തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിയില്‍ നിന്നും കമ്പനികള്‍ പിന്മാറിയതില് ദുരൂഹതയുണ്ടെന്ന് മുന്‍ തുറമുഖമന്ത്രി വി. സുരേന്ദ്രന് പിള്ള. ഇതേക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംസ്ഥാന സര്‍ക്കാരോ തുറമുഖ കമ്പനിയോ നടത്തിയ ഇടപെടലുകളാണോ കമ്പനികള്‍ പിന്മാറാന് കാരണമായതെന്ന് അന്വേഷിക്കണം. കമ്പനികളുടെ സംശയങ്ങള്‍ ദൂരീകരിക്കാന്‍ സര്‍ക്കാരിനു കഴിയാത്തതാണോ പിന്മാറ്റത്തിനു കാരണമെന്നും സുരേന്ദ്രന് പിള്ള ചോദിച്ചു.
കഴിഞ്ഞ സര്‍ക്കാര്‍ നടപ്പാക്കാന്‍ ഉദ്ദേശിച്ച ലാന്‍ഡ് ലോര്‍ഡ് മോഡല്‍ മാറ്റി പിപിപി മോഡല്ആക്കിയതോടെ വിഴിഞ്ഞം പദ്ധതി അട്ടിമറിക്കപ്പെട്ടു.
ഒട്ടേറെ ചര്‍ച്ചകള്‍ക്കും വിശദമായ പഠനത്തിനും ശേഷമാണ് മുന്‍ സര്‍ക്കാര്‍ അന്ന് ലാന്‍ഡ് ലോര്‍ഡ് മോഡല്‍ തെരഞ്ഞെടുത്തത്. തുറമുഖം നിര്‍മ്മിക്കാന്‍ ആവശ്യമായ തുക സര്‍ക്കാരിന്റെ ഈടിന്മേല് നല്കാന് ബാങ്കുകളും തയാറായിരുന്നു. ഇതേ തുടര്‍ന്ന് പദ്ധതി പ്രദേശത്തേയ്ക്കു റോഡ് നിര്‍മ്മിച്ചു.
വൈദ്യുതി, ശുദ്ധജലം, റയില്‍ ഗതാഗതം എന്നിവ പദ്ധതി പ്രദേശത്ത് എത്തിക്കുന്നതിനു ബന്ധപ്പെട്ട വകുപ്പുകളുമായും ധാരണയായതാണെന്ന് സുരേന്ദ്രന്‍പിള്ള പറഞ്ഞു.
പദ്ധതി നടക്കണമെങ്കില്‍ കമ്പനികളെ വിശ്വാസത്തിലെടുക്കാനും അവരെ സംരക്ഷിക്കാനും സര്‍ക്കാരിനു കഴിയണം. ലാന്‍ഡ് ലോര്‍ഡ് പദ്ധതിയിലേക്ക് തിരിച്ചുപോകാന്‍ യുഡിഎഫ് സര്‍ക്കാര്‍ തയാറാവണമെന്നും സുരേന്ദ്രന്‍പിള്ള ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: