ലക്കിടി (വയനാട്): കരിന്തണ്ടന് മൂപ്പന്റെ ഗോത്രം മണ്ണിന്റെ സ്വരവും സംഗീതവും ഉള്‍ക്കൊണ്ടവരാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറിയും ജന്മഭൂമി ചെയര്‍മാനുമായ കുമ്മനം രാജശേഖരന്. പീപ്പിന്റെ നേതൃത്വത്തില്‍ നടന്ന കരിന്തണ്ടന് സ്മൃതിയാത്രയുടെ സമാപനസമ്മേളനം വയനാട് ലക്കിടിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരുനാടിന്റെ കാവലാളും ഉജ്ജ്വല പ്രതീകവുമാണ് കരിന്തണ്ടന് മൂപ്പന്. വിദഗ്ദ്ധ വിദ്യാഭ്യാസമൊന്നും അദ്ദേഹത്തിന് ലഭിച്ചിരുന്നില്ല. നാഗരിക സംസ്ക്കാരത്തിന്റെ കുലപതികളായ ബ്രിട്ടീഷ് എഞ്ചിനീയര്‍മാര്‍ കരിന്തണ്ടന്റെ കാല്ക്കല് വീണ കാഴ്ച്ചയാണ് വയനാട് ചുരം റോഡ് നമ്മെ പഠിപ്പിക്കുന്നത്. കരിന്തണ്ടന് സത്യമാണ്. സത്യം എന്നും നിലനില്ക്കും. കാലം അതിനെ കൂടുതല്‍ പ്രോജ്ജ്വലിപ്പിക്കും. കരിന്തണ്ടന് സ്മൃതിയാത്ര ഇക്കാരണത്താല്‍തന്നെ കേരളസമൂഹം ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഗോത്രകുലത്തില്‍ ജനിച്ചുവളര്‍ന്ന കരിന്തണ്ടന് ലോകനന്മയ്ക്കായി ഒരു പാതയുടെ ദിശ കാണിച്ചെങ്കില്‍ കരിന്തണ്ടന്റെ പിന്മുറക്കാരായ പണിയസമുദായംഗങ്ങളും കാലങ്ങളായി ഇതുതന്നെയാണ് ചെയ്തുവന്നത്. എന്നാല്‍ ഇവരുടെ പ്രവര്‍ത്തനങ്ങള്‍ പൊതുസമൂഹം തിരിച്ചറിഞ്ഞില്ല. കരിന്തണ്ടനോട് സര്‍ക്കാര്‍ കാണിച്ച അനാദരവ് തന്നെ ഏറ്റവും വലിയ ദൃഷ്ടാന്തം. മൂപ്പന് ഉചിതമായ സ്മാരകം പണിയേണ്ടതാണ്.
പഴശ്ശിയുദ്ധങ്ങള്ക്ക് നേതൃത്വം കൊടുത്ത കുറിച്ച്യ പോരാളികളുടെ നാടാണ് വയനാട്. പീപ്പ് നടപ്പാക്കിവരുന്ന കര്‍മ്മ പരിപാടികള്‍ സമൂഹത്തിന്റെ കഷ്ടത മാറ്റുന്നു. മൂപ്പനോടുള്ള കടപ്പാടിന്റെ തിരിച്ചറിവാണ് കാലങ്ങളായി അടിവാരത്തുനിന്നും ലക്കിടിയിലേക്കുള്ള കരിന്തണ്ടന് സ്മൃതിയാത്ര.
സമാപനസമ്മേളനത്തില്‍ ആദിവാസി സംഘം വയനാട് ജില്ലാപ്രസിഡണ്ട് പി.ആര്. വിജയന് അധ്യക്ഷത വഹിച്ചു. വനവാസി വികാസകേന്ദ്രം സംസ്ഥാന അദ്ധ്യക്ഷന്‍ പള്ളിയറ രാമന്, ആര്‍എസ്എസ് ജില്ലാകാര്യവാഹ് കെ.ജി. സുരേഷ്, പീപ്പ് ഡയറക്ടര്‍ എസ്. രാമനുണ്ണി, ഹിന്ദുഐക്യവേദി ജില്ലാപ്രസിഡണ്ട് സി.പി. വിജയന്, ടി.വി. രാഘവന്, വാസുദേവന്‍ ചീക്കല്ലൂര്‍, ഇ.കെ. സോമന്, ചടയന്‍, രാജു പേരാവൂര്‍, എം.പി. പത്മനാഭന്, എം.ആര്. പ്രദീപ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: