കൊച്ചി:വി.എസിനെതിരെ സംസ്ഥാനസമ്മേളനത്തില്‍ അരങ്ങേറിയ വിമര്‍ശനങ്ങള്‍ മാസങ്ങള്ക്കുമുന്പേ തീരുമാനിക്കപ്പെട്ട തിരക്കഥയനുസരിച്ച്. വിഎസിനെ ഇക്കുറി സംസ്ഥാന കമ്മിറ്റിയില്‍ നിന്നുപോലും ഒഴിവാക്കാന്‍ പിണറായിപക്ഷം മാസങ്ങള്‍ക്കുമുമ്പേ തീരുമാനമെടുത്തിരുന്നു. സമ്മേളനത്തിലെ വി.എസിനെതിരായ കടന്നാക്രമണങ്ങള്‍ ഇതിന്റെ ഭാഗമായിരുന്നു. എന്നാല്‍ സംസ്ഥാന നേതൃത്വത്തിന്റെ ഈ നീക്കങ്ങളില്‍ പാര്‍ട്ടിയില്‍ ശക്തമായ വിയോജിപ്പുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.
സമ്മേളനത്തിലോ പാര്‍ട്ടി വേദികളിലോ ഇത് തുറന്നുപറയാന്‍ തയ്യാറാകുന്നില്ലെങ്കിലും ഇവര്‍ രഹസ്യമായി തങ്ങളുടെ നിലപാട് വ്യക്തമാക്കുന്നുണ്ട്. ഈ നിശബ്ദമായ എതിര്‍പ്പ് വരുംദിവസങ്ങളില്‍ പാര്‍ട്ടിയില്‍ വന്‍ കൊടുങ്കാറ്റായി മാറിയേക്കും. പ്രത്യകിച്ചും പിണറായി സെക്രട്ടറി പദമൊഴിയുന്ന സാഹചര്യത്തില്‍. സമ്മേളനത്തില്‍ വി.എസ് പൂര്‍ണ്ണമായി ഒറ്റപ്പെട്ടുവെന്ന വാര്‍ത്ത പുറത്തുവരുമ്പോഴും കാര്യങ്ങള്‍ അത്ര ലളിതമല്ല എന്നു വ്യക്തം.
വിമര്‍ശനങ്ങള്‍ മുഴുവന്‍ കേട്ടിരുന്നാലും അവസാനം സംസ്ഥാനക്കമ്മിറ്റിയില് നിന്നൊഴിവാക്കപ്പെട്ട് അപമാനിതനായി പടിയിറങ്ങേണ്ടി വരുമെന്ന് മനസ്സിലായതോടെയാണ് വിഎസ്സ് ഇറങ്ങിപ്പോക്ക് നടത്തിയതെന്നാണ് വ്യക്തമാകുന്നത്.
കേന്ദ്രനേതൃത്വത്തെ സമ്മര്‍ദ്ദത്തിലാക്കി ഒരു തിരിച്ചുവരവിന് സാധ്യത തേടുകയായിരുന്നു വിഎസ്. എന്നാല്‍ സംസ്ഥാനനേതൃത്വം ഉറച്ചുനിന്നതോടെ ആ പ്രതീക്ഷ അസ്തമിച്ചു. അവെയ്ലബിള് പിബിയും സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് അംഗീകരിച്ചതോടെ ഇപ്പോള്‍ പിണറായി ഉദ്ദേശിച്ച പോലെതന്നെ കാര്യങ്ങള്‍ എത്തുകയാണ്. എന്നാല്‍ സമ്മേളന പ്രതിനിധികള്‍ക്കിടയിലും നേതാക്കള്‍ക്കിടയിലും നേതൃത്വത്തിന്റെ നിലപാടിനെതിരെ ശക്തമായ എതിര്‍പ്പ് രൂപംകൊള്ളുന്നുണ്ട്. പേടിച്ചിട്ടാരും പുറത്തുപറയുന്നില്ലെന്ന് മാത്രം. സമ്മേളനത്തിന്റെ ഭാഗമായി നടന്ന ചര്‍ച്ചകളില്‍ ഒരാള്‍പോലും വിഎസിനെ അനുകൂലിച്ച് സംസാരിച്ചില്ലെങ്കിലും വിഎസിനെ തിരിച്ചുകൊണ്ടുവരണമെന്ന അഭിപ്രായത്തിന് നിര്‍ണ്ണായക പിന്തുണയുണ്ട്. പക്ഷേ നേതൃത്വം ഇത് കണ്ടില്ലെന്ന് നടിക്കുകയാണ്.
പി.ബി അംഗങ്ങളും കേന്ദ്രക്കമ്മിറ്റിയംഗങ്ങളും ഉള്പ്പെടയുള്ളവര്ക്കിടയില് ഇക്കാര്യത്തില്‍ അഭിപ്രായ ഭിന്നത രൂക്ഷമാവുകയാണ്. എം വിജയകുമാര്‍,കെ.എന്‍ ബാലഗോപാല്‍,തോമസ് ഐസക്ക്, എം.എ ബേബി, ശശീന്ദ്രന് ,കെ.അനന്തഗോപന്‍ തുടങ്ങിയവര്‍ വി.എസ് ഇറങ്ങിപ്പോയത് ദൗര്‍ഭാഗ്യകരമായെന്ന് അഭിപ്രായപ്പെടുന്നു.
കൊല്ലത്തുനിന്നുള്ള ഒരു പ്രതിനിധി പ്രകാശ് കാരാട്ടിനെ കണ്ട് വി.എസ് പോയാല്‍ അടുത്തതെരഞ്ഞടുപ്പില് യുഡിഎഫ് വീണ്ടും അധികാരത്തിലെത്തുമെന്നുവരെ പറഞ്ഞതായാണ് വിവരം.സമ്മേളനത്തില്‍ പൂര്‍ണ്ണമായും ഒറ്റപ്പെട്ട പ്രതീതിയാണെങ്കിലും വി.എസിനോടടുപ്പമുള്ള ചിലരെങ്കിലും ഇപ്പോഴും സംസ്ഥാനക്കമ്മിറ്റിയിലുണ്ട്.
എസ്.ശര്‍മ്മ, കെ.ചന്ദ്രന് പിള്ള, ജെ.മേഴ്സിക്കുട്ടിയമ്മ, എം.സി ജോസഫൈന്, എം.ചന്ദ്രന് തുടങ്ങിയവരൊക്കെ ഇപ്പോഴും വി.എസുമായി അടുപ്പംപുലര്ത്തുന്നവരാണ്. എന്നാല്‍ ഔദ്യോഗികനേതൃത്വത്തെ ഭയന്ന് സമ്മേളനത്തില്‍ ഇവരാരും തങ്ങളുടെ അഭിപ്രായം തുറന്നുപറയുന്നില്ലെന്ന് മാത്രം. സീതാറാം യച്ചൂരി, വൃന്ദാ കാരാട്ട്, മണിക് സര്‍ക്കാര്‍ തുടങ്ങിയ പി.ബി അംഗങ്ങള്‍ക്കും സംസ്ഥാന നേതൃത്വത്തിന്റെ നിലപാടിനോട് യോജിപ്പില്ല.
പാര്‍ട്ടിയുടെ താഴെത്തട്ടിലുള്ള പ്രവര്‍ത്തകര്‍ക്കിടയിലും വി.എസ് അനുകൂലതരംഗം ഇപ്പോഴും നിലനില്ക്കുന്നു. അച്ചടക്കനടപടി ഭയന്ന് നേതൃത്വത്തിനെതിരെ ആരും ശബ്ദിക്കുന്നില്ലെങ്കിലും അണികള്‍ക്കിടയില്‍ ശക്തമായ അമര്‍ഷം പുകയുന്നുണ്ട്. സംസ്ഥാന സമ്മേളനത്തിന്റെ ഏക അജണ്ട വി.എസ് വധമാക്കിയെന്നാണ് ശക്തമായ ആരോപണം. വി.എസിനെതിരെ നടപടി വേണമായിരുന്നുവെങ്കില്‍ അത് സമ്മേളനത്തിന് മുന്‍പോ കഴിഞ്ഞോ മതിയായിരുന്നുവെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. പ്രവര്‍ത്തകര്‍ക്ക് ആവേശം പകരേണ്ട സംസ്ഥാന സമ്മേളനം അതില്‍ പാരജയപ്പെട്ടു.
അഴിമതിയില്‍ മുങ്ങിനില്ക്കുന്ന യുഡിഎഫ് സര്‍ക്കാരിനെ എതിര്‍ക്കുന്നതിനേക്കാള്‍ വാശിയോടെയാണ് സംസ്ഥാന നേതൃത്വം വി.എസിനെ ഒതുക്കാന്‍ സംസ്ഥാന സമ്മേളനവേദി ഉപയോഗിച്ചതെന്ന് അണികള്‍ കുറ്റപ്പെടുത്തുന്നു.
വി.എസിനെ ഒതുക്കുന്നതില്‍ പിണറായിയും കൂട്ടരും വിജയിച്ചാലും പാര്‍ട്ടിയില്‍ കലാപം തുടരുമെന്ന സൂചനയാണ് ലഭിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: