കൊച്ചി: സംസ്ഥാനത്തെ നെല്ലു സംഭരണത്തില്‍ സര്‍ക്കാര്‍ ഏജന്‍സിയായ സപ്ലൈകോ നടത്തുന്ന അഴിമതികള്‍ക്കെതിരേ ശക്തമായ പ്രക്ഷോഭങ്ങള്‍ ആരംഭിക്കുമെന്ന് ഭാരതീയ ജനത കര്‍ഷക മോര്‍ച്ച മുന്നറിയിപ്പു നല്കി. സപ്ലൈകോ ജീവനക്കാര്‍ നടത്തുന്ന അഴിമതികള്‍ക്ക് ധനമന്ത്രിയും പൊതുവിതരണമന്ത്രിയും കൂട്ടു നില്‍ക്കുകയാണ്. ഇതവസാനിപ്പിച്ച് അടിയന്തരമായി കര്‍ഷകരെ രക്ഷിക്കാന്‍ തയ്യാറായില്ലെങ്കില്‍ മന്ത്രിമാര്‍ കടുത്ത പ്രതിരോധം നേരടിടേണ്ടിവരുമെന്ന് മോര്‍ച്ച സംസ്ഥാന സെക്രട്ടറി ടി. ബാലചന്ദ്രന് മുന്നറിയിപ്പു നല്കി.
കുട്ടനാട്ടില്‍ നെല്ലു സംഭരിച്ച സപ്ലൈകോ കഴിഞ്ഞ രണ്ടു സീസണിലും കര്‍ഷകരെ വഞ്ചിക്കുകയായിരുന്നു. നെല്ലിന് ഈര്‍പ്പമുണ്ടെന്നും പതിരുണ്ടെന്നും കാരണം കാണിച്ച് സപ്ലൈകോവിനു വേണ്ടി സംഭരണം നടത്തിയ സ്വകാര്യ റൈസ് മില്‍ ഏജന്റുമാര്‍ക്ക് കര്‍ഷകരെ ചൂഷണം ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ കൂട്ടുനിന്നു. ഇതുവഴി ഒരു ടണ്‍ നെല്ലില്‍ കര്‍ഷകരില്‍ നിന്ന് 1520 രൂപ മുതല്‍ 2470 രൂപവരെ തട്ടിപ്പു നടത്താന്‍ അവസരമൊരുക്കി. പാലക്കാട്ട് കിലോയ്ക്ക് 19 രൂപ വിലയുള്ള നെല്ല് 13 രൂപയ്ക്കു വില്ക്കാന് കര്‍ഷകരെ നിര്‍ബന്ധിതരാക്കി. ഇതിനെല്ലാം മന്ത്രിമാരുടെ നേരിട്ടുള്ള അറിവും സമ്മതവുമുണ്ടെന്നാണ് വ്യക്തമാകുന്നത്. കടമെടുത്ത് കൃഷി നടത്തുന്ന കര്‍ഷകരുടെ കഴുത്തില്‍ കയര്‍ കുരുക്കുന്ന ഈ വഞ്ചനയ്ക്ക് സര്‍ക്കാര്‍ കൂട്ടു നില്‍ക്കുന്നതിനെതിരേ കര്‍ഷകരെ സംഘടിപ്പിച്ചു മുന്നേറ്റം നടത്തുമെന്ന് ബാലചന്ദ്രന് പറഞ്ഞു.
ഭരണകക്ഷി നേതാക്കളില്‍ പെട്ട ബാലകൃഷ്ണ പിള്ള ധനമന്ത്രി കെ. എം. മാണിക്കെതിരേ ഉന്നയിച്ച രണ്ടു കോടി രൂപ അരിമില്ലുകാരില്‍ നിന്നു വാങ്ങിയെന്ന ആരോപണം ശരിയെന്നു തോന്നിപ്പിക്കുന്നതാണ് നെല്ലു സംഭരണത്തിലെ കൃത്രിമങ്ങള്‍ കാണിക്കുന്നത്. ഈ സാഹചര്യത്തില്‍ അടിയന്തരമായി മുഖ്യമന്ത്രി ഇടപെട്ട് കര്‍ഷക ചൂഷണം ഉടന്‍ അവസാനിപ്പിച്ചില്ലെങ്കില്‍ വകുപ്പു മന്ത്രിമാര്‍ക്കെതിരേ ശക്തമായ സമരപരിപാടികള്‍ക്കു കര്‍ഷക മോര്‍ച്ച രൂപം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: