തിരുവനന്തപുരം: ഇത്രയേറെ പ്രവര്‍ത്തനപരിചയവും വിദ്യാഭ്യാസവുമുള്ള കേരളത്തില്‍ കോണ്‍ഗ്രസിനുള്ളിലെ ഗ്രൂപ്പിസം തന്നെ അത്ഭുതപ്പെടുത്തിയെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐ സിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്ക്.
പല സംസ്ഥാനങ്ങളും കേരളത്തിന്റെ പ്രവര്‍ത്തനം പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുമ്പോള്‍ ഇവിടെ മറ്റുപല സ്ഥലങ്ങളിലേയും മോശം പ്രവണത ചിലതെങ്കിലും സ്വീകരിക്കുന്നുണ്ടോയെന്ന് തനിക്ക് സംശയമുണ്ടെന്നും വാസ്നിക് പറഞ്ഞു. ലോക്സഭാതെരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞ കോണ്‍ഗ്രസിനെ രക്ഷപ്പെടുത്താന്‍ ആശയം തേടുന്നതിന്റെ ഭാഗമായി ഇന്നലെ തിരുവനന്തപുരം ഡിസിസി ഓഫീസില്‍ നടന്ന ചടങ്ങില്‍ ആമുഖപ്രഭാഷണം നടത്തുകയായിരുന്നു വാസ്നിക്.
കഴിഞ്ഞ ലോക്സഭാതെരഞ്ഞെടുപ്പില്‍ രാജ്യത്താകമാനം കോണ്‍ഗ്രസ് വിരുദ്ധതരംഗം അലയടിച്ചപ്പോള്‍ മെച്ചപ്പെട്ട വിജയം നേടിയ സംസ്ഥാനമാണ് കേരളം. മൂന്നു സീറ്റുകള്‍ കൂടി ലഭിക്കാമായിരുന്നുവെന്ന് നേതാക്കള്‍ ഇപ്പോള്‍ വിലയിരുത്തുമ്പോഴൂം ഉണ്ടായവിജയം വലുതുതന്നെയാണ്. അങ്ങനെയുള്ള കേരളത്തെക്കുറിച്ച് പാര്‍ട്ടിക്ക് വലിയ പ്രതീക്ഷയാണുള്ളത്.
എന്നാല്‍ കഴിഞ്ഞ പതിമൂന്ന് ജില്ലകളിലും പാര്‍ട്ടിയുടെ പുനരുജ്ജീവനത്തിനുള്ള ആശയം തേടി താന്‍ സഞ്ചരിച്ചപ്പോള്‍ ഗ്രൂപ്പിസത്തെക്കുറിച്ചും വിഭാഗീയതയെക്കുറിച്ചുമുള്ള നിരവധി പരാതികള്‍ ലഭിച്ചു. കേരളം പോലെയുള്ള ഒരു സ്ഥലത്ത് എങ്ങനെ ഇത് നടക്കുന്നുവെന്ന് തന്നെ അത്ഭുതപ്പെടുത്തി.
കഴിഞ്ഞ ലോക്സഭാതെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് തിരിച്ചടിയുണ്ടായി. കേരളത്തില്‍ യുഡിഎഫ്, ഇടതുമുന്നണി എന്ന രീതിയില്‍ മാറിമാറിയാണ് ഭരണം ഉണ്ടാകുന്നത്. എന്നാല്‍ 2016ല്‍ അതിന് മാറ്റം വരണം. ലോക്സഭാതെരഞ്ഞെടുപ്പ് കഴിഞ്ഞ അധ്യായമാണ്. വരാനുള്ളതിനെക്കുറിച്ചാണ് ചിന്തിക്കേണ്ടത്. അതിനാണ് ശ്രമിക്കുന്നതെന്നും വാസ്നിക്ക് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: