തിരുവനന്തപുരം: ഭരണക്കാരുടെ അഴിമതിയും അക്രമവും കെടുകാര്യസ്ഥതയും മൂലം പൊറുതിമുട്ടിയ കേരളത്തിന് സദ്ഭരണം ലഭിക്കാന്‍ ബിജെപിയെ ശക്തിപ്പെടുത്തണമെന്ന് ദേശീയ ഉപാദ്ധ്യക്ഷന്‍ വിനയ് സഹസ്രബുദ്ധ അഭിപ്രായപ്പെട്ടു. ദൈവത്തിന്റെ സ്വന്തംനാട്ടില്‍ ചെകുത്താന്മാര് ആധിപത്യമുറപ്പിക്കുകയാണ്. മാറിമാറി അധികാരത്തിലേറുന്ന മുന്നണികള്‍ക്ക് ബദലായി ബിജെപിയെ വളര്‍ത്താന്‍ ആത്മവിശ്വാസത്തോടെ മുന്നിട്ടിറങ്ങാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. സംസ്ഥാന സമിതിയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു സഹസ്രബുദ്ധ.
കേരളം, തമിഴ്നാട്, പശ്ചിമബംഗാള്‍ സംസ്ഥാനങ്ങള്‍ പുതിയൊരു ബദലിനെ മോഹിക്കുകയാണ്. അത് ബിജെപിയായി ഉയരേണ്ടതുണ്ട്. അംഗത്വവിതരണത്തിലൂടെ അത് നേടിയെടുക്കാനാകും. ബിജെപിയെ കേന്ദ്രത്തില്‍ മാത്രമല്ല സംസ്ഥാനങ്ങളിലും അധികാരത്തിലേറ്റാന്‍ ജനങ്ങള്‍ തയ്യാറാകുന്നത് സദ്ഭരണം കാഴ്ചവയ്ക്കാന്‍ കഴിഞ്ഞതുകൊണ്ടാണ്.
മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ആസാം സംസ്ഥാനങ്ങളില്‍ വന്‍കുതിപ്പാണ് ബിജെപിക്കുണ്ടായത്. സാഹസികമായി സംഘടനാ പ്രവര്‍ത്തനം നടത്തുന്ന കേരളത്തിലും അത് സാധിക്കും. ഒരവസരവും പാഴാക്കരുത്. ചരിത്രപരമായ ദൗത്യമാണ് നമുക്ക് നിര്‍വ്വഹിക്കാനുള്ളത്. ഭാരിച്ച ഉത്തരവാദിത്തമാണ് നമുക്ക് മുന്നിലുള്ളത്. അത് നിര്‍വ്വഹിക്കാന്‍ ആത്മവിശ്വാസം നമുക്കുണ്ടാകണം.
കേന്ദ്രസര്‍ക്കാര്‍ എട്ടുമാസം കൊണ്ടുണ്ടാക്കിയ മാറ്റങ്ങള്‍ അത്ഭുതാവഹമാണ്. പ്രധാനമന്ത്രി പ്രഖ്യാപിച്ച ജന്‍ധന്‍ യോജന സാമ്പത്തിക ജനാധിപത്യം പ്രാബല്യത്തിലാക്കാനുള്ള ബൃഹത്തായ പരിപാടിയാണ്. നടപടികള്‍ ലഘൂകരിച്ചാല്‍ ജനങ്ങള്‍ക്ക് അത് ഉപകാരപ്രദമാകും. മഹാരാഷ്ട്രയില്‍ ബിജെപി നേതൃത്വം നല്കുന്ന സര്‍ക്കാര്‍ വന്നിട്ട് അധികമായില്ല. ചെറിയ ഇടപെടല്‍ കൊണ്ട് വലിയനേട്ടങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കുന്നുണ്ട്. പുതിയ തൊഴില്‍ സംസ്കാരം വന്നുകൊണ്ടിരിക്കുന്നു. നിക്ഷേപം ആകര്‍ഷിക്കുമ്പോള്‍ തൊഴില്‍ അവസരങ്ങളും ലഭിക്കുന്നു.
ദല്‍ഹിയില്‍ ജീവനക്കാര്‍ ഇപ്പോള്‍ കൃത്യനിഷ്ഠ പാലിക്കുന്നു. ആധുനിക യുഗത്തിനു ചേര്‍ന്ന നടപടികള്‍ ഗുണം കാണുന്നു. എല്ലാം സുതാര്യമാകുന്നു. ദല്‍ഹി ശാസ്ത്രഭവനില്‍ നടക്കുന്നതെന്തെന്ന് തിരുവനന്തപുരത്തു നിന്ന് നിരീക്ഷിക്കാന്‍ നമുക്കു കഴിയുന്നു. വിദ്യാഭ്യാസവും ഉയര്‍ന്ന സാക്ഷരതാ നിരക്കുള്ളവരുമുള്ളതാണ് കേരളം. ഇവിടെ തെരഞ്ഞെടുപ്പ് അകലെയല്ല. മനസ്സുവച്ചാല്‍ സദ്ഭരണം കേരളത്തിലും ഉറപ്പുവരുത്താന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ദരിദ്രജനവിഭാഗത്തിനും വഴിയോര കച്ചവടക്കാര്‍ക്കുമെല്ലാം ഏറെ പ്രയോജനപ്പെടുന്നതാണ് ജന്ധന്യോജനയെന്ന് ദേശീയ സെക്രട്ടറി എച്ച്. രാജ ചൂണ്ടിക്കാട്ടി. തമിഴ്നാട്ടില്‍ ചെറുകിട കച്ചവടക്കാര്‍ക്ക് അതിന്റെ പ്രയോജനം ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. രാവിലെ 90 രൂപ വാങ്ങി വൈകിട്ട് 100 രൂപ തിരിച്ചു നല്കുന്ന കച്ചവടക്കാര്‍ക്ക് ഇപ്പോള്‍ അതിന്റെ ആവശ്യമില്ല. ജന്‍ധന്‍ യോജനയില്‍ കേന്ദ്രസര്‍ക്കാര്‍ നിക്ഷേപിക്കുന്ന 5000 രൂപ അവര്‍ക്ക് ഏറെ സഹായകമാണ്. ഇത് വെറും ഇന്‍ഷ്വറന്‍സ് പദ്ധതിയല്ല. കോര്പ്പറേറ്റുകള്ക്കാണോ ഇതുമൂലം പ്രയോജനമെന്ന് രാജ ചോദിച്ചു.
കോണ്‍ഗ്രസ് ഭരണത്തിലാണ് വിലക്കയറ്റവും തൊഴിലില്ലായ്മയും സാര്‍വ്വത്രികമാകുന്നത്. മൊറാര്‍ജി ഭരണകാലത്ത് ജനങ്ങള്‍ റേഷന്‍കാര്‍ഡ് മറന്നു. റേഷന്കടകളിലേതിലും കുറഞ്ഞ നിരക്കില്‍ സാധനങ്ങള്‍ പൊതുമാര്‍ക്കറ്റില്‍ ലഭിച്ചിരുന്നു. വാജ്പേയി ഭരണം ഒഴിയുമ്പോള്‍ വളര്‍ച്ചാ നിരക്ക് 8 ശതമാനമായിരുന്നു. മന്‍മോഹന്‍സിംഗ് ഭരണം ഒഴിയുമ്പോള്‍ അത് 4 ശതമാനമായി.
ഇപ്പോഴത് 6.7 ശതമാനമായി ഉയര്‍ത്തി. ഒന്‍പത് മാസം മുമ്പ് ഗ്യാസ് കുറ്റിക്ക് 1640 രൂപയായിരുന്നുവെങ്കില്‍ ഇപ്പോഴത് 600 രൂപ മാത്രമായി. അധികം വൈകാതെ സബ്സിഡിപോലും നല്‍കാതെ കുറഞ്ഞ നിരക്കില്‍ ഗ്യാസ് ലഭ്യമാകും. അതിവേഗം രാജ്യം പുരോഗതിയിലേക്ക് നീങ്ങുന്നു. ജനങ്ങള്‍ക്ക് സല്‍ഭരണം ലഭിക്കാന്‍ അവസരമൊരുങ്ങി. ഇത് പരമാവധി പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ നമുക്ക് സാധിക്കണമെന്നും രാജ നിര്‍ദ്ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: