തൃശൂര്‍: ചന്ദ്രബോസ് കൊലക്കേസ് പ്രതി കിങ്സ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ മുഹമ്മദ് നിസാമിന്റെ ജാമ്യാപേക്ഷ കോടതി വീണ്ടും തള്ളി.
ജാമ്യമനുവദിച്ചാല്‍ പ്രതി രാജ്യം വിട്ടുപോകാന്‍ സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന് വാദം അംഗീകരിച്ചാണ് തൃശൂര്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജ് ബി. സുധീന്ദ്രകുമാറിന്റെ നടപടി. ഇതു മൂന്നാം തവണയാണ് കോടതി നിസാമിന് ജാമ്യം നിഷേധിക്കുന്നത്.
രാവിലെ 11.15നാണ് നിസാമിന്റെ ജാമ്യാപേക്ഷ കോടതി പരിഗണിച്ചത്. അപേക്ഷയെ എതിര്‍ത്ത് ചന്ദ്രബോസിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും കേസ് ഡയറിയും പ്രോസിക്യൂഷന് ഹാജരാക്കിയിരുന്നു.
നിസാമിനെതിരെ നിലവില്‍ 13ലധികം കേസുകളുണ്ടെന്നും കാപ്പ ചുമത്തുന്നത് പരിശോധിച്ച് വരികയാണെന്നും അന്വേഷണം പുരോഗമിക്കുന്നെന്നും പ്രോസിക്യൂഷന് കോടതിയെ അറിയിച്ചു. ഈ ഘട്ടത്തില്‍ ജാമ്യം നല്കിയാല് ഉന്നത ബന്ധങ്ങളും സ്വാധീനവുമുള്ള പ്രതി രക്ഷപ്പെടാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.ബി. രണേന്ദ്രനാഥ് ബോധിപ്പിച്ചു.
എന്നാല്‍ ഉണ്ടായിരുന്ന കേസുകള്‍ കോടതിക്ക് പുറത്തുതന്നെ ഒത്തുതീര്‍ന്നതായും കാപ്പ ഈ കേസുമായി ബന്ധമില്ലാത്തതാണെന്നും നിസാമിന്റെ അഭിഭാഷകന് വാദിച്ചു. ഇരുപതിനായിരത്തോളം ജീവനക്കാരുള്ള വ്യവസായിയാണ് നിസാമെന്നും നിയമവ്യവസ്ഥ അനുശാസിക്കുന്ന നിയന്ത്രണങ്ങളോടെയും ഉപാധികളോടെയും ജാമ്യം അനുവദിക്കണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു. എന്നാല്‍ ആ ആവശ്യം കോടതി നിരാകരിച്ചു. ബംഗളൂരു പൊലീസിന്റെ കസ്റ്റഡിയിലായിരുന്ന നിസാമിനെ അവിടുത്തെ തെളിവെടുപ്പ് പൂര്‍ത്തിയാക്കി ഇന്നലെ പുലര്‍ച്ചെ വിയ്യൂര്‍ ജയിലിലെത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: