തൃശൂര്‍: ചന്ദ്രബോസ് കൊലക്കേസുമായി ബന്ധപ്പെട്ട് സിവില്‍ പോലീസുകാരന് മുതല്‍ ഡിജിപിവരെ ആരോപണത്തിന്റെ മുള് മുനയില്‍ നില്ക്കുമ്പോള് ഇപ്പോള്‍ സസ്പെന്‍ഷനിലുള്ള തൃശൂര്‍ മുന്‍ സിറ്റി പോലീസ് കമ്മീഷണര്‍ ജേക്കബ് ജോബിനെ വെള്ളപൂശാനുള്ള ശ്രമത്തില്‍ ദൂരുഹത.
നിസാമിനോട് പണം ചോദിച്ചെന്ന ഗുരുതരമായ ആരോപണമാണ് ജോബിനെതിരെയുള്ളത്. പ്രതിയുമായി ഒന്നര മണിക്കൂര്‍ ഇയാള്‍ രഹസ്യ കൂടിക്കാഴ്ച്ച നടത്തിയതും വിവാദമായിരുന്നു. ഇതിന്റെ പേരിലാണ് ജേക്കബ് ജോബിനെ സസ്പെന്റ് ചെയ്തത്. ഇയാളെ ന്യായീകരിച്ച് കഴിഞ്ഞ ദിവസം പിസി ജോര്‍ജ്ജ് പത്രസമ്മേളനം നടത്തിയിരുന്നു. സസ്പെന്‍ഷനിലിരിക്കുന്ന ഒരു ഉദ്യോഗസ്ഥന് വേണ്ടി ഗവ.ചീഫ് വിപ്പ് തന്നെ രംഗത്ത് വന്നത് ദുരൂഹമാണ്.
നിസാമിനെ കയ്യാമം വെപ്പിച്ച പോലീസ് ഓഫീസര്‍ എന്ന ക്രഡിറ്റാണ് എല്ലാവരും ജേക്കബ് ജോബിന് നല്‍കുന്നത്. എന്നാല്‍ പീന്നിട് അദ്ദേഹത്തിന്റെ പ്രവര്‍ത്തികളെല്ലാം ദുരൂഹതയുള്ളതാണ്. സംഭവം നടന്ന് രണ്ട് ദിവസത്തിനുള്ളില്‍ ശോഭ സിറ്റിയില്‍ റസിഡന്‍സ് അസോസിയേഷന് നല്കിയ സ്വീകരണ ചടങ്ങില്‍ നിസാമിനെ പുകഴ്ത്തുന്ന പ്രസംഗമാണ് ജേക്കബ് ജോബ് നടത്തിയത്. നിസാം പാവം പയ്യനാണെന്നും അവനെ താന്‍ നേര്‍വഴിക്ക് കൊണ്ടുവരുമെന്നും വരെ ജേക്കബ് ജോബ് പറഞ്ഞിരുന്നു.
ജോബിനു വേണ്ടി കേരള കോണ്‍ഗ്രസ് തന്നെ രംഗത്ത് വന്നത് ചില മത സംഘടനകളുടെ ഇടപെടല്‍ കാരണമാണ്്. സ്കൂള്‍ പഠനകാലത്ത് ജേക്കബ് ജോബ് കേരള കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി വിഭാഗത്തിന്റെ ചുമതല വഹിച്ചിരുന്നത്രേ. പിന്നിട് സര്‍വ്വീസില്‍ കയറിയപ്പോള്‍ ജോലി ചെയ്തിരുന്നത് കൂടുതലും കോട്ടയം കേന്ദ്രീകരിച്ചായിരുന്നു. മാണിയുടെ മണ്ഡലമായ പാലായിലും ഇദ്ദേഹം ജോലി ചെയ്തിട്ടുണ്ട്. നിസാമിനെ രക്ഷിക്കാന്‍ പോലീസിലെ ഉന്നതരും ഒരു ക്രൈസ്തവ സഭയും ഇടപെട്ടിട്ടുണ്ട്.
നിസാമിനെ ഒറ്റക്ക് ചോദ്യം ചെയ്തതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നിസാം ചില കാര്യങ്ങള്‍ പറഞ്ഞുവെന്നും അത് ശരിയോയെന്ന് ചോദിച്ചറിയാനുമാണെന്നായിരുന്നു ജോബിന്റെ മറുപടി. ജേക്കബ് ജോബിനെതിരെ ഐജി നടത്തിയ അന്വേഷണത്തില്‍ ഗുരുതരമായ കൃത്യവിലോപമാണ് കണ്ടെത്തിയിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സസ്പെന്ഷന്. കൂടാതെ വിജിലന്‍സ് അന്വേഷണത്തിനും ഉത്തരവുണ്ട്. വിജിലന്‍സ് അന്വേഷണം ഇതുവരെയും ആരംഭിച്ചിട്ടില്ല.
ചന്ദ്രബോസ് കൊലക്കേസുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങള്കേസിന്റെ നടത്തിപ്പിനെ വരെ
ബാധിക്കുമെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ന് നിസാമിന്റെ ജാമ്യം കോടതിയില്‍ പരിഗണിക്കുമ്പോള്‍ പ്രതിഭാഗം ഇക്കാര്യം ചൂണ്ടിക്കാട്ടി ജാമ്യം നല്‍കണമെന്ന് ആവശ്യപ്പെട്ടേക്കും. കേസില്‍ സ്പെഷല്‍ പ്രൊസിക്യുട്ടറെ നിയമിക്കുമെന്ന പ്രഖ്യാപനവും പാലിക്കപ്പെട്ടിട്ടില്ല. നിസാമിനെതിരെ കാപ്പ ചുമത്തുന്നതിലും അവ്യക്ത നിലനില്‍ക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: