റെയില്‍വേയെ സമഗ്രവികസനത്തിന്റെ പാതയിലേക്ക് ആനയിക്കുന്നതും ചരിത്രപരമെന്ന് വിശേഷിപ്പിക്കാവുന്നതുമായ റെയില്‍വേ ബജറ്റിനുശേഷം നരേന്ദ്രമോദി സര്‍ക്കാരിന്റെ ആദ്യസമ്പൂര്‍ണ പൊതുബജറ്റ് ഇന്ന് അവതരിപ്പിക്കുകയാണ്. ബജറ്റിനുമുമ്പുള്ള സാമ്പത്തിക സര്‍വേ പ്രകാരം നടപ്പ് സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ചാ നിരക്ക് 7.4 ശതമാനമാണ്. 8 മുതല്‍ 10 ശതമാനം വരെ വളര്‍ച്ചാനിരക്കാണ് അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ പ്രതീക്ഷിക്കുന്നത്.
മോദി സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം പണപ്പെരുപ്പത്തിലും കാര്യമായ കുറവ് വന്നതായി ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഇന്നലെ പാര്‍ലമെന്റില്‍ അവതരിപ്പിച്ച സാമ്പത്തികസര്‍വേയില്‍ ചൂണ്ടിക്കാട്ടുന്നു. ആറ് ശതമാനമായിരുന്ന പണപ്പെരുപ്പം 3.40 ശതമാനമായാണ് കുറഞ്ഞത്. അന്താരാഷ്‌ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില കുറഞ്ഞതും സര്‍ക്കാരിന്റെ സവിശേഷമായ സാമ്പത്തികനയങ്ങളുമാണ് പണപ്പെരുപ്പം കുറയാന്‍ കാരണമായതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നത് വസ്തുനിഷ്ഠമാണ്.
നടപ്പ് സാമ്പത്തികവര്‍ഷത്തെ ധനക്കമ്മി 4.1 ശതമാനമായി നിയന്ത്രിക്കുമെന്നു പറയുന്ന സാമ്പത്തിക സര്‍വെ അടുത്ത സാമ്പത്തിക വര്‍ഷം ഇത് 1.0 ശതമാനമായി കുറയ്‌ക്കുമെന്നും പ്രതീക്ഷ പ്രകടിപ്പിക്കുന്നു. സേവനമേഖലയിലെ വളര്‍ച്ചാ നിരക്ക് സാമ്പത്തികസര്‍വെയില്‍ 10.6 ശതമാനമായി രേഖപ്പെടുത്തുമ്പോള്‍ വിവരസാങ്കേതികവിദ്യയുടെ സേവനം ഈ മേഖലയില്‍ പ്രയോജനപ്പെടുത്തുമെന്നും പറയുന്നു. നിര്‍മാണമേഖലയോടൊപ്പം സേവനമേഖലയും സാമ്പത്തിക വളര്‍ച്ചയില്‍ നിര്‍ണായകമാണെന്ന യാഥാര്‍ത്ഥ്യം റിപ്പോര്‍ട്ടില്‍ തെളിഞ്ഞുകാണാം.
കാര്‍ഷിക മേഖലയില്‍ 4.4 ശതമാനം വളര്‍ച്ചാനിരക്കാണ് പ്രതീക്ഷിക്കുന്നത്. ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിന് കാര്‍ഷിക ഉത്പ്പാദനം വര്‍ധിപ്പിക്കണമെന്ന് നിര്‍ദ്ദേശിക്കുന്ന റിപ്പോര്‍ട്ട് പൊതുചെലവുകള്‍ കുറയ്‌ക്കേണ്ടിവരുമെന്ന സൂചനയും നല്‍കുന്നുണ്ട്. പൊതുബജറ്റിന്റെ സ്വഭാവത്തിലേക്ക് വിരല്‍ചൂണ്ടുന്നതാണ് സാമ്പത്തിക സര്‍വേയില്‍ പറയുന്ന കാര്യങ്ങള്‍. മുന്‍കാലങ്ങളില്‍ വെറും ചടങ്ങുമാത്രമായിരുന്ന സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് അവതരണം ഇക്കുറി വളരെ ഗൗരവപൂര്‍ണമായ ഒന്നായാണ് സാമ്പത്തികവിദഗ്ധര്‍ കാണുന്നത്. അങ്ങേയറ്റം ശ്രദ്ധയോടെയാണ് ധനമന്ത്രാലയം ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളതെന്ന് വ്യക്തം. റിപ്പോര്‍ട്ടില്‍ ഉടനീളം യാഥാര്‍ത്ഥ്യബോധത്തോടെയുള്ള വിലയിരുത്തലുകളാണ് ഉളളത്.
ദീര്‍ഘവീക്ഷണമുള്ള ബജറ്റാവും ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ലോക്‌സഭയില്‍ അവതരിപ്പിക്കുക എന്ന് പൊതുവേ പ്രതീക്ഷിക്കപ്പെടുന്നത് അദ്ദേഹം അവതരിപ്പിച്ച സാമ്പത്തികസര്‍വെയുടെ പശ്ചാത്തലത്തിലാണ്. കള്ളപ്പണം തിരിച്ചുപിടിക്കാനുള്ള പദ്ധതികള്‍ ബജറ്റിലുണ്ടാവുമെന്നാണ് കരുതപ്പെടുന്നത്. വ്യവസായ മേഖലയുടെയും കാര്‍ഷികമേഖലയുടെയും മാന്ദ്യം പരിഹരിക്കാനുള്ള ക്രിയാത്മക നടപടികളും ബജറ്റില്‍ ഇടം പിടിക്കും. ഭക്ഷ്യധാന്യ വിലവര്‍ധനവും പണപ്പെരുപ്പവും നിയന്ത്രിക്കാനായാല്‍ അത് സാധാരണക്കാരന്റെ ജീവിതം സുഗമമാക്കും.ഓഹരി വിപണി ഇപ്പോള്‍ത്തന്നെ ഉണര്‍ന്നു കഴിഞ്ഞു. സെന്‍സെക്‌സ് 371 പോയന്റ് ആയിരിക്കുന്നു. ബജറ്റ് നിക്ഷേപ വിരുദ്ധമാവില്ല. പക്ഷേ സാമൂഹ്യ-സേവന മേഖലയ്‌ക്ക് ഊന്നല്‍ നല്‍കുകയും ചെയ്യും.
സാമ്പത്തിക വളര്‍ച്ച 7.4 ശതമാനത്തിലെത്തിക്കുമെന്ന് സാമ്പത്തികസര്‍വെ പ്രവചിക്കുന്നത് ജനങ്ങള്‍ക്ക് പ്രതീക്ഷനല്‍കുന്നു. നാണ്യപ്പെരുപ്പ നിയന്ത്രണത്തിന് ദീര്‍ഘകാല പദ്ധതി ബജറ്റില്‍ പ്രതീക്ഷിക്കപ്പെടുന്നു. നാണ്യപ്പെരുപ്പം കുറച്ചുകൊണ്ടുവരികയും ആദായനികുതിയില്‍ ഇളവ് പ്രഖ്യാപിക്കുകയും കള്ളപ്പണം തിരിച്ചുപിടിക്കാനുള്ള ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്താല്‍ ഭാരത സമ്പദ്‌വ്യവസ്ഥയില്‍ കുതിച്ചുച്ചാട്ടങ്ങളുണ്ടാകുമെന്ന് ഉറപ്പാണ്.
ഉയര്‍ന്ന വളര്‍ച്ചാ നിരക്ക് കൈവരിക്കാനായാല്‍ അത് വന്‍തോതില്‍ വിദേശനിക്ഷേപത്തെ ആകര്‍ഷിക്കാന്‍ സഹായകമാകും. അങ്ങനെ ഭാരതം ലോകത്തിലെതന്നെ ഏറ്റവും വികസിക്കുന്ന സമ്പദ്‌വ്യവസ്ഥയായി മാറും. രണ്ടക്ക സാമ്പത്തിക വളര്‍ച്ചയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ലക്ഷ്യം വയ്‌ക്കുന്നത്. അന്താരാഷ്‌ട്രാ വിപണിയില്‍ എണ്ണവില കുറയുന്നതും നാണ്യപ്പെരുപ്പം കുറയ്‌ക്കാനുള്ള നടപടികള്‍ക്ക് സഹായകമാകും. ഇതോടൊപ്പം സാധാരണനിലയിലുള്ള മഴകൂടി ലഭിച്ചാല്‍ അത് സാമ്പത്തിക ഭദ്രത ഉറപ്പാക്കും. പാചകവാതക സബ്‌സിഡി ഉപഭോക്താക്കള്‍ക്ക് നേരിട്ടു നല്‍കുന്നത് ഭക്ഷ്യ വിലപ്പെരുപ്പം നിയന്ത്രിക്കാന്‍ സഹായകമാണ്. വലിയ തോതിലുള്ള സാമ്പത്തിക പരിഷ്‌കാരങ്ങള്‍ക്കും ഈ ബജറ്റ് തുടക്കം കുറിച്ചേക്കും.
സാമ്പത്തിക മേഖലയില്‍ സമഗ്രമായ മാറ്റം സാധ്യമാകണമെങ്കില്‍ അടിസ്ഥാന മേഖല വികസിക്കേണ്ടതുണ്ട്. ഈ സത്യത്തിനുനേര്‍ക്ക് ബജറ്റ് കണ്ണടയ്‌ക്കാനിടയില്ല. വികസനം വികസനത്തിനുവേണ്ടി മാത്രമാവരുതെന്നും അത് ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതാവണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നിര്‍ബന്ധബുദ്ധിയുണ്ട്. ഇന്ന് അവതരിപ്പിക്കുന്ന ബജറ്റ് ഇതിന് അനുസൃതമായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: