കരിപ്പൂര്‍: ഷാര്‍ജയില്‍ നിന്ന് കരിപ്പൂരിലെത്തിയ എയര്‍ ഇന്ത്യ വിമാനത്തിന്റെ സീറ്റിനടിയില്‍ നിന്ന് രണ്ട്കിലോ സ്വര്‍ണ്ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടി. സീറ്റില്‍ സ്വര്‍ണം ഒളിപ്പിച്ച കോഴിക്കോട് എകരൂര് തെങ്ങിന് കുന്നുമ്മല്‍ ഹാഷിഖ്(25) എന്ന യാത്രക്കാരന് പിടിയിലായിട്ടുണ്ട്.
ഇന്നലെ രാവിലെ ആറിന് ഷാര്‍ജയില്‍ നിന്ന് കരിപ്പൂരിലെത്തിയ എയര്‍ ഇന്ത്യ 998 വിമാനത്തിലാണ് ഹാഷിഖ് വന്നത്.
തുടര്‍ന്ന് എമിഗ്രേഷന്‍ കസ്റ്റംസ് പരിശോധനകള്‍ കഴിഞ്ഞ് പുറത്തു കടക്കാനൊരുങ്ങുകയായിരുന്നു. ഇതിനിടയിലാണ് കസ്റ്റംസിന് രഹസ്യവിവരം ലഭിക്കുന്നത്. തുടര്‍ന്ന് ഹാഷിഖിനെ ചോദ്യം ചെയ്തപ്പോഴാണ് വിമാനത്തിന്റെ സീറ്റിനടയില്‍ സ്വര്‍ണ്ണം ഒളിപ്പിച്ചതായി സമ്മതിച്ചത്. കരിപ്പൂര്‍ എയര്‍ കസ്റ്റംസ് ഇന്റെലിജന്‍സ് വിഭാഗം ഹാഷിഖുമായി വീണ്ടും വിമാനത്തില്‍ കയറി സ്വര്‍ണം കണ്ടെടുക്കുകയായിരുന്നു.
വിമാന സീറ്റിനടയിലെ സേഫ്റ്റി ജാക്കറ്റ് സൂക്ഷിക്കുന്ന ഭാഗത്ത് കാര്‍ബണ്‍ പേപ്പറിലും സെല്ലോടേപ്പിലും ഒളിപ്പിച്ച നിലയിലായിലായിരുന്നു. ഒരു കിലോ വീതമുളള സ്വിസ് ബാങ്ക് മുദ്ര ചെയ്ത രണ്ട് സ്വര്‍ണ്ണക്കട്ടികളാണ് കണ്ടെത്തിയത്. പിടികൂടിയ സ്വര്‍ണത്തിന് 55 ലക്ഷം രൂപ വിലയുണ്ട്.
കസ്റ്റംസ് അസി. കമ്മീഷണര്‍ സി.പി.എം. അബ്ദുള്‍ റഷീദിന്റെ നേതൃത്വത്തില്‍ ഇന്റലിജന്‍സ് സൂപ്രണ്ടുമാരായ ഫ്രാന്‍സിസ് കോടങ്കണ്ടത്ത്, സി.ടി.ര ജിത്, യു. ബാലന്, ടി. ഉണ്ണികൃഷ്ണന്, ഇന്റലിജന്‍സ് ഓഫീസര്‍മാരായ അശോക് കുമാര്‍, ഹവീല്‍ദാര്‍ ഹെഡ് സി.സി. ശിവദാസന്‍, ഹവീല്‍ദാര്‍മാരായ എ.ആര്. പ്രദീപ്, ഗിര്ശിര് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സ്വര്‍ണ്ണം പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: