ന്യൂദല്‍ഹി: രാഷ്‌ട്രപിതാവ് മഹാത്മാഗാന്ധി ബ്രിട്ടീഷ് ചാരനായിരുന്നുവെന്ന് സുപ്രീംകോടതി മുന്‍ ജഡ്ജിയും പ്രസ് കൗണ്‍സില്‍ മുന്‍ ചെയര്‍മാനുമായ മാര്‍ക്കണ്ഡേയ കട്ജു. ഭാരതത്തിന് വലിയ നാശം ഉണ്ടാക്കിയ ആളാണ് ഗാന്ധിയെന്നും തന്റെ ബ്‌ളോഗിലൂടെ കട്ജു ആരോപിക്കുന്നു. കട്ജുവിന്റെ ആരോപണം വന്‍ വിവാദമാണ് ഉയര്‍ത്തിയിരിക്കുന്നത്.
ഈ പ്രസ്താവനയുടെ പേരില്‍ തനിക്കെതിരെ ഉയര്‍ന്നിരിക്കുന്ന രൂക്ഷ വിമര്‍ശനങ്ങളെ കാര്യമാക്കുന്നില്ല. പ്രശസ്തി ആഗ്രഹിക്കുന്ന ഒരാളല്ല താനെന്നും കട്ജു പറയുന്നു. പലരുടെയും നിന്ദയും വിമര്‍ശനവും കാര്യമാക്കാതെ തനിക്ക് വിശ്വാസമുള്ള കാര്യങ്ങള്‍ രാജ്യതാത്പര്യത്തെ മുന്‍നിര്‍ത്തിയാണ് പറയുന്നത്.
1. ഭാരതത്തില്‍ വ്യത്യസ്തമായ മതങ്ങള്‍, ജാതികള്‍, വര്‍ഗ്ഗങ്ങള്‍, ഭാഷകള്‍ എന്നിങ്ങനെ അതിബൃഹത്തായ വൈവിധ്യങ്ങളുണ്ട്. അതുകൊണ്ട് തന്നെ ബ്രിട്ടീഷുകാര്‍ വിഭജിച്ച് ഭരിക്കുക എന്ന തന്ത്രമാണ് ഇവിടെ പയറ്റിയത്.
നിരവധി ദശാബ്ദങ്ങളിലൂടെ മതത്തെ രാഷ്‌ട്രീയത്തില്‍ കലര്‍ത്തിയ ഗാന്ധി ഭിന്നിപ്പിച്ച് ഭരിക്കുകയെന്ന ബ്രിട്ടീഷ് തന്ത്രം തന്നെയാണ് നടപ്പാക്കിയത്. ഗാന്ധിജിയുടെ പ്രസംഗങ്ങളും എഴുത്തുകളും ശ്രദ്ധിക്കുക. സൗത്ത് ആഫ്രിക്കയില്‍ നിന്നും 1915ല്‍ ഭാരതത്തിലെത്തി 1948ല്‍ മരിക്കുന്നതുവരെയുള്ള എല്ലാ പ്രസംഗങ്ങളിലും ലേഖനങ്ങളിലും മതത്തിനാണ് ഊന്നല്‍ നല്‍കിയിരിക്കുന്നത്.
1921 ജൂണ്‍ 10ന് യങ് ഇന്ത്യയില്‍ എഴുതി, താനൊരു സനാതന ഹിന്ദുവാണെന്നും വര്‍ണ്ണാശ്രമ ധര്‍മ്മങ്ങളില്‍ വിശ്വസിക്കുന്നുണ്ടെന്നും. ഗോ സംരക്ഷണത്തില്‍ വിശ്വസിക്കുന്നു. രഘുപതി രാഘവ രാജാറാം എന്ന ഭജനയാണ് അദ്ദേഹം പൊതുയോഗങ്ങളില്‍ പാടിയിരുന്നത്. ഗാന്ധിജിയുടെ ഈ നടപടികളാണ് മുസ്ലിം ലീഗിന്റെ സ്ഥാപനത്തിലേക്ക് നയിച്ചത്. ഇത് ബ്രിട്ടീഷുകാരുടെ വിഭജിച്ച് ഭരിക്കുക എന്ന തന്ത്രത്തിന്റെ തുടര്‍ച്ചയല്ലേയെന്നും കട്ജു ചോദിക്കുന്നു.
2. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ ബ്രിട്ടീഷ് ഭരണത്തിനെതിരെ വിപ്ലവാത്മക സമരങ്ങള്‍ ആരംഭിച്ചിരുന്നു. അനുശീലന്‍ സമിതി, യുഗന്ദര്‍ തുടങ്ങിയ കൂട്ടായ്മകളും വിപ്ലവകാരികളായ സൂര്യ സെന്‍, രാമപ്രസാദ് ബിസ്‌മെല്‍, ചന്ദ്രശേഖര ആസാദ്, ഭഗത് സിങ്, രാജ്ഗുരു, അഷ്ഫാക്കുള്ള എന്നിവരുടെ നേതൃത്വത്തിലായിരുന്നു പോരാട്ടങ്ങള്‍. അവരുടെ നേതൃത്വത്തില്‍ വന്‍മുന്നേറ്റങ്ങള്‍ ഉയര്‍ന്നു വന്നു. വിജയകരമായി വിപ്ലവ സമരത്തിന്റെ ദിശ അക്രമരാഹിത്യത്തിന്റെ മാതൃകയായ സത്യഗ്രഹത്തിലേക്ക് കൊണ്ടുവരികയായിരുന്നു ഗാന്ധിചെയ്തത്. ഇത് ബ്രിട്ടീഷ് താല്‍പര്യത്തെ സഹായിക്കാനായിരുന്നു.
3. ഗാന്ധിയുടെ സാമ്പത്തിക ശാസ്ത്രം പിന്തിരിപ്പനായിരുന്നു. ഗ്രാമങ്ങള്‍ സ്വയം പര്യാപ്തമാകണമെന്ന് പറയുമ്പോള്‍ ജാതിയടിസ്ഥാനത്തില്‍ സമൂഹം തിരിക്കപ്പെടുകയും അവരുടെ നിയന്ത്രണം ഭൂവുടമകളുടെയും ജന്മികളുടെയും കൈകളിലാവുമെന്ന് എല്ലാവര്‍ക്കുമറിയാം. വ്യവസായ വിപ്ലവത്തിന് ഗാന്ധി എതിരായിരുന്നു. ചര്‍ക്ക മുതലായ പിന്തിരിപ്പന്‍ ആശയങ്ങളാണ് അദ്ദേഹം പ്രചരിപ്പിച്ചത്. ട്രസ്റ്റി ഷിപ്പ് സിദ്ധാന്തം തന്നെ വിഡ്ഢിത്തമാണ്. വിഭജനത്തെത്തുടര്‍ന്ന് വന്‍ വര്‍ഗ്ഗീയ കലാപമാണ് അരങ്ങേറിയത്. ഗാന്ധി പതിറ്റാണ്ടുകളായി നടത്തിയ പ്രസംഗങ്ങളും എഴുത്തുകളുമാണ് രാഷ്‌ട്രത്തിന്റെ വിഭജനത്തിലേക്ക് നയിച്ചതെന്നും കട്ജു പറയുന്നു.
ബ്ലോഗിലെ ഗാന്ധിക്കെതിരായ കഠ്ജുവിന്റെ വിമര്‍ശനത്തിന്റെ പൂര്‍ണ്ണ രൂപം
പ്രതികരിക്കാൻ ഇവിടെ എഴുതുക: