അഗര്‍ത്തല: രാജ്യത്തിന്റെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ വികസനത്തിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. സായുധകലഹങ്ങളാണ് ഈ പ്രദേശം നേരിടുന്ന ഏറ്റവും വലിയ വിപത്ത്. കലാപകാരികളെ അടിച്ചമര്‍ത്തുന്നതിനും അവരെ ഈ മേഖലയില്നിന്നകറ്റി വികസനത്തിന്റെ പാതയിലേക്ക് കൊണ്ടുവരുന്നതിനുള്ള സത്വരനടപടി സര്‍ക്കാര്‍ കൈക്കൊള്ളും.
കലാപത്തെ അടിച്ചമര്‍ത്തുന്നതിനും സുരക്ഷയ്ക്കുമായി ത്രിപുര സര്‍ക്കാരിന് എല്ലാവിധ സഹകരണവും ഉറപ്പുനല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
നേരത്തെ ഭാരത-ബംഗ്ലാദേശ് അതിര്‍ത്തിപ്രദേശം അദ്ദേഹം സന്ദര്‍ശിക്കുകയും സ്ഥിതിവിശേഷം വിലയിരുത്തുകയും ചെയ്തു. അതിര്‍ത്തിപ്രദേശങ്ങളില്‍ പ്രത്യേകിച്ച് ചിറ്റഗോങ് മേഖലയും വിലയിരുത്തി. വടക്കുകിഴക്കന്‍ മേഖലയില്‍ പട്ടാളക്കാര്‍ക്കുനേരെ കലാപകാരികള്‍ ഏറ്റവും കൂടുതല്‍ ഇടയ്ക്കിടെ ആക്രമണം നടത്തുന്നത് ഈ പ്രദേശത്താണ്. കേന്ദ്ര ആഭ്യന്തരസഹ മന്ത്രി കിരണ്‍ റിജ്ജുവും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
ത്രിപുരയുടെ വടക്കന്‍ മേഖലയില്‍ ബിഎസ്എഫ് ജവാന്മാരെ വിന്യസിപ്പിക്കുന്നത് സംബന്ധിച്ചും ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. അതിര്‍ത്തി പ്രദേശങ്ങളിലെ ഔട്ട്പോസ്റ്റുകളില്‍ ആവശ്യമായ ഉപകരണങ്ങള്‍ എത്തിക്കുന്നതിനെ സംബന്ധിച്ചും ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. തുടര്‍ന്ന് ബിഎസ്എഫ് ജവാന്മാരെ അദ്ദേഹം അഭിസംബോധന ചെയ്തു. രാജ്യത്തിനുവേണ്ടി സ്വന്തം വീടുവിട്ട് അതിര്‍ത്തി കാക്കുന്ന ജവാന്മാരെ അദ്ദേഹം അഭിനന്ദിച്ചു.
ചിറ്റഗോങ് മേഖലയിലും രാജ്യാന്തര അതിര്‍ത്തിയിലും ഭീകരസംഘടനകളുടെ പരിശീലന ക്യാമ്പുകള്‍ നടക്കുന്നതായും വൃത്തങ്ങള്‍ സൂചിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: