തൃശൂര്‍: കൊലയാളി വ്യവസായി മുഹമ്മദ് നിസാമിനെ അറിയില്ലെന്ന ഡിസിസി പ്രസിഡന്റ് ഒ. അബ്ദുറഹ്മാന്‍കുട്ടിയുടെ വാദം പൊളിയുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ.പി. ധനപാലന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പ്രവര്‍ത്തിച്ചത് നിസാമിന്റെ കെട്ടിടത്തിലാണെന്ന് വ്യക്തമായി.
ഇത് തരപ്പെടുത്തികൊടുത്തത് ഡിസിസി പ്രസിഡന്റ് തന്നെയാണെന്നും മുന്‍ തൃശൂര്‍ മേയറും കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റും ഐ ഗ്രൂപ്പ് നേതാവുമായ ഐ.പി. പോള്‍ വെളിപ്പെടുത്തി. എംജി റോഡിലെ ശങ്കരയ്യ ജംഗ്ഷനില്‍ നിസാമിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് ഓഫീസ് പ്രവര്‍ത്തിച്ചത്. അബ്ദുറഹ്മാന്‍കുട്ടിയുടെ അധ്യക്ഷതയില്‍ മന്ത്രി സി.എന്‍. ബാലകൃഷ്ണനാണ് അത് ഉദ്ഘാടനം ചെയ്തത്. ഡിസിസി പ്രസിഡന്റിന് അടുത്ത ബന്ധമുള്ളതിനാലാണ് ഓഫീസിനായി കെട്ടിടം ലഭിച്ചതെന്നും ഐ.പി.പോള്‍ പറഞ്ഞു.
ഭരണകക്ഷിയില്‍പ്പെട്ട ഉന്നതര്‍ നിസാമിനെ സംരക്ഷിക്കുന്നവെന്ന ആരോപണം ശക്തിപ്പെടവെയാണ് ഡിസിസി പ്രസിഡന്റിന്റെ ക്രിമിനല്‍ ബന്ധം മറനീക്കി പുറത്തുവന്നത്. ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരന് ചന്ദ്രബോസിനെ കാറിടിപ്പിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ അറസ്റ്റിലായ നിസാമിനെ അബ്ദുറഹ്മാന്‍കുട്ടി ജയിലില്‍ സന്ദര്‍ശിച്ചെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. തനിക്ക് നിസാമിനെ അറിയില്ലെന്നാണ് ആ സമയത്ത് അബ്ദുറഹ്മാന്‍കുട്ടി പരസ്യമായി മാധ്യമങ്ങളോട് പറഞ്ഞത്.
കോണ്‍ഗ്രസ് എംഎല്‍എ പി.എ. മാധവന് ജയിലില്‍ നിസാമിനെ കാണാന്‍ പോയെന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്. സംഭവം നടന്നത് മുതല്‍ നിസാമിനെ രക്ഷിക്കാന്‍ ബന്ധുക്കള്‍ ലക്ഷങ്ങളാണ് ഒഴുക്കുന്നത്. ചന്ദ്രബോസ് മരിക്കില്ലെന്ന വിശ്വാസത്തിലാണ് പലരും കേസ് ഒതുക്കിതീര്‍ക്കാമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ വാങ്ങിയത്. എന്നാല്‍ ചന്ദ്രബോസ് മരിച്ചതോടെ എല്ലാം തകിടംമറിഞ്ഞു. താന്‍ നല്കിയ ലക്ഷങ്ങള്‍ക്ക് നിസാം വിലപേശിത്തുടങ്ങിയതോടെ പല നേതാക്കളും പോലീസും വെട്ടിലായിക്കഴിഞ്ഞു.
കേസന്വേഷണത്തിന് തുടക്കത്തില്‍ നേതൃത്വം നല്കിയ മുന്‍ സിറ്റി പോലീസ് കമ്മീഷണര്‍ ജേക്കബ് ജോബും കുടങ്ങുമെന്നുറപ്പായി.
അന്വേഷണത്തെ സ്വാധീനിക്കാന്‍ പാകത്തില്‍ ജേക്കബ് ജോബുമായി നിസാമിന്റെ പിതൃസഹോദരന് സൗഹൃദബന്ധം പുലര്‍ത്തിയിരുന്നെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. ഇതു സംബന്ധിച്ച് നിസാമിന്റെ പിതൃസഹോദരനുമായി ഒരു ചാനല്‍ നടത്തിയ ഫോണ്‍ സംഭാഷണവും തെളിവായി പുറത്തുവന്നു.
സംഭവദിവസം ഔദ്യോഗികമായി നിസാമിന്റെ കസ്റ്റഡി രേഖപ്പെടുത്തുന്നതിന് മുന്‍പായി പോലീസ് കമ്മീഷണര്‍ അടച്ചിട്ട മുറിയില്‍ പ്രതിയുമായി രഹസ്യചര്‍ച്ച നടത്തിയെന്ന ആക്ഷേപവുമുണ്ടായിരുന്നു. പിന്നാലെയാണ് ജേക്കബ് ജോബുമായി നിസാമിന്റെ ബന്ധു അന്വേഷണത്തിനിടെ ബന്ധപ്പെട്ടതിന്റെ തെളിവുകള്‍ പുറത്തുവന്നത്. ജേക്കബ് ജോബുമായി സംസാരിച്ചെന്നും പോലീസ് സേനയില്‍ ഇത്രയും നല്ലൊരു മനുഷ്യനെ ഇതുവരെ താന്‍ കണ്ടിട്ടില്ലെന്നും അദ്ദേഹത്തിന് ഒരു പ്രശ്നവും ഉണ്ടാകില്ലെന്നും ചാനല്‍ പ്രതിനിധിയുമായുള്ള ഫോണ്‍ സംഭാഷണത്തില്‍ നിസാമിന്റെ ബന്ധു പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: