കോഴിക്കോട്: ഭൂപരിഷ്കരണ നിയമത്തെ ദുര്‍ബലപ്പെടുത്തുന്ന നീക്കങ്ങള്‍ തടയാനുള്ള സുപ്രധാന ഓഫീസ് അരനൂറ്റാണ്ടായി താല്‍ക്കാലിക ഓഫീസായി തുടരുന്നു. 1969ല്‍ നിലവില്‍ വന്ന സംസ്ഥാന ലാന്റ് ബോര്‍ഡിനാണ് ഈ ദുര്യോഗം.
റവന്യൂ വകുപ്പിന് കീഴില്‍ 68 ജീവനക്കാരുമായാണ് സംസ്ഥാന ലാന്റ് ബോര്‍ഡ് ഓഫീസ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ചട്ടപ്രകാരം മൂന്നു മാസം കൂടുമ്പോള്‍ കാലാവധി നീട്ടിനല്കാന് അപേക്ഷ നല്‍കിയാണ് ഓഫീസ് ഇപ്പോള്‍ നിലനില്‍ക്കുന്നത്.
കേരള ഭൂപരിഷ്കരണ നിയമത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന സ്റ്റാറ്റിയൂട്ടറി ഓഫീസാണ് സംസ്ഥാന ലാന്റ് ബോര്‍ഡ്. ഭൂപരിഷ്കരണ നിയമത്തിലെ സെക്ഷന്‍ 81 പ്രകാരം ഇളവു നല്കിയ ലക്ഷക്കണക്കിന് ഏക്ര ഭൂമിയുടെ വിനിയോഗവും നിയന്ത്രണവും നിരീക്ഷിക്കുകയും ഏകോപിപ്പിക്കുകയുമാണ് ഈ ഓഫീസിന്റെ പ്രധാന ചുമതല.
1970നു ശേഷം സീലിംഗ് പരിധിയില്‍ കവിഞ്ഞ് ഭൂമി സമ്പാദിക്കുന്നത് കണ്ടെത്തി സീലിംഗ് കേസുകള്‍ നല്‍കുന്നതും ഓഫീസിന്റെ ചുമതലയില്‍പ്പെടും. സംസ്ഥാനത്ത് വ്യാപകമായി ഒരാള്‍ തന്നെ പല പേരുകളില്‍ വ്യത്യസ്ത സ്ഥലങ്ങളിലായി ഭൂമി വാങ്ങിക്കൂട്ടുന്നുണ്ടെന്ന് ലാന്റ് ബോര്‍ഡ് സെക്രട്ടറി റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നല്കിയ കത്തില്‍ സൂചിപ്പിക്കുന്നുണ്ട്.
ഇത്തരം കേസുകള്‍ കണ്ടെത്തി നടപടികള്‍ സ്വീകരിക്കേണ്ട ലാന്റ് ബോര്‍ഡാണ് സ്വന്തമായി നിലനില്പില്ലാത്ത അവസ്ഥയിലായിരിക്കുന്നത്. ഭൂപരിഷ്കരണ നിയമത്തില്‍ നിന്നും ഇളവു നേടിയ തോട്ടം ഭൂമികളുടെ തരംമാറ്റവും വില്പനയും വര്‍ധിച്ചിരിക്കുന്ന കാലഘട്ടത്തില്‍ ലാന്റ് ബോര്‍ഡിന് ഏറെ പ്രാധാന്യമുണ്ട്. എന്നാല്‍ ലാന്റ് ബോര്‍ഡിനെയും അതിന്റെ പ്രവര്‍ത്തനങ്ങളെയും അട്ടിമറിക്കുന്ന രീതിയിലാണ് സര്‍ക്കാറിന്റ നീക്കം.
ലാന്റ് ബോര്‍ഡ് സെക്രട്ടറിയുടെ തുടര്‍ച്ചയായ സ്ഥാനചലനവും ഇതിന്റെ ഭാഗമാണെന്ന് ചൂണ്ടിക്കാട്ടുന്നു. സുപ്രധാന തീരുമാനങ്ങളെടുത്ത സെക്രട്ടറി പി. മേരിക്കുട്ടിയെ ഇക്കഴിഞ്ഞ മാസമാണ് പാലക്കാട് ജില്ലാ കളക്ടറായി സ്ഥലം മാറ്റിയത്. എന്നാല്‍ പുതുതായി ചാര്‍ജെടുത്ത സെക്രട്ടറിക്ക് ഒരാഴ്ച കഴിയുന്നതിന് മുമ്പ് വീണ്ടും സ്ഥാനചലനം സംഭവിച്ചിരിക്കുന്നു. പാലക്കാട് ജില്ലാ കളക്ടറായിരുന്ന കെ. രാമചന്ദ്രനെയായിരുന്നു ലാന്റ് ബോര്‍ഡ് സെക്രട്ടറിയായി നിയമിച്ചത്. എന്നാല്‍ നഗരകാര്യവകുപ്പ് ഡയറക്ടറായ ഇ. ദേവദാസനെയാണ് കെഎസ്ആര്ഇസി ഡയറക്ടരുടെ അധികചുമതലയോടെ ലാന്റ്ബോര്‍ഡ് സെക്രട്ടറിയായി ഇക്കഴിഞ്ഞ ദിവസം നിയമിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: