ആറ്റുകാല്‍ പൊങ്കാല സ്ത്രീകളുടെ ഉത്സവമാണ്. അതില്‍ ജാതിമതഭേദമെന്യേ ആര്‍ക്കും പങ്കെടുക്കാം. ആറ്റുകാല്‍ പൊങ്കാലയെ ഗിന്നസ് ബുക്കില്‍ കയറ്റിയ ജാനറ്റ് എന്ന യൂറോപ്യന്‍ വനിത ഇത്തവണയും ആറ്റുകാല്‍ പൊങ്കാലയ്ക്ക് വരികയും പൊങ്കാല ഇടുകയും ചെയ്തു. ദേവി ഭക്തജനങ്ങളില്‍ ജാതിമതഭേദം ദര്ശിക്കാറില്ലല്ലോ.
ഇത്തവണത്തെ ആറ്റുകാല്‍ പൊങ്കാലയില്‍ ഭക്തകള്‍ക്ക് പ്രസിദ്ധ സാമൂഹ്യ പ്രവര്‍ത്തകയും കവയിത്രിയും പരിസ്ഥിതി പ്രവര്‍ത്തകയുമായ, കേരളത്തിന്റെ എല്ലാമെല്ലാമായ സുഗതകുമാരിയോടൊപ്പം സംഭാരം വിളമ്പിയത് ആരൊക്കെയാണെന്നോ? ഫാദര്‍ സൂസാപാക്യവും ഷഹിര്‍ മൗലവിയും! ഞാന്‍ ഇതേപ്പറ്റി സുഗതയോടാരാഞ്ഞപ്പോള് സുഗത പറഞ്ഞത് അടിസ്ഥാനതത്വം മതങ്ങള്‍ തമ്മില്‍ സ്പര്‍ധയല്ല, മതവൈരാഗ്യം കളഞ്ഞ് എല്ലാവരും സഹിഷ്ണുതയോടെ ജീവിക്കുകയാണ് വേണ്ടത് എന്നാണ്.
ആറ്റുകാല്‍ പൊങ്കാലയ്ക്ക് സംഭാരം വിളമ്പാന്‍ ഗാന്ധിഭവനിലെ കുട്ടികളുമുണ്ടായിരുന്നു. പതിനയ്യായിരം രൂപയുടെ സംഭാരമാണ് അവര്‍ വിളമ്പിയത്. രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 1.30 വരെ അവര്‍ ഈ കര്‍മം നിര്‍വഹിച്ചു.
ഇതേപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചപ്പോള്‍ സുഗത പറഞ്ഞത് തിരുവനന്തപുരത്ത് ശാന്തി സമിതി എന്നൊരു സംഘടന തന്റെ നേതൃത്വത്തില്‍ രൂപപ്പെട്ടിട്ടുണ്ടെന്നും അതിന്റെ ചെയര്‍പേഴ്സണ്‍ താനാണ് എന്നുമാണ്.
ശാന്തിസമിതി കുട്ടികള്‍ക്കായി വളരെയധികം ക്യാമ്പുകള്‍ സംഘടിപ്പിച്ചു. അവരില്‍ മൂല്യബോധവും സാമൂഹ്യബോധവും മതസഹിഷ്ണുതയും എല്ലാം വളര്‍ത്തുക എന്ന ഉദ്ദേശത്തോടെയാണ് ഈ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്.
കേരളം സംഘര്‍ഷങ്ങളുടെ നാടായി മാറുകയാണല്ലൊ. അതോടൊപ്പം കേരളത്തില്‍ മാവോ തീവ്രവാദികളും തങ്ങളുടെ സാന്നിദ്ധ്യം നിറ്റാ ജലാറ്റിന്‍ ഓഫീസ് ആക്രണത്തിലൂടെയും കളമശ്ശേരിയിലെ സംഘര്‍ഷത്തിലൂടെയും മറ്റും പ്രകടമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് തുഷാര്‍, ജെയ്സണ്‍ കൂപ്പര്‍ എന്ന രണ്ടുപേര്‍ അറസ്റ്റിലാകുകയും ചെയ്തു. അവര്‍ ജാമ്യത്തിനുവേണ്ടി വാദിച്ചത് തങ്ങള്‍ തീവ്രവാദികളല്ല, സാമൂഹ്യപ്രവര്‍ത്തകരാണ് എന്നുപറഞ്ഞായിരുന്നു. കോടതിക്ക് പക്ഷേ ഇത് ബാധ്യപ്പെട്ടില്ല. അവര്‍ക്ക് ജാമ്യം നിഷേധിക്കപ്പെട്ടു.
വലിയതുറ, നാദാപുരം എന്നീ സ്ഥലങ്ങളിലും മാര്‍ക്സിസ്റ്റ് മുസ്ലിം സംഘര്‍ഷവും ഹിന്ദു മുസ്ലിം സഘര്‍ഷവും ഉണ്ടായിട്ടുണ്ട്. നാദാപുരം ഒരു സംഘര്‍ഷമേഖലയാണ്. ഞാന്‍ ‘ഇന്ത്യന്‍ എക്സ്പ്രസി’ന്റെ ലേഖികയായിരുന്നപ്പോള്‍ നാദാപുരം സന്ദര്‍ശിച്ച്, സ്ത്രീകളുടെ അഭിമുഖം എടുത്ത് റിപ്പോര്‍ട്ട് നല്കുകയുണ്ടായി. ഇപ്പോഴും അവിടെ സംഘര്‍ഷം സംജാതമായിരിക്കുന്നു.
സുഗതകുമാരി പറയുന്നത് നമുക്ക് വേണ്ടത് ശത്രുതയല്ല, മറിച്ച് പരസ്പര ബഹുമാനവും സഹിഷ്ണുതയുമാണ് എന്നാണ്. ഇപ്പോള്‍ ശാന്തി സമിതി ഈ മേഖലകള്‍ സന്ദര്‍ശിച്ച് അവിടെ ശാന്തിയുടെ സന്ദേശം പകരാന്‍ പുറപ്പെടുകയാണ്.
സ്ത്രീകള്‍ക്കുനേരെ വര്‍ധിക്കുന്ന അക്രമങ്ങളെപ്പറ്റി, അത് എങ്ങനെയാണ് തടയേണ്ടത് എന്നതിനെപ്പറ്റി അവബോധം വളര്‍ത്താന്‍ ശാന്തിസമിതി എന്തുകൊണ്ട് ശ്രമിക്കുന്നില്ല എന്ന എന്റെ ചോദ്യത്തിന് അതിനാണ് തങ്ങള്‍ കുട്ടികള്‍ക്ക് വേണ്ടി ക്യാമ്പുകള്‍ സംഘടിപ്പിച്ച് അവരില്‍ അവബോധം വളര്‍ത്താന്‍ ശ്രമിക്കുന്നത് എന്നായിരുന്നു സുഗതയുടെ മറുപടി. അത് ഭാവിതലമുറയുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുമായിരിക്കും. പക്ഷെ ഇന്ന് സ്ത്രീകള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന ദുരന്തങ്ങള്‍ക്കും ഒരു പരിഹാരം ആവശ്യമാണല്ലോ.
‘നിര്‍ഭയ’ എന്ന പെണ്‍കുട്ടിയെ ബസില്‍ കൂട്ട ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ കേസിലെ പ്രതി മുകേഷ് സിംഗ് എന്ന തടവുകാരന്റെ അഭിമുഖം ബിബിസി എടുത്തത് വന്‍ വിവാദം ഉയര്‍ത്തുകയും അത് ഭാരതത്തില്‍ പ്രദര്‍ശിപ്പിക്കരുതെന്ന ഉത്തരവ് ഇറങ്ങുകയും ചെയ്തെങ്കിലും ഒരു ദിവസം രാവിലെ ബിബിസി അത് പ്രദര്‍ശിപ്പിക്കുകതന്നെ ചെയ്തു. ബ്രിട്ടീഷ് ഗവണ്മെന്റിന്റെ നിലപാട് ബിബിസി എന്ന മാധ്യമത്തിന് അവര്‍ വിലക്കേര്‍പ്പെടുത്തില്ല എന്നായിരുന്നു. നിര്‍ഭയയുടെ ബലാത്സംഗ മരണത്തിനുശേഷം മുകേഷ് സിംഗ് പറഞ്ഞത് അവള്‍ക്ക് കുറെക്കൂടി സഹകരിക്കാമായിരുന്നു എന്നാണ്! അയാളുടെ അഭിഭാഷകന് പറഞ്ഞതാകട്ടെ ”വഴിയില്‍ മധുരം കണ്ടാല്‍ ആരായാലും കഴിക്കും” എന്നും!!
നിര്‍ഭയ സംഭവം ഉണ്ടായശേഷം ദല്‍ഹി ബലാത്സംഗ തലസ്ഥാനമാണെന്ന ആഗോളപ്രചാരണമുണ്ടായി. ബിബിസി ഡോക്യുമെന്ററിയെ എതിര്‍ത്തതും സ്ത്രീകള്‍ ഉപഭോഗവസ്തു ആണെന്ന പരോക്ഷമായ സന്ദേശം അത് നല്കുന്നതിനാലാണ്.
ഭാരതത്തിലെയും കേരളത്തിലെയും ഇപ്പോഴത്തെ പശ്ചാത്തലമെടുത്താല്‍ കേരളത്തില്‍ ഇന്ന് സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും വീട്ടിലും സ്കൂളിലും പൊതുസംഘങ്ങളിലും ട്രെയിനിലും ഓട്ടോറിക്ഷയിലും ഒന്നും സുരക്ഷിതത്വമില്ല. രാത്രികള്‍ അവള്‍ക്ക് അന്യമാണ്. ഒറ്റക്ക് സഞ്ചരിക്കുന്ന സ്ത്രീയെ/പെണ്‍കുട്ടിയെ കണ്ടാല്‍ ബലമായി പിടിച്ചുകൊണ്ടുപോയി ബലാത്സംഗം ചെയ്യപ്പെടുന്നു. ട്രെയിനില്‍ വച്ചാണ് സൗമ്യയെ ഗോവിന്ദച്ചാമി എന്ന നീചന് ബലാത്സംഗം ചെയ്ത് കൊന്നത്.
കേരളത്തില്‍ 2013 ല്‍ 33707 ബലാത്സംഗങ്ങളുണ്ടായി. 2012 ല്‍ ഇത് 29,923 ആയിരുന്നു. ഇത് എന്‍സിആര്‍ബിയുടെ കണക്കുപ്രകാരമാണ്. 2010 ല്‍ 2,13,585 ബലാത്സംഗങ്ങളുണ്ടായെങ്കില് 2012 ല്‍ അത് 2,44,270 ആയി. 6.8 ശതമാനം വര്‍ധന. ഈ കണക്ക് സംസ്കാരമുള്ള ഏത് മലയാളിയേയും ലജ്ജിപ്പിക്കും.
യഥാര്‍ത്ഥത്തില്‍ നമ്മള് സംസ്കാരസമ്പന്നരാണോ? സാക്ഷരത എന്നാല്‍ സംസ്കാരമല്ല എന്ന് ഞാന്‍ തിരിച്ചറിയുന്നു. ഇന്ന് സ്ത്രീകള്‍ക്ക് വീട്ടില്‍ സുരക്ഷിതത്വമില്ല. അച്ഛനും സഹോദരനും ചേര്‍ന്ന് മകളെ പീഡിപ്പിച്ചപ്പോള്‍ അവള് തീകൊളുത്തി മരിച്ചു. യാതൊരു മനഃസാക്ഷിക്കുത്തുമില്ലാതെ അവര്‍ രണ്ടാമത്തെ മകളെ സമീപിച്ചപ്പോള്‍ അവള് സ്കൂളില്‍ വിവരം പറഞ്ഞ് ഇരുവരേയും അറസ്റ്റ് ചെയ്യിച്ചു.
വീട്ടില്‍ അച്ഛന് മൂന്നുവയസ്സുകാരിയെ ബലാത്സംഗം ചെയ്യുന്നു. അമ്മ അത് നിശ്ശബ്ദം സഹിക്കുന്നു. കാരണമെന്തെന്നല്ലേ? മൂന്നുവയസ്സുകാരിക്ക് 30 വയസ്സാകുമ്പോള്‍ അവളെ വിവാഹം ചെയ്തയക്കാനുള്ളതാണ്! അവളുടെ പേര് കളങ്കിതമാകാന്‍ പാടില്ലത്രേ!!
കേരളത്തില്‍ പെണ്‍വാണിഭം ഇന്ന് ഒരു വന്‍ വ്യവസായമാണ്. പറവൂരില്‍ ഒരമ്മ പെണ്‍വാണിഭം നടത്തുന്ന ശോഭാ ജോണിന് സ്വന്തം മകളെ ഒരുലക്ഷം രൂപയ്ക്ക് വിറ്റു. പെണ്‍വാണിഭം നടക്കുന്നത് ഫഌറ്റുകളിലായതിനാല് അത് അറിയപ്പെടാതെ പോകുന്നു. കൊടുംകുറ്റവാളി നിസാമിന്റെ ഫഌറ്റില്‍നിന്ന് കൊക്കെയ്ന്‍ ഉപയോഗിക്കുന്ന പെണ്‍കുട്ടികളെ പിടികൂടുകയുണ്ടായി.
സ്ത്രീപീഡനത്തിനെതിരെ ധാരാളം നിയമങ്ങളുണ്ട്. പക്ഷേ ഈ വിഷയത്തില്‍ നിയമം നോക്കുകുത്തിയാണ്. അല്ലെങ്കിലും 12 ക്രിമിനല്‍ കേസുകളില്‍ പ്രതിയായ നിസാമിനെതിരെ കാപ്പ ചുമത്താന്‍പോലും സര്‍ക്കാര്‍ ആദ്യം തയ്യാറായില്ല. ഈ സര്‍ക്കാര്‍ മദ്യമുതലാളികള്‍ നിയന്ത്രിക്കുന്ന സര്‍ക്കാരാണെന്ന പേരുദോഷവും വരുത്തിവച്ചിട്ടുണ്ട്.
മാതാ, പിതാ, ഗുരു ദൈവം എന്ന ആപ്തവാക്യം ഇന്ന് അര്‍ത്ഥശൂന്യമാണ്. ഞാന്‍ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ കിടക്കുമ്പോള്‍ കൂട്ടമാനഭംഗത്തിനിരയായ ഒരു 90 വയസ്സുകാരിയെ അവിടെ പ്രവേശിപ്പിച്ചു. സന്ധ്യാസമയത്ത് പുല്ല് മുറിയ്ക്കുകയായിരുന്ന അവരെ ഒരുകൂട്ടം മദ്യപര്‍ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു.
കേരളത്തിലെ അപചയങ്ങള്‍ക്ക് പ്രധാന കാരണം വര്‍ധിച്ചുവരുന്ന മദ്യപാനമാണ്. കേരളത്തില്‍ പ്രതിശീര്‍ഷ മദ്യോപയോഗം 8.2 ലിറ്റര്‍ മദ്യമാണ്. മദ്യനിരോധനം പ്രാവര്‍ത്തികമാകാത്തത് വ്യാജമദ്യം അരങ്ങുതകര്‍ക്കും എന്നതിനാലാണ്. ചാരായനിരോധനം വന്നപ്പോള്‍ വൈപ്പിന്‍ മദ്യദുരന്തത്തില്‍ മരിച്ചത് 80ലധികം പേരായിരുന്നു. വളരെപേര്‍ക്ക് കാഴ്ച നഷ്ടപ്പെട്ടു.
ഞാന്‍ ഇതെല്ലാം എഴുതുന്നത് സുഗതകുമാരിയുടെകൂടെ ശ്രദ്ധയ്ക്കാണ്. ഒരിക്കല്‍ ഒരു മൂന്നുവയസ്സുകാരിയെ അപ്പൂപ്പന് ലൈംഗികമായി ആക്രമിച്ച് അവള് ‘അഭയ’യിലെത്തി. ”എന്തുപറ്റി മോളേ” എന്ന ചോദ്യത്തിന് അപ്പൂപ്പന് ചീത്തയാ എന്നുമാത്രം കുട്ടിപറഞ്ഞു. കുട്ടികളുടെ നേരെ നടക്കുന്ന അക്രമങ്ങള്‍ വിവരിക്കാന്‍ അവര്‍ക്ക് ഭാഷയില്ല. പലപ്പോഴും അവര്‍ ആംഗ്യംകൊണ്ടാണ് പറയാന്‍ ശ്രമിക്കുന്നത്.
നിര്‍ഭയ കേസ് ഉയര്‍ന്നപ്പോള്‍ മന്‍മോഹന്‍സിംഗ് സര്‍ക്കാര്‍ ഒരുകോടിയുടെ നിര്‍ഭയ ഫണ്ട് പ്രഖ്യാപിച്ചെങ്കിലും അതില്‍ ഒരുരൂപ പോലും ചെലവായില്ല. ഈ ദുഷിച്ച സാമൂഹ്യവ്യവസ്ഥിതിക്കെതിരെ സര്‍ക്കാരുകള്‍ നിസ്സംഗരായിരുന്നു. സുഗതകുമാരിയെപ്പോലുള്ള സോഷ്യല്‍ ആക്ടിവിസ്റ്റുകള്‍ ഈ രംഗം ശുദ്ധീകരിക്കാന്‍ ശ്രമിക്കേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: