തിരുവനന്തപുരം: പെന്ഷന് പ്രായം വര്‍ധിപ്പിക്കണമെന്ന ആവശ്യം തെറ്റാണെന്ന് കരുതുന്നില്ലെന്നും എന്നാല്‍ ഈ ആവശ്യം കേരളത്തില്‍ പ്രായോഗികമാക്കുക എളുപ്പമല്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിപറഞ്ഞു. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. യുവജനസംഘടനകളെ വിശ്വാസത്തില്‍ എടുക്കാതെ പെന്ഷന് പ്രായം വര്‍ധിപ്പിക്കില്ല.
ആയുര്‍ദൈര്‍ഘ്യം ഏറ്റവും കൂടിയ കേരളത്തില്‍ 56 വയസ്സില്‍ വിരമിക്കുകയെന്നത് വിരോധാഭാസമാണ്. എന്നാല്‍ യുവജനങ്ങളുടെ വികാരം മാനിക്കണം. പ്രതിവര്‍ഷം 30000 ഒഴിവുകള്‍ ശരാശരി ഉണ്ടാവുന്നുണ്ട്. എന്നാല്‍ 25 ലക്ഷം പേരാണ് ജോലിക്ക് അപേക്ഷ നല്‍കുകയും പരീക്ഷയ്ക്ക് തയ്യാറെടുക്കുകയും ചെയ്യുന്നത്. പെന്ഷന് പ്രായം ഉയര്‍ത്തിയതു കൊണ്ടാണ് ജോലി കിട്ടാത്തതെന്നാണ് ഇവര്‍ കരുതുന്നത്.
യുവജനങ്ങള്‍ നിരാശരും അമര്‍ഷത്തോടും നില്‍ക്കുന്നത് താങ്ങാന്‍ ആവില്ല. പെന്ഷന് പ്രായം ഉയര്‍ത്തണമെന്ന ആവശ്യം കേരളത്തില്‍ പ്രായോഗികമാക്കുക എളുപ്പമല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. മെഡിക്കല്‍ കോളജുകളുടെ അംഗീകാരം നഷ്ടപ്പെടുമെന്ന അവസ്ഥ വന്നപ്പോഴാണ് മെഡിക്കല്‍ ഫീല്‍ഡില്‍ വിരമിക്കല്‍ പ്രായം ഉയര്‍ത്തിയത്. പിഎസ്സി ലിസ്റ്റ് ഉള്ളതിനാല്‍ എന്‍ജിനിയറിങ് കോളജ് ആധ്യാപകരുടെ പെന്ഷന് പ്രായം ഉയര്‍ത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വയനാട് ജില്ലയിലെ ആദിവാസികള്‍ക്ക് പത്തുലക്ഷം രൂപയ്ക്ക് ഒരേക്കര്‍ വരെ സ്ഥലം നല്കുന്ന പദ്ധതിയുടെ തുക ഉയര്‍ത്താന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഭൂമി വില ഉയര്‍ന്ന സാഹചര്യത്തില്‍ തുക പത്തുലക്ഷത്തില്‍ നിന്ന് 20 ലക്ഷം രൂപയായാണ് ഉയര്‍ത്തിയത്. ആദിവാസികള്‍ക്കിടയില്‍ അരിവാള്‍ രോഗം ഉള്ള കുടുംബങ്ങള്‍ക്ക് പദ്ധതിയില്‍ മുന്‍ഗണന നല്‍കും. ഇതിനായി ഈ വര്‍ഷം 35 കോടി രൂപ മാറ്റിവച്ചു.
നാഷണല്‍ യൂണിവേഴ്സിറ്റി ഫോര്‍ പോലീസ് സയന്‍സ് ആന്‍ഡ് സെക്യൂരിറ്റി സ്റ്റഡീസിന്റെ സ്പെഷ്യല്‍ ഓഫീസറായി റിട്ട.ഡിജിപി കൃഷ്ണമൂര്‍ത്തിയെ നിയമിച്ചു. വയനാട് ജില്ലയിലെ തിരുനെല്ലി, അപ്പപ്പാറ ഡി.സി.എം എയ്ഡഡ് എല്‍.പി സ്കൂള്‍ യു.പി സ്കൂള്‍ ആയി ഉയര്‍ത്തി. മാനന്തവാടിയിലെ കുഞ്ഞോന് സര്‍ക്കാര്‍ സ്കൂളില്‍ യു.പി സ്കൂള്‍ അനുവദിച്ചു.
തിരുവനന്തപുരം പള്ളിച്ചലില്‍ ക്ഷീര സംഘത്തിന് ഹൈടെക് ഡയറി പ്രോജക്ട് തുടങ്ങാന്‍ 50 സെന്റ് സ്ഥലം നേമം ബ്ലോക്ക് പഞ്ചായത്തിന് നല്കി. അടൂരിനു സമീപം ഏഴംകുളം ദേവീക്ഷേത്രോത്സവത്തിന് ആള്‍ക്കൂട്ടത്തിനിടയിലേക്ക് പോലീസ് വാഹനം ഇടിച്ചു കയറി മരണപ്പെട്ട മൂന്നുപേരുടെ കുടുംബങ്ങള്‍ക്ക് അഞ്ചുലക്ഷം രൂപ വീതം നല്‍കും. കാഞ്ഞിരംകുളത്ത് വാഹനപരിശോധനയ്ക്കിടെ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് വീണ് മരിച്ച രാജീവിന്റെ കുടുംബത്തിനും തുമ്പ പോലീസ് സ്റ്റേഷനില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച് ആശുപത്രിയില്‍ വച്ച് മരിച്ച എസ് ഷാജിയുടെ കുടുംബത്തിനും അഞ്ചുലക്ഷം രൂപ വീതം നല്കാന് മന്ത്രിസഭായോഗം തീരുമാനിച്ചു.
പി.എസ്.സി സെക്രട്ടറിയായി സാജു ജോര്‍ജ്ജിനെ നിയമിക്കാനുള്ള സര്‍ക്കാര്‍ നിലപാടില്‍ മാറ്റം ഇല്ല. വിശദമായ അന്വേഷണത്തിലും സര്‍ക്കാര്‍ നിലപാട് ശരിയെന്നാണ് ബോധ്യപ്പെട്ടത്. ഇക്കാര്യം ഗവര്‍ണര്‍ പരിശോധിച്ച് തീരുമാനം എടുക്കട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു. തെറ്റുപറ്റിയാല്‍ തിരുത്താന്‍ സര്‍ക്കാര്‍ തയ്യാറാണ്. എന്നാല്‍ അത്തരത്തില്‍ എന്തെങ്കിലും വീഴ്ച സംഭവിച്ചിട്ടില്ല. ജാതി സര്‍ട്ടിഫിക്കേറ്റ് സംബന്ധിച്ച സര്‍ക്കുലറില്‍ മാറ്റം വരുത്തേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: