മുംബൈ: ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ള സ്ത്രീക്ക് ഭര്‍ത്താവില്‍നിന്നും ജീവനാംശം നേടാന്‍ അര്‍ഹതയില്ലെന്ന് മുംബൈയിലെ ഒരു കുടുംബ കോടതിയുടെ വിധി. വിവാഹമോചനം നേടിയ ഭര്‍ത്താവില്‍നിന്നും മാസം രണ്ടുലക്ഷം രൂപ ജീവനാംശം തേടി ഭാര്യ സമര്‍പ്പിച്ച കേസ് തള്ളിക്കൊണ്ടാണ് കുടുംബകോടതിയുടെ ഈ വിധി. സമ്പാദിക്കാനുള്ള കഴിവുണ്ടായിട്ടും ജീവനാംശത്തിന്റെ പേരില്‍ ഭര്‍ത്താവിനെ ബുദ്ധിമുട്ടിക്കാന്‍ സ്ത്രീകള്‍ക്ക് അവകാശമില്ലെന്നും കോടതി പറഞ്ഞു.
2013ലാണ് ഭര്‍ത്താവിനും ഭര്‍തൃവീട്ടുകാര്‍ക്കുമെതിരെ ഇവര്‍ പരാതി ഫയല്‍ ചെയ്തത്. വിവാഹശേഷം സ്ത്രീധനം കുറഞ്ഞു പോയെന്നു പറഞ്ഞ് ഭര്‍ത്താവും അദേഹത്തിന്റെ വീട്ടുകാരും തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചെന്നായിരുന്നു പരാതി. സ്ത്രീധനമായി 50 ലക്ഷം രൂപയും സ്വര്‍ണവും ആഡംബരകാറും തന്റെ വീട്ടുകാരില്‍നിന്നും ഭര്‍തൃവീട്ടുകാര്‍ ആവശ്യപ്പെട്ടതായും പരാതിയില്‍ പറയുന്നു.
2011 ഏപ്രില്‍ മുതല്‍ വേര്‍പിരിഞ്ഞ് മാതാപിതാക്കള്‍ക്കൊപ്പം പോയി താമസിക്കുവാന്‍ നിര്‍ബന്ധിക്കുകയായിരുന്നുവെന്നും ഇവര്‍ പറയുന്നു. ഭര്‍ത്താവ് ദുബായിയില്‍ വളരെ വിജയകരമായി ബിസിനസ്സ് നടത്തുന്നയാളാണെന്നും ഒരുമാസം 15 ലക്ഷത്തിലേറെ തുക സമ്പാദിക്കുന്നതായും ഈ സ്തീ അവകാശപ്പെട്ടു.
താന്‍ നിയമപരമായി വിവാഹംകഴിച്ച സ്ത്രീയല്ല ഇവരെന്നും അതുകൊണ്ട് ജീവനാംശത്തിന് അര്‍ഹതയില്ലെന്നും ഇയാള്‍ വാദിച്ചു. 2014 സപ്തംബറില്‍ ഇവരെ തലാഖ് ചൊല്ലുകയും ചെയ്തിരുന്നു. ഇവര്‍ ഉയര്‍ന്ന യോഗ്യതയുള്ളവളാണെന്നും വരുമാനം ഉണ്ടാക്കുന്നതില്‍ പരിചയ സമ്പന്നയാണെന്നും അതിനാലും ഇവര്‍ ജീവനാംശത്തിന് അര്ഹയല്ലായെന്നും 50,000 കുറയാത്ത വരുമാനം ഇവര്‍ക്കുണ്ടെന്നും ഇയാള്‍ വാദിച്ചു.
ഭാര്യയെ നിയമപരമായി വിവാഹം കഴിച്ചിട്ടില്ലെന്ന ഇയാളുടെ ആദ്യത്തെ വാദത്തെ തള്ളിയ കോടതി മുസ്ലിം വനിതകള്‍ക്ക് പുനര്‍വിവാഹം കഴിക്കുന്നവരെ ജീവനാംശത്തിന് അര്‍ഹതയുണ്ടെന്നും ചൂണ്ടിക്കാട്ടി. എന്നാല്‍ ബിരുദാനന്തര ബിരുദം വിദ്യാഭ്യാസ യോഗ്യതയുള്ള ഇവര്‍ മികച്ച ശമ്പളത്തില്‍ പ്രമുഖ കമ്പനികളില്‍ ജോലി ചെയ്തിട്ടുണ്ടെന്നത് കണക്കിലെടുത്താണ് ജീവനാംശത്തിന് അര്‍ഹതയില്ലെന്ന് വിധിക്കുന്നതെന്നും കോടതി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: