ആലപ്പുഴ: സോളാര്‍ കേസില്‍ ആരോപണവിധേയനായ മുന്‍ കേന്ദ്രമന്ത്രി കെ.സി. വേണുഗോപാല്‍ പങ്കെടുത്ത സിപിഎം സെമിനാര്‍ സിപിഐ ബഹിഷ്കരിച്ചു. സിപിഎം സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് നടത്തിയ സെമിനാറാണ് ഘടകകക്ഷിയായ സിപിഐ ബഹിഷ്കരിച്ചത്. ‘ഇന്ത്യന്‍ മതേതരത്വം നേരിടുന്ന വെല്ലുവിളികള്‍’ എന്ന വിഷയത്തെ അധികരിച്ച് നടത്തിയ സെമിനാറിലാണ് സിപിഎം നേരത്തെ സോളാര്‍ തട്ടിപ്പില്‍ ആരോപണമുന്നയിച്ചിരുന്ന കെ.സി. വേണുഗോപാലിനെ പങ്കെടുപ്പിച്ചത്.
സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സി.എന്‍. ചന്ദ്രനും സെമിനാറില്‍ പങ്കെടുക്കുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ വേണുഗോപാല്‍ പങ്കെടുക്കുന്ന സെമിനാറില്‍ നിന്ന് സിപിഐ നേതാക്കള്‍ വിട്ടുനില്‍ക്കണമെന്ന് അണികള്‍ ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് സി.എന്‍. ചന്ദ്രന്റെ ബഹിഷ്കരണം. സോളാര്‍ തട്ടിപ്പില്‍ സിപിഎമ്മുമായി പലതവണ ഇടഞ്ഞിട്ടുള്ള സിപിഐ, വേണുഗോപാല്‍ പങ്കെടുക്കുന്നതിനാല്‍ സെമിനാറില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് ‘ജന്മഭൂമി’ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കഴിഞ്ഞദിവസം സിപിഎമ്മിന് വേണ്ടി തോമസ് ഐസക് എംഎല്‍എ സോളാര്‍ അഴിമതി അന്വേഷിക്കുന്ന ജുഡീഷ്യല്‍ കമ്മീഷന് മുമ്പാകെ മൊഴി നല്‍കിയിരുന്നു. മുഖ്യമന്ത്രിയെ കൂടാതെ മുന്‍ കേന്ദ്രമന്ത്രി കൂടിയായ വേണുഗോപാലിനെതിരെയും ആരോപണമുന്നയിച്ചിരുന്നു. കൂടാതെ സരിതയും സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി സജി ചെറിയാനും തമ്മില്‍ നടത്തിയ ടെലിഫോണ്‍ സംഭാഷണത്തില്‍ ചിലരുമായുള്ള അശ്ലീല പ്രവര്‍ത്തികളെ കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ടെന്നും ഇതിന്റെ സിഡി കൈവശമുണ്ടെന്നും ഐസക്, കമ്മീഷനെ അറിയിച്ചിരുന്നു.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചരണ സമയത്ത് വേണുഗോപാലിനെതിരെ സോളാര്‍ സംഭവവുമായി ബന്ധപ്പെട്ട് കടുത്ത ആരോപണങ്ങളാണ് സിപിഎം ഉന്നയിച്ചത്. ജനാധിപത്യ മഹിളാ അസോസിയേഷന് വേണുഗോപാലിന്റെ വീട്ടിലേക്കും മാര്‍ച്ചും നടത്തിയിരുന്നു.
ഒരുവശത്ത് വേണുഗോപാലിനെതിരെ സോളാര്‍ സംഭവവുമായി ബന്ധപ്പെട്ട പ്രചരണം നടത്തുകയും മറുഭാഗത്ത് പിബി അംഗം സീതാറാം യെച്ചൂരി പങ്കെടുത്ത സെമിനാറില്‍ ആദരിച്ച് പങ്കെടുപ്പിക്കുകയും ചെയ്തതില്‍ അണികളില്‍ അമര്‍ഷമുയര്‍ന്നിട്ടുണ്ട്. സിപിഐയുടെ കടുത്ത നിലപാട് സിപിഎമ്മിനെ വെട്ടിലാക്കിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: