കൊച്ചി: വിദേശത്തുനിന്ന് സള്‍ഫര്‍ ഇറക്കുമതി ചെയ്തതു മൂലം മുന്‍ സി.എം.ഡി. ജോര്‍ജ് സ്ലീബ ഉള്‍പ്പെടെയുളളവര്‍ ഫാക്ടിന് ഒന്നേകാല്‍ കോടിയുടെ നഷ്ടമുണ്ടാക്കി എന്ന പരാതിയില്‍ കഴമ്പില്ലെന്ന് സി.ബി.ഐ. ഫാക്ടിന്റെ മുന്‍ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായിരുന്ന ജോര്‍ജ് സ്ലീബ, ഇന്ത്യന്‍ പൊട്ടാഷ് ലിമിറ്റഡ് എം.ഡി. പര്‍വീന്ദര്‍ സിങ് ഗാലോട്ട്, ചെന്നൈ ആസ്ഥാനമായ മിന്‍കോര്‍ റിസോഴ്‌സ് െ്രെപവറ്റ് ലിമിറ്റഡ് എന്നിവരെ ഒന്നുമുതല്‍ മൂന്നുവരെ പ്രതികളാക്കിയായിരുന്നു സി.ബി.ഐ. കേസ്.
അസംസ്‌കൃത വസ്തുക്കള്‍ ഇറക്കുമതി ചെയ്യുന്നതിനുണ്ടാക്കിയ കരാറില്‍ കുറ്റകരമായ ഗൂഢാലോചന കണ്ടെത്താനായില്ലെന്ന് സി.ബി.ഐ. റിപ്പോര്‍ട്ടില്‍ പറയുന്നു. എറണാകുളം സി.ബി.ഐ. കോടതിയില്‍ സമര്‍പ്പിച്ച അന്തിമ അന്വേഷണ റിപ്പോര്‍ട്ട് പ്രത്യേക കോടതി ജഡ്ജി കെ. ബാലചന്ദ്രന്‍ അംഗീകരിച്ചു. സി.ബി.ഐ. 127 രേഖകള്‍ പരിശോധിക്കുകയും 45 പേരില്‍ നിന്ന് മൊഴിയെടുക്കുകയും ചെയ്തു. ഫാക്ടിന്റെ അടഞ്ഞുകിടക്കുന്ന പ്ലാന്റുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനായി അസംസ്‌കൃത വസ്തുക്കള്‍ വാങ്ങുന്നതിന് കേന്ദ്രത്തോട് സഹായം ആവശ്യപ്പെടുകയായിരുന്നു എന്ന് അന്വേഷണത്തില്‍ വ്യക്തമായി.
പ്രവര്‍ത്തന മൂലധനമില്ലാതിരുന്നതിനാല്‍ അസംസ്‌കൃത വസ്തുക്കള്‍ വാങ്ങാന്‍ കേന്ദ്ര രാസവളം മന്ത്രാലയം ഗാരന്റി ഏല്‍ക്കുകയായിരുന്നു. തുടര്‍ന്ന് 2007 ഒക്ടോബറിലെ ഫാക്ട് ബോര്‍ഡ് മീറ്റിങ്ങിലാണ് സള്‍ഫര്‍ ഉള്‍പ്പെടെയുള്ള അസംസ്‌കൃത വസ്തുക്കള്‍ ഇറക്കുമതി ചെയ്യാന്‍ ഫാക്ട് ബോര്‍ഡ് തീരുമാനിക്കുന്നത്. അതിന്റെ അടിസ്ഥാനത്തിലാണ് സള്‍ഫര്‍, റോക്ക് ഫോസ്‌ഫേറ്റ്, അമോണിയ, ഫോസ്ഫറിക് ആസിഡ് എന്നിവ പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ പൊട്ടാഷ് ലിമിറ്റഡ് മുഖേന വാങ്ങാന്‍ ഫാക്ട് ധാരണാ പത്രം ഒപ്പുവെച്ചതെന്നും സി.ബി.ഐ. അന്വേഷണത്തില്‍ വ്യക്തമായി. നടപടിക്രമങ്ങളെല്ലാം ഫാക്ട് ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിന്റെ അനുമതിയോടെയായിരുന്നു.
അന്തര്‍ദേശീയ നിരക്കിലാണ് സള്‍ഫര്‍ അടക്കമുള്ള അസംസ്‌കൃത വസ്തുക്കള്‍ വാങ്ങിയിരിക്കുന്നത്. 2007 ജൂലായ് മുതല്‍ 2009 നവംബര്‍ വരെ ജോര്‍ജ് സ്ലീബയായിരുന്നു ഫാക്ട് സി.എം.ഡി. 2010 വരെ ഈ ധാരണാപത്രം പ്രകാരം അസംസ്‌കൃത വസ്തുക്കള്‍ ഫാക്ടിന് എത്തിയിരുന്നു.
















