ഗുരുവായൂര്‍: ചരിത്ര പ്രസിദ്ധമായ ഗുരുവായൂര്‍ ഉത്സവത്തോടനുബന്ധിച്ച്, ആറാംവിളക്ക് ദിവസമായ ഇന്നുമുതല്‍ ശ്രീ ഗുരുവായൂരപ്പന് വിളക്കെഴുന്നള്ളിപ്പിനായി സ്വര്ണ്ണക്കോലത്തിലെഴുന്നള്ളും.
ഇന്ന് വൈകിട്ട് മൂന്നിന് നടക്കുന്ന കാഴ്ച ശീവേലിക്കാണ് ആദ്യമായി എഴുന്നള്ളുക. ഗജരത്നം പദ്മനാഭനാണ് സ്വര്‍ണ കോലമേറ്റുക. ഉത്സവത്തിന്റെ അവസാന അഞ്ചു ദിവസങ്ങളിലും ഏകാദശിയുടെ അവസാന നാല് ദിനങ്ങളിലും ഭഗവാന്റെ പിറന്നാള്‍ ദിനമായ അഷ്ടമിരോഹിണിക്കുമാണ് സ്വര്‍ണക്കോലം എഴുന്നള്ളിക്കുക. പള്ളിവേട്ട ആറാട്ട് ദിവസങ്ങളില്‍ കണ്ണന് നാട് കാണാന്‍ ഇറങ്ങുമ്പോഴും സ്വര്‍ണക്കോലത്തിലാണ് എഴുന്നള്ളുക.
ഒരു കിലോയിലധികം തങ്കത്തില്‍ തീര്‍ത്ത കോലത്തില്‍ മരതകപ്പച്ചയും മറ്റു വിശേഷപ്പെട്ട രത്നങ്ങളും പതിച്ച വീര ശൃംഖല ചാര്‍ത്തിയിട്ടുണ്ട്. മറ്റു കോലങ്ങളില്‍ പൂക്കള്‍ കമഴ്ന്നിരിക്കുകയാണെങ്കില് സ്വര്‍ണക്കോലത്തില്‍ മലര്‍ന്നിരിക്കുന്ന വിടര്‍ന്ന പൂക്കളാണ് ഉള്ളത്.
പണ്ടുകാലത്ത് ആറാം ദിവസത്തെ ഉത്സവത്തിന്റെ ചെലവു മുഴുവന്‍ പുന്നത്തൂര്‍ കോവിലകമാണ് വഹിച്ചിരുന്നത്. അന്ന് നടന്നിരുന്ന കാഴ്ചശീവേലിക്ക് വലിയ തമ്പുരാന് നേരിട്ട് എത്തുകയും കാഴ്ചശീവേലി വടക്കേ നടക്കല്‍ എത്തുമ്പോള്‍ മേളത്തില്‍ പ്രാഗത്ഭ്യം തെളിയിക്കുന്നവര്‍ക്ക് പാരിതോഷികം നല്‍കുകയും ചെയ്തിരുന്നു. ഇതിന്റെ സ്മരണ പുതുക്കി ഇന്ന് ഉച്ചക്ക് വടകൊട്ടല് ചടങ്ങ് നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: