ആലപ്പുഴ: സംസ്ഥാനം കടുത്ത വരള്‍ച്ചയുടെ ഭീഷണിയിലായിട്ടും ജല അതോറിറ്റിക്ക് ഫണ്ട് അനുവദിക്കാതെ സര്‍ക്കാരിന്റെ അലംഭാവം. വേനല്‍ കടുത്തതോടെ ജലസ്രോതസുകള്‍ വറ്റി കുടിവെള്ളലഭ്യത കുറഞ്ഞു. ജല അതോറിറ്റി വിതരണം ചെയ്യുന്ന വെള്ളത്തിന്റെ അളവിലും കുറവ് അനുഭവപ്പെടുന്നുണ്ട്. സാമ്പത്തിക പ്രതിസന്ധിമൂലം ജല അതോറിറ്റിക്ക് ഫണ്ട് അനുവദിക്കാത്തത് വരള്‍ച്ച നേരിടാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തടസമാകുന്നു.
2013ല്‍ വരള്‍ച്ച നേരിടുന്നതിന് രൂപംകൊടുത്ത പ്രവൃത്തികള്‍ക്ക് ഭരണാനുമതി ലഭിച്ചത് കഴിഞ്ഞ വര്‍ഷം അവസാനമാണെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. ഈ വര്‍ഷം ഫണ്ട് അനുവദിക്കുന്ന കാര്യത്തില്‍ ഇതുവരെ യാതൊരു വ്യക്തതയുമില്ല. സര്‍ക്കാറിന്റെ സാമ്പത്തിക പ്രതിസന്ധിയാണ് കാരണമായി പറയപ്പെടുന്നത്. ഇതിനാല്‍ പൊട്ടിയ പൈപ്പുകള്‍ മാറ്റിയിടല്‍, ടാങ്കുകളുടെ അറ്റകുറ്റപ്പണി എന്നിവ തടസപ്പെട്ടു. ഈ വര്‍ഷം പുതിയ പ്രവൃത്തികള്‍ക്ക് രൂപംകൊടുക്കാന്‍ പോലും സാധിച്ചിട്ടില്ല.
സര്‍ക്കാരിന്റെ അനാസ്ഥ സംസ്ഥാനത്തെ ശുദ്ധജല ക്ഷാമം രൂക്ഷമാക്കും. ജനം കുടിവെള്ളത്തിനായി നെട്ടോട്ടമോടി തുടങ്ങിയിട്ടും പ്രശ്ന പരിഹാരത്തിനായി ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. പൂര്‍ത്തിയായ പ്രവൃത്തികളുടെ തുക ലഭിക്കാത്തതിനാല്‍ കരാറുകാര്‍ പണി നിര്‍ത്തിയത് ജല അതോറിറ്റിയുടെ പദ്ധതികളെ ഇതിനകം ബാധിച്ചു കഴിഞ്ഞു. ജല അതോറിറ്റിയുടെ പ്രവൃത്തികള്‍ ടെന്‍ഡര്‍ ചെയ്യണമെങ്കില്‍ രണ്ടുമാസം വേണ്ടി വരും. ഈ സാഹചര്യത്തില്‍ ഇത്തവണ വേനലില്‍ ശുദ്ധജല ദൗര്‍ലഭ്യത്തിന് പരിഹാരം കാണുക അതീവ ദുഷ്ക്കരമാണ്.
സംസ്ഥാനത്തെ ഉയര്‍ന്ന പ്രദേശങ്ങളില്‍ ഓരോ വര്‍ഷം കഴിയുംതോറും ഭൂഗര്‍ഭ ജലനിരപ്പ് താഴുന്നതായി ഭൂജലവകുപ്പിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു.
ഉയര്‍ന്ന പ്രദേശങ്ങളിലും കിണറുകളിലും മറ്റ് ഉറവിടങ്ങളിലും ജലനിരപ്പ് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഒരടി മുതല്‍ ഒന്നരയടിവരെ താഴ്ന്നതായാണ് പഠന റിപ്പോര്‍ട്ടുകള്‍. പലയിടങ്ങളിലും ജലത്തില്‍ ഉപ്പുരസത്തിന്റെ അളവ് കൂടി.
ചിലപ്രദേശങ്ങളില്‍ വെള്ളത്തില്‍ അപകടകാരികളായ മൂലകങ്ങളുടെ സാന്നിധ്യവും കണ്ടെത്തിയിട്ടുണ്ട്. പരമ്പരാഗത ജലസ്രോതസുകളും നീര്‍ത്തടങ്ങളും നശിപ്പിച്ചതും അനിയന്ത്രിതമായ മണല്‍ ഖനനവും ചെളിയെടുപ്പും ഭൂജലനിരപ്പ് കുറയുന്നതിന് കാരണമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: