ആലപ്പുഴ: സിപിഎം സംസ്ഥാന സമ്മേളനത്തില്‍ സെക്രട്ടറി പിണറായി വിജയന് അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ട് വിഎസിന്റെ പ്രവര്‍ത്തനങ്ങള്‍ അടിമുടി വിമര്‍ശിച്ചുകൊണ്ടുള്ളത്. പിണറായിയുടെ ‘പരനാറി’ പ്രയോഗത്തില്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തോറ്റ പിബി അംഗം എം.എ. ബേബിയും ഘടകകക്ഷിയായ സിപിഐയും വിഎസിന് കൂട്ടായുണ്ട്. കഴിഞ്ഞ തിരുവനന്തപുരം സമ്മേളനത്തിനും ആലപ്പുഴ സമ്മേളനത്തിനും ഇടയിലുള്ള കാലഘട്ടത്തിലുള്ള പോരായ്മകളും നേട്ടങ്ങളും ചൂണ്ടിക്കാട്ടുന്നതാണ് പ്രവര്‍ത്തന റിപ്പോര്‍ട്ട് എന്നാണ് അവകാശവാദമെങ്കിലും ഫലത്തില്‍ വിഎസിനെതിരായ കുറ്റപത്രം മാത്രമായി ചുരുങ്ങി.
തന്നെ വേട്ടയാടുന്ന റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്ന വിഎസിന്റെ ആവശ്യം നേരത്തെ തന്നെ കേന്ദ്ര നേതൃത്വം തള്ളിയിരുന്നു. വിഎസിനെതിരെ പി. കരുണാകരന് കമ്മീഷന് കണ്ടെത്തലുകള്‍ ഏതാണ്ട് പൂര്‍ണമായി തന്നെ റിപ്പോര്‍ട്ടിലുണ്ട്. ഇതുകൂടാതെ സോളാര്‍ സമരം, പി. കൃഷ്ണപിള്ള സ്മാരകം കത്തിച്ച സംഭവത്തിലെ വിരുദ്ധ നിലപാട് തുടങ്ങി അച്ചടക്കം തുടര്‍ച്ചയായി ലംഘിക്കുന്ന നേതാവ് മാത്രമാണ് വിഎസെന്ന് റിപ്പോര്‍ട്ട് ചുരുക്കിക്കാണിക്കുന്നു. ലാവ്ലിന് മുതല്‍ കൃഷ്ണപിള്ള സ്മാരകം വരെയുള്ള വിഷയങ്ങള്‍ ഉയര്‍ത്തിയാണ് വിഎസിനെതിരെ കുറ്റപത്രം ഒരുക്കിയിട്ടുള്ളത്.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന് ശേഷം നിയമസഭാ സമ്മേളനത്തില്‍ തുടര്‍ച്ചയായി പങ്കെടുക്കാതിരുന്നതും നിയമസഭാംഗത്വം രാജിവയ്ക്കണമെന്ന് നിര്‍ബന്ധം ചെലുത്തിയതിനുമെതിരെയാണ് ബേബിക്കെതിരെ റിപ്പോര്‍ട്ടില്‍ വിമര്‍ശനമുള്ളത്. ജനസ്വാധീനനമില്ലാത്ത പാര്‍ട്ടിയായാണ് സിപിഐയെ റിപ്പോര്‍ട്ടില്‍ വിലയിരുത്തിയിരിക്കുന്നത്. കൂട്ടത്തില്‍ നിന്ന് എല്ലാ നേട്ടങ്ങളും ഉണ്ടാക്കുകയും കിട്ടുന്ന അവസരത്തിലെല്ലാം സിപിഎമ്മിനെ പാരവയ്ക്കാന്‍ സിപിഐ മത്സരിക്കുകയാണെന്നും വിമര്‍ശനമുണ്ട്.
ബിജെപിയുടെ വളര്‍ച്ച സിപിഎമ്മിനെ കടുത്ത ആശങ്കയിലാക്കിയെന്ന് വ്യക്തമാക്കുന്നതാണ് റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍. ബിജെപിയുടെ വളര്‍ച്ചയെ നേരിടാനുള്ള നടപടി സ്വീകരിച്ചു തുടങ്ങിയതായും അത് ഊര്‍ജിതമാക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സോളാര്‍ സമരം രാഷ്ട്രീയപരമായി വിജയമാക്കണമെന്നാണ് റിപ്പോര്‍ട്ടിലെ അവകാശവാദം. തന്റെ നേതൃത്വത്തില്‍ നടന്ന പ്രവര്‍ത്തനങ്ങളെല്ലാം തന്നെ വന്‍ വിജയമായിരുന്നുവെന്നും ഒരേയൊരു പ്രശ്നം വിഎസിന്റെ നിലപാടുകള്‍ മാത്രമാണെന്നുമുള്ള കൊട്ടിഘോഷിക്കലില് ഒതുങ്ങുന്നു പിണറായി അവതരിപ്പിച്ച പാര്‍ട്ടിയുടെ സംഘടനാ റിപ്പോര്‍ട്ട്. ഇതിന്മേല് ഇന്നു രാവിലെ മുതല്‍ ചര്‍ച്ച ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: