വൈക്കം: അസ്പൃശ്യതയ്ക്കും അനാചാരങ്ങള്‍ക്കുമെതിരെ ഹൈന്ദവ സമൂഹം ഒറ്റക്കെട്ടായി മുന്നേറണമെന്ന സന്ദേശമാണ് വൈക്കം സത്യഗ്രഹം പകര്‍ന്നുനല്‍കുന്നതെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികലടീച്ചര്‍ പറഞ്ഞു. വൈക്കം സത്യഗ്രഹ നവതി ആഘോഷസമാപനത്തോടനുബന്ധിച്ച് നടന്ന ഹൈന്ദവ നവോത്ഥാന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ടീച്ചര്‍.
ഹൈന്ദവ സമൂഹത്തിനിടയിലെ അനാചാരങ്ങള്‍ തുടച്ചുനീക്കിയാലേ ഒന്നിച്ചൊന്നായി മുന്നോറാന്‍ കഴിയൂ. ഹൈന്ദവ നവോത്ഥാനത്തിനായി സമൂഹത്തെയൊന്നാകെ ക്ഷേത്രനടയിലേക്ക് എത്തിക്കണമെന്നായിരുന്നു ആചാര്യന്മാര് ചിന്തിച്ചത്. അതിന്റെ ഭാഗമായാണ് 1924ല്‍ ക്ഷേത്ര നിരത്തുകളില്‍ ജാതിക്കതീതമായി നടക്കാനുള്ള സ്വാതന്ത്ര്യം നേടിയത്. ജാതിക്കതീതമായി ക്ഷേത്ര നിരത്തുകളില്‍ ഒന്നിച്ചെത്തിയാല്‍ മാത്രം പോരാ, ക്ഷേത്രത്തിനകത്ത് പ്രവേശിക്കണം. അതായിരുന്നു 1931ലെ ഗുരുവായൂര്‍ സത്യഗ്രഹത്തിന്റെ ലക്ഷ്യം. ഇത്തരത്തില്നടന്ന പല പ്രക്ഷോഭങ്ങള്‍ക്കൊടുവിലാണ് 1936ല്‍ ക്ഷേത്ര പ്രവേശന വിളംബരം ഉണ്ടായത്.
ഇതോടെ ഹൈന്ദവ സമൂഹത്തിന് ഒറ്റക്കെട്ടായി ക്ഷേത്രത്തിനുളളില്‍ പ്രവേശനം ലഭിച്ചു. 36ഓടെ ക്ഷേത്രത്തിനകത്ത് പ്രവേശനം ലഭിച്ചെങ്കിലും 40കളോടെ ക്ഷേത്രത്തിനു പുറത്തേക്ക് കടത്താനുള്ള ശ്രമങ്ങള്‍ കണ്ടുതുടങ്ങി. ക്ഷേത്രം എന്നുപറഞ്ഞാല്‍ അന്ധവിശ്വാസമാണ്, ഒരാരാധനാലയം നശിച്ചാല്‍ അത്രയും അന്ധവിശ്വാസം നശിക്കും എന്ന പ്രചാരണമുണ്ടായി. അനാചാരങ്ങളെ വലിച്ചെറിയാന്‍ ശ്രമിച്ച ഹൈന്ദവ സമൂഹത്തിനുമേല്‍ ആചാരങ്ങളെ വലിച്ചെറിയാനുള്ള പ്രേരണയാണ് ചിലര്‍ ചെലുത്തിയത്.
ഈ അശക്തമായ അവസ്ഥയില്‍ നിന്നുള്ള മോചനമാണ് ഹൈന്ദവ സമൂഹം അന്വേഷിച്ചുകൊണ്ടിരിക്കുന്നതും കണ്ടെത്തിക്കൊണ്ടിരിക്കുന്നതും. കേരളത്തിന്റെ സാമൂഹിക സാംസ്കാരിക സാമ്പത്തിക മണ്ഡലങ്ങളില്‍ എവിടെയെങ്കിലും ഹിന്ദുക്കള്‍ക്ക് പ്രവേശനമില്ലെന്ന ബോര്‍ഡ് ആരെങ്കിലും വയ്ക്കാമെന്ന് ചിന്തിക്കുന്നെങ്കില്‍ അത് വലിച്ചെടുത്ത് കളയാനുള്ള ഇച്ഛാശക്തി ഇന്ന് ഹൈന്ദവ കൂട്ടായ്മയ്ക്കുണ്ട് എന്നുറക്കെ വിളംബരം ചെയ്യാന്‍കൂടിയാണ് വൈക്കം സത്യഗ്രഹത്തിന്റെ മണ്ണില്‍ ഒരുമിച്ച് കൂടിയിരിക്കുന്നത്-ശശികല ടീച്ചര്‍ പറഞ്ഞു.
വൈക്കം മഹാദേവക്ഷേത്രാങ്കണത്തില്‍ നടന്ന സമ്മേളനം ശിവഗിരി മഠാധിപതി പ്രകാശാനന്ദ സ്വാമി ഉദ്ഘാടനം ചെയ്തു. കെപിഎംഎസ് സംസ്ഥാന പ്രസിഡന്റ് എന്‍.കെ. നീലകണ്ഠന് മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. ശുഭാനന്ദാശ്രമം ട്രസ്റ്റി സ്വാമി ധര്‍മ്മതീര്‍ത്ഥ, ആത്മബോധിനി ആശ്രമത്തിലെ സ്വാമി സത്സ്വരൂപാന്ദ മഹരാജ് എന്നിവര്‍ അനുഗ്രഹപ്രഭാഷണം നടത്തി.
ആര്‍എസ്എസ് പ്രാന്ത കാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍ വൈക്കം സത്യഗ്രഹികളുടെ പിന്തലമുറക്കാരെ ആദരിച്ചു. എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡംഗം ഡോ. സി.ആര്. വിനോദ്കുമാര്‍ ടി.കെ. മാധവന്, മന്നത്ത് പത്മനാഭന്, അയ്യങ്കാളി എന്നിവരുടെ തലമുറയില്‍പ്പെട്ടവരെ ആദരിച്ചു. അഖിലകേരള ധീവരസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി വി. ദിനകരന്, ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്, സഹ സംഘടനാ സെക്രട്ടറി എം. രാധാകൃഷ്ണന്, ജനറല്‍ സെക്രട്ടറി ഇ.എസ്. ബിജു, സെക്രട്ടറി എം.വി. ഉണ്ണികൃഷ്ണന്, വിവിധ ഹിന്ദു സാമുദായിക സംഘടനാ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: