ഭോപ്പാല്‍: സിംഹം, കടുവ, തുടങ്ങിയ വന്യജീവികളെ വീടുകളില്‍ വളര്‍ത്താനുള്ള അനുമതി നല്‍കണമെന്ന് മധ്യപ്രദേശ് മൃഗസംരക്ഷണ, ഭക്ഷ്യവകുപ്പ് മന്ത്രി കുസും മെഹ്ദെലെ. ഇതുസംബന്ധിച്ച് മെഹ്ദെലെ സംസ്ഥാന വനംവകുപ്പിന് കത്തുനല്‍കിയിട്ടുണ്ട്. സൗത്ത് ഏഷ്യന്‍ രാജ്യമായ തായ്ലന്‍ഡിലും ചില ആഫ്രിക്കന്‍ രാജ്യങ്ങളിലും വന്യജീവികളെ വളര്‍ത്തുമൃഗമാക്കാന്‍ നിയമം അനുവദിക്കുന്നുണ്ട്. ഇതു ചൂണ്ടിക്കാട്ടിയാണ് മെഹ്ദെലെ അനുമതി തേടിയിരിക്കുന്നത്.
വംശനാശഭീഷണി നേരിടുന്ന കടുവകളെ സംരക്ഷിക്കാന്‍ രാജ്യത്ത് കോടിക്കണക്കിന് പണം ചെലവഴിക്കുന്നുണ്ടെങ്കിലും അതൊന്നും വേണ്ടരീതിയില്‍ പ്രയോജനപ്പെടുന്നില്ല.
വളര്ത്തുമൃഗമാക്കുന്നതുവഴി ഇവയുടെ എണ്ണം വര്‍ധിപ്പിക്കാമെന്നും മെഹ്ദെലെ അറിയിച്ചു. കഴിഞ്ഞവര്‍ഷം സെപ്തംബറില്‍ ഇതുസംബന്ധിച്ചുള്ള കത്ത് മെഹ്ദെലെ സംസ്ഥാന വനമന്ത്രി ഗൗരി ശങ്കര്‍ ഷേജ്വാറിനയച്ചതാണ്. ഇതിനെ തുടര്‍ന്ന് സംസ്ഥാനം ഈ നിര്‍ദ്ദേശം നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിട്ടിയ്ക്കു കൈമാറി.
അതേസമയം, വന്യജീവികളെ വീടുകളില്‍ വളര്‍ത്താന്‍ അനുമതി നല്കാന് മെഹ്ദെലെ ആവശ്യപ്പെട്ടത് ഇതുസംബന്ധിച്ച് കൂടുതല്‍ പഠിക്കാതെയാണെന്നും മധ്യപ്രദേശ് ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ഉദ്യോഗസ്ഥന് നരേന്ദ്ര കുമാര്‍ നാഷണല്‍ എന്‍ടിസിഎയെ അറിയിച്ചിട്ടുണ്ട്. ഭോപ്പാല്‍ കേന്ദ്രീകരിച്ചു വന്യമൃഗസംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന അജയ് ദുബേയും മെഹ്ദെലെ രംഗത്തുവന്നിട്ടുണ്ട്.
വിചിത്രമായ ആവശ്യമാണ് സംസ്ഥാനമന്ത്രി മുന്നോട്ടുവെച്ചിരിക്കുന്നത്. ഇത് ഒരുവിധത്തിലും അംഗീകരിക്കരുതെന്നും ദുബെ എന്സിടിഎയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ബാന്ധവ്ഗഢ്, കാന്ഹ, പന്ന, ബോറി സത്പുര, സഞ്ജയ് ദേശീയോദ്യാനം, പെഞ്ച് എന്നിങ്ങനെ ആറ് കടുവാ സങ്കേതങ്ങളാണ് മധ്യപ്രദേശിലുള്ളത്. 2226 കടുവകള്‍ ഇവിടെയുണ്ടെന്നാണ് 2014ലെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: