തിരുവല്ല: ദേശീയതയെ പ്രചോദിപ്പിക്കുന്ന കലയും സാഹിത്യവും പ്രോത്സാഹിപ്പിക്കപ്പെടണമെന്ന് സംസ്ക്കാര്‍ ഭാരതി ദേശീയ ജനറല്‍ സെക്രട്ടറി വിശ്രാം രാമചന്ദ്ര ജാംധര്‍ അഭിപ്രായപ്പെട്ടു. തപസ്യ സംസ്ഥാന വാര്‍ഷികോത്സവത്തിന്റെ സമാപനത്തിനോടനുബന്ധിച്ച് നടന്ന പ്രതിനിധിസഭ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അതിര്‍ത്തികളില്‍ രാഷ്ട്രരക്ഷയ്ക്കായി പോരാടുന്ന നമ്മുടെ സൈനികര്‍ക്ക് ആത്മവിശ്വാസം പകരുന്ന സാഹിത്യപ്രവര്‍ത്തനം വളരേണ്ടതുണ്ട്. കലാസാഹിത്യ സംഘടനയിലൂടെ കലാകാരന്മാരും എഴുത്തുകാരും പങ്കാളികളാകണം. തപസ്യയും സംസ്ക്കാര്‍ ഭാരതിയും മുന്നോട്ടുവെയ്ക്കുന്നത് ഈ കാഴ്ചപ്പാടാണെന്നും അദ്ദേഹം പറഞ്ഞു.
തപസ്യയുടെ കുടുംബ, ഗ്രാമങ്ങള്‍ ഉണ്ടാകുന്നത് സാംസ്കാരിക അധപതനത്തിന് പരിഹാരമാകുമെന്ന് ചടങ്ങില്‍ അദ്ധ്യക്ഷതവഹിച്ച എസ്.രമേശന്‍നായര്‍ അഭിപ്രായപ്പെട്ടു. ഇതുമൂലം രാഷ്ട്രത്തിന് സാംസ്കാരികകെട്ടുറപ്പ് സൃഷ്ടിക്കപ്പെടും. ആത്മീയതയുടെ തേരായി തപസ്യ മുന്നോട്ടുപോകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണ്. നവംബറില്‍ തപസ്യ സംഘടിപ്പിക്കുന്ന സാംസ്കാരിക ജാഥയിലൂടെ ഭാരതദേശീയതയ്ക്ക് കരുത്തുപകരുവാന്‍ കഴിയുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
സമന്വയഭാവത്തെ സ്വാംശീകരിക്കുകയാണ് സംഘടനയുടെ നേതൃത്വഗുണമെന്ന് ആര്‍എസ്എസ് സഹപ്രാന്തപ്രചാരക് കെ.വേണു അഭിപ്രായപ്പെട്ടു. പ്രതിനിധിസഭയില്‍ സംഘടനയും സംഘാടകരും എന്നവിഷയം ആസ്പദമാക്കി സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂട്ടായ പ്രവര്‍ത്തനത്തിലാണ് സംഘടനയുടെ ശക്തി. വ്യക്തിത്വം, അച്ചടക്കം, മികച്ച പെരുമാറ്റം, നൈപുണ്യം ഇവയെല്ലാം സംഘാടകരുടെ മികച്ച പ്രവര്‍ത്തനത്തിലൂടെ നേടാനാവും.വൈവിദ്ധ്യതയുടെ പങ്കുവെയ്ക്കലാണ് സംഘടനയുടെ സൗന്ദര്യം. ഇവിടെയാണ് ഭാരതീയ തത്വചിന്തയുടെ പ്രസക്തി. ഇന്ന് മൂല്യങ്ങള്‍ നഷ്ടപ്പെടുന്ന കലാസാഹിത്യ സൃഷ്ടികളെ പുരോഗമനപരമായി വിലയിരുത്തുന്നു. ഇത് സമൂഹത്തില്‍നിന്നും മാറ്റിയെടുക്കേണ്ടതുണ്ട്.
തപസ്യയുടെ സ്വതന്ത്രമായ അസ്തിത്വം ഭാരതീയതയുടെ സഹവര്‍തിത്വമാണ്. ഇവിടെ നാം തപസ്യയുടെ പ്രസക്തി മനസ്സിലാക്കുകയാണ്. കാലാനുസൃതമായ കൂട്ടിച്ചേര്‍ക്കലുകള്‍ എന്തിനും ആവശ്യമാണ്. ഇവിടെ കഴിവ് ഉപയോഗിക്കുംതോറും വര്‍ദ്ധിക്കുകയാണ്. എന്നാല്‍ ഇന്ന് മനുഷ്യന് യാന്ത്രികലോകത്തുകൂടി സഞ്ചരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തുടര്‍ന്ന് നടന്ന സംഘടനാ ചര്‍ച്ചയില്‍ സാംസ്കാരിക തീര്‍ത്ഥയാത്ര എന്ന വിഷയം സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് പ്രൊഫ.പി.ജി.ഹരിദാസ് അവതരിപ്പിച്ചു. നവംബറില്‍ സംഘടിപ്പിക്കുന്ന തീര്‍ത്ഥയാത്ര എന്ന ലക്ഷ്യത്തോട് തപസ്യ വളരെവേഗം അടുത്തുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. തപസ്യയുടെ 39 വര്‍ഷത്തെ പ്രവര്‍ത്തന പരിചയവും അതിലൂടെ നേടിയ ഊര്‍ജ്ജവും ഒപ്പമുണ്ട്. നാം അന്വേഷിക്കുന്നത് നമ്മുടെ തന്നെ സംസ്ക്കാരത്തെകുറിച്ചാണ്.
സനാതനമായ അറിവുകള്‍ കണ്ടെത്തുന്നതിനുള്ള യാത്ര അതിനെ തീര്ത്ഥാടനമാക്കുന്നു. എന്റെ ഭാഷ, എന്റെഭൂമി, എന്റെ സംസ്ക്കാരം എന്നതാണ് ഇതിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാംസ്കാരിക പ്രമുഖരടക്കം നിരവധിപേര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: