തൃശൂര്‍: ചന്ദ്രബോസ് കൊലക്കേസില്‍ സംസ്ഥാന പോലീസ് മേധാവിയെത്തന്നെ പ്രതിക്കൂട്ടിലാക്കി വിവാദം കത്തുമ്പോഴും കൊലയാളി വ്യവസായി നിസാമിന്റെ രാഷ്ട്രീയ ബന്ധം മറച്ചുവെക്കപ്പെടുന്നു. ഭരണകക്ഷിയിലെയും പ്രതിപക്ഷത്തെയും പ്രമുഖരുമായുള്ള നിസാമിന്റെ ബന്ധം തെളിയിക്കുന്ന വിവരങ്ങള്‍ തുടക്കത്തില്‍ പുറത്ത് വന്നിരുന്നു.
എന്നാല്‍ ആരോപണങ്ങള്‍ പോലീസിലേക്ക് മാത്രം കേന്ദ്രീകരിച്ച് രാഷ്ട്രീയ നേതൃത്വത്തെ രക്ഷപ്പെടുത്താനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. സോളാര്‍ കേസിലേതുപോലെ, സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്ന അവിശുദ്ധ ബന്ധങ്ങള്‍ പുറത്തറിയുന്നത് തടയുകയെന്ന ലക്ഷ്യവും ഇതിനുണ്ട്. സര്‍ക്കാരിന്റെ മുഖം രക്ഷിക്കാനുള്ള വിവാദങ്ങളാണ് ഇപ്പോഴുയരുന്നത്.
ഭരണനേതൃത്വത്തിലെ കോണ്‍ഗ്രസുമായും മുസ്ലീം ലീഗുമായും അടുത്ത ബന്ധമാണ് നിസാമിനുള്ളത്. ലീഗ് നേതാവും വ്യവസായിയുമായ മുന്‍ രാജ്യസഭാംഗത്തിന്റെ കുടുംബ സുഹൃത്ത് കൂടിയാണ് നിസാം. നിസാമിനെതിരെയുണ്ടായ നിരവധി കേസുകള്‍ ഒത്തുതീര്‍ക്കാന്‍ സഹായിച്ചത് തൃശൂരിലെ എ ഗ്രൂപ്പ് നേതാക്കളാണ്. ഡിസിസി പ്രസിഡണ്ട് അബ്ദുറഹിമാന് കുട്ടി നിസാമിനെ ജയിലില്‍ സന്ദര്‍ശിച്ചതും വിവാദമായിരുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് പ്രവര്‍ത്തിച്ചത് നിസാമിന്റെ കെട്ടിടത്തിലായിരുന്നു. നിസാമിന്റെ പണം ഉപയോഗിച്ച് നിര്‍മ്മിച്ചതെന്ന് ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് അന്തിക്കാട് കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റി ഓഫീസിന്റെ ഉദ്ഘാടനം മാറ്റി വെച്ചിരിക്കുകയാണ്. നിസാം ഭരണ-പ്രതിപക്ഷ നേതാക്കളോടൊപ്പം നില്ക്കുന്ന നിരവധി ചിത്രങ്ങള്‍ പുറത്ത് വരികയും ചെയ്തിരുന്നു. കോണ്‍ഗ്രസിലെ ഉന്നത നേതാക്കള്‍ നിസാമില്‍ നിന്നും പണം വാങ്ങിയിരുന്നതായി ഒരു വിഭാഗം ആരോപിക്കുന്നു.
നിസാമിന്റെ രാഷ്ട്രീയ ബന്ധങ്ങള്‍ ഓരോന്നായി പുറത്ത് വരുന്നതിനിടെയാണ് പോലീസിനെ ചുറ്റിപ്പറ്റി ആരോപണം കൊഴുക്കുന്നത്. കേസ് അട്ടിമറിക്കാന്‍ പോലീസ് നടത്തിയ നീക്കങ്ങള്‍ ചര്‍ച്ചയായപ്പോള്‍ രാഷ്ട്രീയ ഇടപെടല്‍ പുറത്തറിഞ്ഞില്ല. ഏറ്റവുമൊടുവില്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജ് പുറത്ത് വിട്ട ‘തെളിവുകളും’ ഭരണ-രാഷ്ട്രീയ നേതൃത്വത്തെ സംരക്ഷിക്കുന്നതാണ്. ആഭ്യന്തര മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ജോര്‍ജ് പത്രസമ്മേളനം നടത്തി സി.ഡി. പുറത്ത് വിട്ടതെന്നതും ശ്രദ്ധേയമാണ്.
ഡിജിപിക്കെതിരെ ജോര്‍ജ് ഉന്നയിച്ച ആരോപണങ്ങള്‍ തള്ളിയ ചെന്നിത്തല കേസില്‍ ജോര്‍ജ് കാണിക്കുന്ന താത്പര്യത്തെ പ്രശംസിക്കാനും മറന്നില്ല. സര്‍ക്കാരില്‍ അംഗമായ ഒരാള്‍ തന്നെ പോലീസ് ഉദ്യോഗസ്ഥനെതിരെ ആരോപണം ഉന്നയിക്കുക. അതേ ഉദ്യോഗസ്ഥനില്‍ വിശ്വാസമുണ്ടെന്ന് പറഞ്ഞ് ആഭ്യന്തരമന്ത്രി ആരോപണം തള്ളുക. ഉദ്യോഗസ്ഥരെ കരുവാക്കി യഥാര്‍ത്ഥ വിവരങ്ങള്‍ പുറത്തറിയാതിരിക്കാനുള്ള ‘കള്ളനും പോലീസും’ കളിയാണ് ഭരണതലത്തില്‍ നടക്കുന്നത്. ജോര്‍ജ് പുറത്ത് വിട്ട സി.ഡി.യില്‍ അന്വേഷണം നടത്താത്തത് ഭരണതലത്തിലെ രാഷ്ട്രീയ ധാരണ ചൂണ്ടിക്കാണിക്കുന്നു. നിസാം കേസ് രാഷ്ട്രീയ ആയുധമായി മാറാതിരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.
കൊല്ലപ്പെട്ട ചന്ദ്രബോസ് സിപിഐ പ്രവര്‍ത്തകനാണ്. എന്നാല്‍ ഈ കേസിലും പതിവ് പോലെ പ്രതിപക്ഷം ദുര്‍ബലമാണ്. ഭരണകക്ഷിയിലുള്ളവര്‍ തന്നെ പ്രതിപക്ഷത്തിന്റെ റോള്‍ ഏറ്റെടുക്കുമ്പോള്‍ പ്രതിപക്ഷം കാഴ്ചക്കാരാവുകയാണ്. കേസ് അട്ടിമറിക്കുന്നതിനെതിരെ സമരത്തിനിറങ്ങാനോ രാഷ്ട്രീയ ഇടപെടല്‍ പുറത്ത് കൊണ്ട് വരുന്നതിനോ സിപിഎം ഉള്‍പ്പെടെയുള്ളവര്‍ക്ക് സാധിക്കുന്നില്ല. ചില പ്രതിപക്ഷ നേതാക്കളും നിസാമിനൊപ്പം നില്ക്കുന്ന ചിത്രങ്ങള്‍ നേരത്തെ പുറത്ത് വന്നിരുന്നു. പ്രതിപക്ഷത്തിന്റെ അഡ്ജസ്റ്റ്മെന്റ് നിലപാടിന് പിന്നില്‍ ഇതാണെന്നും സംശയമുയരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: