തിരുവനന്തപുരം: അകാലത്തില്‍ അന്തരിച്ച പ്രിയ നേതാവ് ജികെയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ഇന്നലെ ‘നീതി’യില്‍ ആയിരങ്ങളാണെത്തിയത്.
നിയമസഭാ സമുച്ഛയത്തിനുള്ളിലെ സ്പീക്കറുടെ ഔദ്യോഗിക വസതിയില്‍ ചരിത്രത്തില്‍ ആദ്യമായി ഒരു സ്പീക്കറുടെ മൃതദേഹം വൈകിട്ട് 6.30ഓടെ പൊതു ദര്‍ശനത്തിന് വച്ചപ്പോള്‍ അന്തിമോപചാരമര്‍പ്പിക്കാന്‍ ജാതിമത രാഷ്ട്രീയ വിത്യാസമില്ലാതെ നേതാക്കളും സാധാരണക്കാരും ഒഴുകിയെത്തി.
അടുത്ത ബന്ധുക്കളും പാര്‍ട്ടിപ്രവര്‍ത്തകരും ഉറ്റ അനുയായികളുമാണ് നീതിയിലേക്ക് ആദ്യമെത്തിയത്. രാവിലെ മരണവാര്‍ത്തയറിയുമ്പോള്‍ പാര്‍ട്ടിയിലെ സന്തതസഹചാരികളും പേഴ്സണല്‍ സ്റ്റാഫിലെ അംഗങ്ങളും മാത്രമാണ് വസതിയില്‍ ഉണ്ടായിരുന്നത്. പിന്നീട് മരുമകളും ഭാര്യാ സഹോദരി ജയയും മകളും എത്തി.
തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും പ്രത്യേകം തയ്യാറാക്കിയ കെഎസ്ആര്‍ടിസി ബസില്‍ വൈകിട്ട് 6.30നാണ് മൃതദേഹം വസതിയിലെത്തിച്ചത്. മന്ത്രിമാരായ രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി, എം.കെ. മുനീര്‍ എന്നിവര്‍ അനുഗമിച്ച മൃതദേഹത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലാണ് വിമാനത്താവളത്തില്‍ നിന്നും എത്തിച്ചത്.
മന്ത്രിമാര്‍ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്, മുന്‍ കേന്ദ്ര മന്ത്രി ഒ.രാജഗോപാല്‍, ഡെപ്യൂട്ടി സ്പീക്കര്‍ എന്‍. ശക്തന്, ബിജെപി ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്, കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ വി.എം. സുധീരന്, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്, കോണ്‍ഗ്രസ് എസ് സംസ്ഥാന പ്രസിഡന്റ് കടന്നപ്പള്ളി രാമചന്ദ്രന്, എംപിമാരായ വയലാര്‍ രവി, കൊടിക്കുന്നില്‍ സുരേഷ്, ശശി തരൂര്‍, പി.കെ. ശ്രീമതി തുടങ്ങിയ രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളും നടന്മാരായ ജയറാം, മണയന്പിള്ള രാജു തുടങ്ങി സിനിമാ പ്രവര്‍ത്തകരുമടക്കം ജീവിതത്തിന്റെ വിവിധ തുറകളിലുള്ളവര്‍ കാര്ത്തികേയന് തങ്ങളുടെ അന്തിമ ഉപചാരം അര്‍പ്പിച്ചു.
ബിജെപിക്കു വേണ്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് അന്തിമോപചാരം അര്‍പ്പിച്ചു. സംസ്ഥാന സെക്രട്ടറി സി.ശിവന്‍കുട്ടി, ദേശീയ കൗണ്‍സില്‍ അംഗം കരമന ജയന്, മേഖലാ വൈസ്പ്രസിഡന്റ് വെങ്ങാന്നൂര്‍ സതീഷ്, ജില്ലാ പ്രസിഡന്റ് അഡ്വ.എസ്.സുരേഷ്, യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ആര്.എസ്.രാജീവ് എന്നിവരും അന്ത്യോപചാരമര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: