തൊടുപുഴ: വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് നല്കി പട്ടികവര്‍ഗ്ഗ സംവരണ ആനുകൂല്യത്തില്‍ ജോലി നേടിയവരെ സര്‍വ്വീസില്‍ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ 24ന് പി.എസ്.സി. ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തുമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്. ബിജു അറിയിച്ചു .
വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് സമ്പാദിച്ച് 1800ഓളം പേര് സര്‍ക്കാര്‍ സര്‍വ്വീസില്‍ ജോലി ചെയ്യുന്നുണ്ടെന്ന് പി.എസ്.സി. ചെയര്മാന് തന്നെ ഗവര്‍ണ്ണറെ ബോധ്യപ്പെടുത്തിയതിലൂടെ വന്‍ തട്ടിപ്പും പട്ടികവര്‍ഗ്ഗ സമൂഹത്തോടുള്ള കടുത്ത വഞ്ചനയുമാണ് വെളിപ്പെട്ടിരിക്കുന്നതെന്ന് അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
ഉന്നതരടക്കം ഈ തട്ടിപ്പില്‍ പങ്കാളികളും സൂത്രധാരന്മാരുമാണ്. ഇവര്‍ക്കെതിരെ നിയമനടപടിയും സര്‍ക്കാര്‍ നടപടിയും സ്വീകരിക്കണമെന്നും ബിജു ആവശ്യപ്പെട്ടു. നിയുക്ത പി.എസ്.സി. സെക്രട്ടറിയായി സര്‍ക്കാര്‍ ഉദ്ദേശിച്ചിട്ടുള്ള വ്യക്തി തന്നെ ജാതി തട്ടിപ്പിലൂടെ യോഗ്യത നേടിയ ആളാണെന്ന വസ്തുതയും സര്‍ക്കാര്‍ പരിഗണിച്ചിട്ടില്ല എന്നത് സര്‍ക്കാരിന്റെ കുറ്റകരമായ അനാസ്ഥയാണ്. പട്ടികവര്‍ഗ്ഗ സമൂഹത്തിനുള്ള നിയമനങ്ങള്‍ തട്ടിയെടുത്ത മുഴുവന്‍ ഉദ്യോഗസ്ഥരെയും പിരിച്ചുവിട്ട് അവരുടെ ഒഴിവിലേക്ക് സ്പെഷ്യല്‍ റിക്രൂട്ട്മെന്റിലൂടെ പട്ടികവര്‍ഗ്ഗ സമൂഹത്തില്‍ നിന്ന് നിയമനം നടത്തണം.
കെ.പി.എം.എസ്. സംസ്ഥാന പ്രസിഡന്റ് എന്‍.കെ. നീലകണ്ഠന് മാസ്റ്റര്‍, ആദിവാസി മഹാസഭ ജനറല്‍ സെക്രട്ടറി മോഹനന് ത്രിവേണി, വനവാസി വികാസകേന്ദ്രം പ്രസിഡന്റ് പള്ളിയറ രാമന്, ഹിന്ദു ഐക്യവേദി ജന. സെക്രട്ടറിമാരായ കുമ്മനം രാജശേഖരന്, ഇ.എസ്. ബിജു, വി. സുശികുമാര്‍, സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് കെ.റ്റി. ഭാസ്കരന്, സംസ്ഥാന വൈസ് പ്രസിഡന്റ് തഴവ സഹദേവന്, വിവിധ സമുദായ സംഘടന നേതാക്കള്‍ എന്നിവര്‍ ധര്‍ണ്ണയില്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: