലും ഈ കാര്യത്തില്‍ വേണ്ടത്ര വ്യക്തതയില്ല.
നമ്മുടെ നിയമ സംവിധാനങ്ങളും കോടതി നടപടികളും ആംഗ്ലോ-സാക്സിയന്‍ നിയമ സംവിധാനത്തിന്റെ തുടര്‍ച്ചയാണെന്നതാണ് മുഖ്യപ്രശ്നം. വേഷം മുതല്‍ പദാവലിവരെ അതിന്റെ ഭാഗമാണ്. അതിന്റെ സങ്കല്‍പ്പം വക്കീല്‍പണി എന്നത് ഒരു ബിസിനസ് മാത്രമാണെന്നാണ്. എങ്ങനെയും കക്ഷിയെ സഹായിച്ച് ഫീസ് വാങ്ങുകയാണ് ധര്‍മ്മം. അവിടെ സാമൂഹ്യഉത്തരവാദിത്തം പരിഗണിക്കുന്നില്ല. ശരിയും തെറ്റുമല്ല, വക്കീലിന്റെ ബിസിനസ് നേട്ടത്തിലാണ് നോട്ടം. അങ്ങനെ പ്രതിയുമായി ബന്ധപ്പെട്ടാണ് വക്കീലിനെ തിരിച്ചറിയുന്നത്.
അതുകൊണ്ടാണ് പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കൊലപാതകിക്കും സൗമ്യയെ കൊലപ്പെടുത്തിയ ഗോവിന്ദച്ചാമിക്കും നിര്‍ഭയയെ ക്രൂരമായി കൊലചെയ്ത പ്രതിക്കും വാദിക്കാന്‍ വക്കീലിനെ കിട്ടുന്നത്. ഇത് പ്രൊഫഷണലിസമല്ല. വക്കീല്‍ പ്രൊഫഷനാകെ അപമാനമാണ്.
കുറ്റാരോപിതര്‍ക്ക് കോടതിയില്‍ നീതികിട്ടുകയെന്നത് മനുഷ്യാവകാശമാണെന്നു പറയുന്ന മറുവാദക്കാരുണ്ടാകും. പക്ഷേ, നിയമപരമായ അവകാശങ്ങള്‍ കിട്ടുന്നുവെന്ന് ഉറപ്പാക്കേണ്ടിടംവരെയേ മനുഷ്യാകാശം വരുന്നുള്ളൂ.
അതിനു വക്കീലിനെ നിയോഗിക്കാന്‍ പ്രതിക്ക് അവകാശമുണ്ട്, ആ സേവനം ലഭ്യമാക്കുകയും വേണം. അതിനപ്പുറം ഇത്തരം ക്രമിനല്‍ കേസുകളില്‍ വാദിച്ച് പ്രതിയെ ജയിപ്പിക്കുന്നത് സമൂഹത്തോടുള്ള കടമ മറക്കലാണ്.
പക്ഷേ, ഗോവിന്ദച്ചാമിക്കു വേണ്ടി വാദിക്കില്ലെന്ന് തൃശൂര്‍ കോടതിയിലെ അഭിഭാഷകര്‍ തീരുമാനിച്ചു. സംസ്ഥാനത്തിനു പുറത്തുനിന്നു വക്കീലന്മാരെ കൊണ്ടുവന്നാണ് വാദിച്ചത്. അതായത് നമ്മുടെ സംവിധാനത്തിലെ തകരാറാണിതിന് അടിസ്ഥാനം. ഒരു സമൂല പരിഷ്കരണത്തെക്കുറിച്ചു ചിന്തിക്കാനും ചര്‍ച്ചചെയ്യാനും സമയമായിരിക്കുന്നു.
വായനക്കാര്‍ക്കു പ്രതികരിക്കാം
www.janmabhumidaily.com
പ്രതികരിക്കാൻ ഇവിടെ എഴുതുക: