തിരുവനന്തപുരം: ആര്‍ക്കും കയറിവരാവുന്ന വഴിയമ്പലമാണ് ഇടതുമുന്നണിയെന്നു ധരിക്കരുതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്. സിപിഐ തിരുവനന്തപുരം ജില്ലാ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പന്ന്യന്‍. യുഡിഎഫില്‍നിന്ന് മാനസാന്തരപ്പെട്ടുവരുന്നവരെ എല്ഡിഎഫിലെടുക്കാമെന്നാണ് ചിലര്‍ പറയുന്നത്.
യുഡിഫില്നിന്നുകൊണ്ട് എല്ലാ പാപത്തിന്റെയും പങ്കുപറ്റിയശേഷം അഴിമതിവീരന്മാര് മാനസാന്തരപ്പെട്ടുവന്നാല്‍ സ്വീകരിക്കാന്‍ മനസ്സില്ല. കെ.എം.മാണി മാനസാന്തരപ്പെട്ടുവന്നാല്‍ സ്വീകരിക്കാന്‍ കഴിയുമോ. കേരളത്തിലെ മുഖ്യമന്ത്രിയാവാന്‍ ആറ്റുനോറ്റ് കാത്തിരിക്കുകയാണ് കെ.എം. മാണി. എന്നാല്‍, ആര് വിചാരിച്ചാലും കെ എം മാണി എല്‍ഡിഎഫിന്റെ മുഖ്യമന്ത്രിയാവുന്ന പ്രശ്നമില്ല.
യുഡിഎഫില്‍നിന്ന് മാനസാന്തരപ്പെട്ടുവരുന്നവരെ സ്വീകരിക്കുന്നത് എല്‍ഡിഎഫിന്റെ രാഷ്ട്രീയപരവും മൗലികവുമായ തീരുമാനങ്ങള്‍ ലംഘിക്കപ്പെടാനിടയാക്കും. യുഡിഎഫിനകത്ത് ഒരുപാട് പ്രശ്നങ്ങള്‍ നിലനില്‍ക്കുകയാണ്. എല്‍ഡിഎഫിന്റെ കൂടെ ഒരുമിച്ച് പ്രവര്‍ത്തിച്ച കക്ഷികള്‍ പല കാരണങ്ങളാല്‍ മുന്നണി വിട്ട് യുഡിഎഫിനൊപ്പം പ്രവര്‍ത്തിക്കുന്നുണ്ട്. അവര്‍ക്ക് ദുര്‍ഗന്ധം വമിക്കുന്ന മുന്നണിക്കകത്ത് അധികകാലം നില്ക്കാന് പറ്റില്ല.
പുതിയ രാഷ്ട്രീയസാഹചര്യത്തില്‍ തീരുമാനം പുനഃപ്പരിശോധിക്കണം. കൊല്ലം സമ്മേളനത്തിലും പാര്‍ട്ടി ഈ നിലപാടാണ് സ്വീകരിച്ചതെന്നും പന്ന്യന്‍ വ്യക്തമാക്കി. പാര്‍ട്ടിയെ കൈപ്പിടിയിലൊതുക്കാനുള്ള നേതാക്കളുടെ ശ്രമങ്ങളെ പന്ന്യന്‍ പരോക്ഷമായി വിമര്‍ശിച്ചു. പാര്‍ട്ടി സഖാക്കള്‍ക്ക് ഏറ്റവും വലുത് വ്യക്തികളല്ല, പാര്‍ട്ടിയാണ്. കെ.എം. മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ എല്‍ഡിഎഫ് അനുവദിക്കില്ല. ആറിന് ചേരുന്ന മുന്നണി യോഗത്തില്‍ പ്രക്ഷോഭത്തെക്കുറിച്ച് തീരുമാനമെടുക്കും. ഇക്കാര്യത്തില്‍ യാതൊരു സന്ധിയുമില്ലെന്നും പന്ന്യന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: