ഇടുക്കി: ഡിപ്പാര്‍ട്ട്മെന്റ്തല അന്വേഷണത്തില്‍ അനുകൂലമായ റിപ്പോര്‍ട്ട് നല്കാന് കാല് ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് ആരോപിച്ച് വിവാദ എസ്.പി ജേക്കബ് ജോബിനെതിരെ കോട്ടയം വിജിലന്‍സ് എസ്.പിക്ക് പരാതി. ഏറ്റുമാനൂര്‍ പോലീസ് സ്റ്റേഷനിലെ റിട്ട. എസ്.ഐ നീണ്ടൂര്‍ സ്വദേശി ദാസപ്പന് എന്‍.ആര് ആണ് പരാതിക്കാരന്. പണം ആവശ്യപ്പെടുന്നതിന് മുന്‍പ് ചങ്ങനാശേരിയിലെ ഒരു ഇടനിലക്കാരന്‍വഴി മൂന്നുകുപ്പി മുന്തിയ ഇനം മദ്യവും ജേക്കബ് ജോബിനെന്ന് പറഞ്ഞ് വാങ്ങിയതായാണ് മറ്റൊരു ആരോപണം.
ജേക്കബ് ജോബ് കോട്ടയത്ത് നാര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി ആയിരിക്കുന്ന സമയത്തായിരുന്നു സംഭവം. 2007ല്‍ റിട്ട. എസ്ഐ ദാസപ്പന്റെ പിതൃസഹോദരനുമായി പണം സംബന്ധിച്ച് തര്‍ക്കം ഉണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് ദാസപ്പനെതിരെ പ്രേരണകുറ്റത്തിന് കേസെടുത്തു. കേസ് നിലവില്‍ വന്നതിനെത്തുടര്‍ന്ന് ദാസപ്പനെ സസ്പെന്റെ ചെയ്തു. പിന്നീട് ഡിപ്പാര്‍ട്ട്മെന്റ് തലത്തില്‍ നടത്തിയ അന്വേഷണത്തിന്റെ ചുമതല ജേക്കബ് ജോബിനായിരുന്നു.
അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തില്‍ അനുകൂലമായ നിലപാടെടുക്കാമെന്ന് ജേക്കബ് ജോബ് പറഞ്ഞിരുന്നു. അന്തിമ റിപ്പോര്‍ട്ട് നല്‍കുന്നതിന് മുമ്പായാണ് അനുകൂലമായ റിപ്പോര്‍ട്ട് നല്കണമെങ്കില് കാല് ലക്ഷം രൂപ തരണമെന്ന് ആവശ്യപ്പെട്ടത്. ഇത്രയും പണം തന്റെ പക്കലില്ലെന്ന് പറഞ്ഞ് മടങ്ങിപ്പോരുകയായിരുന്നെന്ന് ദാസപ്പന് ജന്മഭൂമിയോട് പറഞ്ഞു.
വകുപ്പുതല അന്വേഷണത്തില്‍ സാക്ഷികളെല്ലാം ദാസപ്പന് അനുകൂലമായ മൊഴി നല്‍കിയെങ്കിലും ജേക്കബ് ജോബ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് ദാസപ്പനെതിരായിരുന്നു.
2013 ഇത് സംബന്ധിച്ച് ഏറ്റുമാനൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി വിധി പ്രഖ്യാപിച്ചു. ദാസപ്പന് കുറ്റക്കാരനല്ലെന്നായിരുന്നു വിധി. തുടര്‍ന്ന് ജോലിയില്‍ തിരികെ പ്രവേശിക്കുകയും 2014 ജൂണില്‍ ഏറ്റുമാനൂര്‍ സ്റ്റേഷനില്‍നിന്ന് പിരിയുകയുമായിരുന്നു.
രാഷ്ട്രീയസ്വാധീനം ഉപയോഗിച്ച് ജേക്കബ് ജോബ് കോട്ടയം എസ്.പിയാകുമെന്നും അങ്ങനെവന്നാല്‍ തനിക്കെതിരെ നടപടിയുണ്ടാകുമെന്നുള്ള ഭയംമൂലവുമാണ് പരാതി നല്കാന് വൈകിയതെന്നും ദാസപ്പന് പറഞ്ഞു. പരാതി ലഭിച്ചിട്ടില്ലെന്നും ഇന്ന് ഓഫീസില്‍ എത്തി അന്വേഷിച്ചതിന് ശേഷം പരാതിയെക്കുറിച്ച് അറിയിക്കാമെന്നുമാണ് കോട്ടയം വിജിലന്‍സ് എസ്.പി അലക്സ് എം.വര്‍ക്കി പ്രതികരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: