കോഴിക്കോട്: നാമമാത്രമായ വേതന വര്‍ദ്ധനവില്‍ കെഎസ്ആര്‍ടിസി എംപാനല്‍ ജീവനക്കാരില്‍ അമര്‍ഷം പുകയുന്നു. തങ്ങളുടെ ന്യായമായ ആവശ്യം സര്‍ക്കാര്‍ അവഗണിച്ചെന്നും ഇക്കാര്യത്തില്‍ ഭരണ,പ്രതിപക്ഷ സര്‍വ്വീസ് സംഘടനകള്‍ ഒത്തു കളിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം കനക്കുന്നത്. കോര്പ്പറേഷന് സര്‍വ്വീസ് നടത്തിപ്പിന്റെ അവിഭാജ്യ ഘടകമായ എംപാനല്‍ ജീവനക്കാരുടെ ദിവസ വേതനത്തില്‍ 30 രൂപയുടെ വര്‍ദ്ധനവാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.
ഇതു പ്രകാരം കണ്ടക്ടര്‍മാര്‍ക്ക് 360ഉും ഡ്രൈവര്‍മാര്‍ക്ക് 380 രൂപയും ലഭിക്കും. ഈ വര്‍ദ്ധന നിലവിലെ ജീവിതസാചര്യത്തില് തീര്‍ത്തും അപര്യാപ്തമാണെന്ന് ജീവനക്കാര്‍ പറയുന്നു. വില സൂചിക ക്രമാതീതമായി ഉയര്ന്നിരിക്കയാണിപ്പോള്. ഇതര തൊഴില്‍മേഖലയിലെ പണിക്കാര്‍ക്ക് ഇപ്പോള്‍ കൂലി അഞ്ഞൂറിന് മുകളിലാണ്.
സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഈയിടെ ക്ഷാമബത്തയില്‍ 14ശതമാനത്തിന്റെ വര്‍ദ്ധനവുണ്ടായി. ഇതു പ്രകാരം ജീവനക്കാര്‍ക്ക് ശമ്പളത്തില്‍ 1200 മുതല്‍ 2000 രൂപയുടെ ഉയര്‍ച്ചയുണ്ടായി.ഇതിനെല്ലാം ആനുപാതികമായല്ലെങ്കിലും മാന്യമായ ഒരു വര്‍ദ്ധനവാണ് എംപാനല്‍ ജീവനക്കാര്‍ പ്രതീക്ഷിച്ചിരുന്നത്. ഇതിനനുകൂല നിലപാടായിരുന്നു തുടക്കത്തില്‍ തൊഴിലാളി സംഘടനകള്‍ സ്വീകരിച്ചത്.
എന്നാല്‍ ഇത് സംബന്ധിച്ച ചര്‍ച്ചാവേളയില്‍ നേതാക്കള്‍ ഇക്കാര്യങ്ങള്‍ മറന്ന് സര്‍ക്കാര്‍ തീരുമാനത്തിന് സമ്മതം മൂളുകയായിരുന്നുവത്രെ. ദിവസവേതനക്കാര്‍ക്ക് കുറഞ്ഞത് 400 രുപ കൂലി കൊടുക്കണമെന്ന് രണ്ട് വര്‍ഷം മുമ്പ് തന്നെ സര്‍ക്കാര്‍ ഉത്തരവുമുണ്ട്. ട്രാന്‍സ്പോര്‍ട്ട് കോര്പ്പറേഷനാണെങ്കില് കൂടി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഈ നിലയില്‍ വര്ദ്ധനവുണ്ടാക്കാനായിട്ടില്ല. കെഎസ്ആര്‍ടിസിയില്‍ ഇപ്പോള്‍ പതിനായിരത്തോളം എംപാനല്‍ ജീവനക്കാരുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: